2009, ഡിസംബർ 28, തിങ്കളാഴ്‌ച

ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡ്‌ പാവത്താന്‌.


2009 ലെ ഏറ്റവും മികച്ച ബ്ലോഗർക്കുള്ള ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡിന്‌ പ്രശസ്ത ബ്ലോഗർ   പാവത്താനെ  തെരഞ്ഞെടുത്തു.

തികച്ചും നിഷ്പക്ഷവും,സത്യസന്ധവും, നീതിപൂർവകവും, അഴിമതിരഹിതവുമായ നടപടിക്രമങ്ങളിലൂടെയാണ്‌ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്‌ എന്നത്‌ ഈ അവാർഡിന്റെ തിളക്കം വർധിപ്പിക്കുന്നു.

അവാർഡിനർഹരായവരെ കണ്ടെത്താൻ നടത്തുന്ന വോട്ടെടുപ്പ്‌ പ്രക്രിയകളിൽ എങ്ങിനെയൊക്കെ മായം ചേർക്കപ്പെടുന്നു, അവയുടെ സത്യസന്ധത എത്രത്തോളമുണ്ട്‌ എന്നൊക്കെയുള്ള കാര്യങ്ങൾ സജീവമായ ചർച്ചകൾക്കു വിഷയമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഈ അവാർഡിനർഹരായവരെ കണ്ടെത്താൻ നടത്തിയ വോട്ടെടുപ്പ്‌ ഇക്കാര്യത്തിൽ എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്‌.
ഒരു ബ്ലോഗർ, ഒരു വോട്ട്‌ എന്ന തത്വം ഇത്രയും നിഷ്കർഷയോടെ പാലിക്കപ്പെട്ട ഒരു വോട്ടെടുപ്പ്‌ ബൂലോകത്ത്‌ ഇതിനു മുൻപ്‌ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം അവകാശപ്പെടാവുന്നതാണ്‌. ആകെ ഒരു ബ്ലോഗർ മാത്രമേ വോട്ടു ചെയ്തിട്ടുള്ളു. അദ്ദേഹമാകട്ടെ ഒരേയൊരു വോട്ടു മാത്രമേ ചെയ്തിട്ടുമുള്ളു. തികച്ചും സുതാര്യമായ രീതിയിൽ നടന്ന ഈ വോട്ടെടുപ്പു പ്രക്രിയയെക്കുറിച്ച്‌ സംശയമുള്ള ആർക്കും ഇതു പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണ്‌.
വോട്ടെടുപ്പു ഫലത്തിന്റെ വിശദമായ റിപ്പോർട്ട്‌ ചുവടെ ചേർക്കുന്നു.
ആകെ പോൾ ചെയ്ത വോട്ട്‌ - 1
ബെർളി തോമസ്‌ - 0
വിശാലമനസ്കൻ - 0
ബാലചന്ദ്രൻ ചുള്ളിക്കാട്‌ - 0
വാഴക്കോടൻ - 0
മോഹൻലാൽ - 0
പാവത്താൻ - 1
മമ്മൂട്ടി - 0
അരുൺ കായംകുളം - 0
ജിക്കൂസ്‌ - 0
എഴുത്തുകാരി - 0
കൊട്ടോട്ടിക്കാരൻ - 0
അങ്ങിനെ പ്രാഥമിക റൌണ്ട്‌ വോട്ടെടുപ്പിൽ പാവത്താൻ വൻ ലീഡോടെ വിജയിച്ചു. എങ്കിലും ബ്ലോഗ്‌ പോലെ ഒരു മാധ്യമത്തിൽ എത്ര ശ്രദ്ധാപൂർവ്വം നടത്തിയ വോട്ടെടുപ്പായാലും അതിൽ കള്ളക്കളികൾക്കുള്ള നേരിയ ഒരു സാധ്യത എപ്പോഴും നിലനിൽക്കുന്നു എന്ന സത്യം മനസ്സിലാക്കി അംഗീകരിക്കുന്നതിനാൽ സംഘാടകർ അന്തിമതീരുമാനം ഒരു ജൂറിയ്ക്കു വിട്ടു. അവാർഡു ജേതാവിനെ നിശ്ചയിക്കാനുള്ള ഏകാംഗ ജൂറിയായി സ്ത്യുത്തർഹമായ സേവനമനുഷ്ടിക്കുവാൻ തന്റെ ബഹുവിധമായ കർത്തവ്യ ബാഹുല്യങ്ങൾക്കിടയിലും സമയം കണ്ടെത്തിയ പാവത്താൻ എന്ന ബ്ലോഗറോടുള്ള സംഘാടകരുടെ അകൈതവമായ കൃതജ്ഞത കൂടി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ.
കഥ, കവിത, ഹാസ്യം ലേഖനം എന്നിങ്ങനെ ഓരോ വിഭാഗങ്ങളായി വിലയിരുത്തുന്നതിനു പകരം ഒരു വർഷത്തിലെ മൊത്തം സംഭാവനകളെ സമഗ്രമായി വിലയിരുത്തിയാണ്‌ അദ്ദേഹം ഒരു തീരുമാനത്തിലെത്തിയത്‌. വോട്ടെടുപ്പു ഫലത്തെ തികച്ചും ന്യായീകരിക്കുന്ന ഒരു തീരുമാനത്തിലാണ്‌ ബഹുമാനപ്പെട്ട ജൂറി എത്തിച്ചേർന്നത്‌.

"ബൂലോക സാഹിത്യ മണ്ഡലത്തിലെ അന്തസ്സാര ശൂന്യമായ അതിനൂതന പ്രവണതകളുടെ കുത്തൊഴുക്കിൽ വേരു പറിഞ്ഞു പോകാതെ,വിലകുറഞ്ഞ ഹാസ്യത്തിന്റെ ചിരിയലകളുയർത്താൻ ശ്രമിക്കാതെയും, എന്നാൽ ഗൌരവതരമായ വിഷയങ്ങളുടെ ദുർഗ്രഹവും സങ്കീർണ്ണവുമായ രേഖപ്പെടുത്തലുകളിലൂടെ വായനക്കാരന്റെ ബൌദ്ധിക നിലവാരത്തെ അളക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന അത്യന്താധുനിക ജാഡകളിൽ അഭിരമിക്കാതെയും സ്വന്തമായ എഴുത്തിടങ്ങൾ തീർത്തു സ്വയം സൃഷ്ടാവും സൃഷ്ടിയും ആസ്വാദകനും വിമർശകനും ഒക്കെയായിത്തീർന്നിരിക്കുന്ന ഒരു നൂതന പ്രസ്ഥാനം തന്നെയാണ്‌ പാവത്താന്റെ ബ്ലോഗെഴുത്തുകൾ" എന്ന് ജൂറി തന്റെ വിലയിരുത്തലിൽ അഭിപ്രായപ്പെട്ടു.

ബൂലോകത്തിൽ ഇതു വരെ ഏർപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ അവാർഡു തുകയായ 25000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡ്‌.

സ്വന്തം വീട്ടിൽ വച്ചു സംഘടിപ്പിച്ച പ്രൌഢഗംഭീരവും ലളിതസുന്ദരവുമായ ചടങ്ങിൽ വച്ച്‌ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ 25000 രൂപയും സ്വയം രൂപകൽപന ചെയ്ത ശിൽപവും സ്വന്തമായി എഴുതിയുണ്ടാക്കിയ പ്രശസ്തിപത്രവും ശ്രീ പാവത്താൻ സ്വയം ഏറ്റുവാങ്ങി.ചടങ്ങിന്റെ തുടക്കത്തിൽ ശ്രീ പാവത്താൻ സ്വയം പൊന്നാടയണിഞ്ഞ്‌ ആദരിക്കപ്പെടുകയുമുണ്ടായി.

കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ തേടിയെത്തിയ ഈ മഹത്തായ നേട്ടം തന്നെ കൂടുതൽ വിനയാന്വിതനാക്കുന്നു എന്നും, വരുന്ന വർഷങ്ങളിലും ഈ അവാർഡ്‌ തനിക്കു തന്നെ ലഭിക്കുവാൻ വേണ്ട പ്രകോപനം ഈ നേട്ടം തനിക്കു നൽകുന്നു എന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഈ നേട്ടം കൈവരിക്കാൻ തനിക്ക്‌ പ്രചോദനവും പ്രോത്സാഹനവുമായിരുന്ന എല്ലാ ബൂലോകവാസികളോടുമുള്ള അകൈതവമായ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

2009, നവംബർ 30, തിങ്കളാഴ്‌ച

വള്ളിക്കാവിലെ വാനരന്മാര്‍

വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് സുധി പറഞ്ഞു,
“എടാ, ഞായറാഴ്ച്ച നമുക്കൊരു പരിപാടിയുണ്ട്. വള്ളിക്കാവില്‍ പോകാം. വണ്ടി കാറ്റടിച്ചു വച്ചോണം. പിന്നെ അമ്മയോടു പറഞ്ഞ് അനുവാദം മേടിച്ചോണം;കിട്ടുമെങ്കില്‍  2 രൂപയും വാങ്ങിച്ചോ. കുരങ്ങന്മാര്‍ക്ക് എന്തെങ്കിലും മേടിച്ചു കൊടുക്കാനാണെന്നു പറഞ്ഞാല്‍ ,മതി“.
       ഇലഞ്ഞിമേല്‍  വ ള്ളിക്കാവ് ഒരു ദേവീക്ഷേത്രവും അതിനു ചുറ്റുമുള്ള വലിയൊരു കാവുമാണ്. കാവില്‍ നിറയെ കുരങ്ങന്മാരാണ്.  വള്ളിക്കാവില്‍ കുരങ്ങന്മാരെ  കാണാന്‍  പോകാന്‍ വീട്ടില്‍ നിന്ന്  എപ്പോഴും അനുവാദം
ലഭിക്കുമായിരുന്നു.,കാരണം വീട്ടില്‍ നിന്നും കുറച്ചേറെ ദൂരമുണ്ടെങ്കിലും വാഹനങ്ങള്‍  അധികം വരാത്ത വഴിയിലൂടെ അങ്ങെത്താം. അതിനാല്‍ സൈക്കിള്‍യാത്ര സുരക്ഷിതമാണ്. പിന്നെ കുരങ്ങന്മാരെ കാണാനാണ് പോകുന്നതെങ്കിലും ഒരു ക്ഷേത്രത്തിലേക്കാണല്ലോ  പോകുന്നത്.
       ശനിയാഴ്ച്ച തന്നെ അമ്മയോടു വിവരം പറഞ്ഞ് അനുവാദവും 2 രൂപയും ഉറപ്പാക്കി.സൈക്കിള്‍ തുടച്ചു മിനുക്കി, രണ്ടു ടയറിലും കാറ്റടിച്ച് റഡിയാക്കി.
     എനിക്കും സുധിക്കും ഏതാണ്ട് ഒരേ സമയത്താണ് സൈക്കിള്‍ വാങ്ങിയത്. ഞാനന്ന് ഏഴിലാണ്. സുധി ഒന്പതിലും. സുധിയുടേത് ഹീറോ കമ്പനിയുടെ സൈക്കിളായിരുന്നു. പച്ച   നിറമുള്ളത്. എന്റേത് കറുത്ത നിറമുള്ള ഹെര്‍ക്കുലീസ് സൈക്കിളായിരുന്നു. ഹീറോയാണോ ഹെര്ക്കുലീസാണോ മെച്ചപ്പെട്ട കമ്പനി എന്നുള്ള
ഞങ്ങളുടെ തര്‍ക്കങ്ങള്‍ ഒരിക്കലും ഒരു തീരുമാനത്തില്‍ എത്തിയിരുന്നില്ല. വീട്ടില്‍ പറഞ്ഞും പറയാതെയും എവിടെയെല്ലാം ഞങ്ങള് പോയിരിക്കുന്നു സൈക്കിളില്‍.
       ഞായറാഴ്ച്ച രാവിലെ 8 മണിയോടെ നിര്‍ത്താതെ    ബെല്ലടിച്ചുകൊണ്ട് തന്റെ ഹീറോ സൈക്കിളില്‍ സുധിയെത്തി. ബെല്ലിന്റെ ശബ്ദം കേട്ടതും”അമ്മേ, ഞാന്‍ പോവാ” എന്നു വിളിച്ചു പറഞ്ഞ് ഞാന്‍ മുറ്റത്തേക്കു ചാടി, സൈക്കിള്‍ സ്റ്റാന്ഡില്‍ നിന്നിറക്കി. അമ്മ അടുക്കളയില്‍ നിന്നും ഉമ്മറത്തേക്കു
വന്നു. “സൂക്ഷിച്ചു പോണം കേട്ടോ.സുധീ ഇവനെ നോക്കിക്കോണേ” എന്നു പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.
“എടാ പൈസയുണ്ടോ?”
മെയിന്‍ റോഡ് ക്രോസ്സ് ചെയ്ത് തിരക്കു കുറഞ്ഞ വഴിയിലേക്കു കയറിയ ഉടന്‍ സുധി അന്വേഷിച്ചു.
“ഉണ്ട്” ഞാന്‍ പറഞ്ഞു.
“എത്രയുണ്ട്?
രണ്ടു രൂപ
എന്റെ കൈയ്യിലും രണ്ടു രൂപയുണ്ട്.അപ്പോ നമുക്ക് ഓരോ രൂപയ്ക്ക് ബിസ്കറ്റ് വാങ്ങാം കുരങ്ങന്മാര്‍ക്ക്.”
       വഴിയോരത്തെ ചെറിയ മുറുക്കാന്‍ കടയില്‍, ഒരു വശത്ത് ഇംഗ് ളീഷ് അക്ഷരങ്ങളെഴുതിയ, വട്ടത്തിലുള്ള കുഞ്ഞു ബിസ്കറ്റുണ്ട്. ഒരു രൂപയ്ക്ക് നൂറെണ്ണം കിട്ടും. പിന്നെ അമ്പതു പൈസയ്ക്ക് കപ്പലണ്ടി കൂടി വാങ്ങിയാല്‍ കുരങ്ങന്മാര്‍ക്കുള്ളതായി. ബാക്കി 50 പൈസ ഞങ്ങളുടെ വഴിച്ചെലവിനുള്ളതാണ്.
കടയില്‍ നിന്നും പഴയ പത്രക്കടലാസില്‍ പൊതിഞ്ഞു തന്ന ബിസ്കറ്റും കപ്പലണ്ടിയും സൈക്കിളിന്റെ പിന്നില്‍ ഭദ്രമായി വച്ചു. 4 ഗ്യാസ് മിഠായി വാങ്ങിയത് ഓരോരുത്തരും രണ്ടെണ്ണം വീതം പോക്കറ്റിലിട്ടു “ഇപ്പോ തിന്നണ്ട, കുന്നത്തൂരമ്പലത്തിന്റെ മുന്പില്‍ ചെല്ലുമ്പോള്‍ ഒരെണ്ണം വായിലിടണം.പതുക്കെ അലിച്ചു തിന്നാല്‍ മതി.അതു തീരുമ്പോള്‍ അടുത്തതെടുക്കണം.അതും തീരുമ്പോഴേക്കും നമ്മള് വള്ളിക്കാവിലെത്തും.”
സുധിക്കെല്ലാത്തിനും കൃത്യമായ പ്ലാനിങ്ങും കണക്കുമൊക്കെയുണ്ട്.
സുധിയുടെ കണക്കു ശരിയായിരുന്നു.രണ്ടു മിഠായിയും തീര്‍ന്നപ്പോഴേക്കും ഞങ്ങള്‍ വള്ളിക്കാവിലെത്തി. 
          മാനം മുട്ടുന്ന വന്മരങ്ങളും, കെട്ടു പിണഞ്ഞു
കിടക്കുന്ന തടിച്ച വള്ളികളും നിറഞ്ഞ ഇരുണ്ട കാവ്.   രാവിലത്തെ പൂജകളൊക്കെ കഴിഞ്ഞ് അമ്പലം അടച്ചിട്ടേറെ നേരമായതിനാല്‍ കുരങ്ങന്മാരല്ലാതെ ആ പരിസരത്തെങ്ങും വേറെയാരുമുണ്ടായിരുന്നില്ല. പേടിപ്പെടുത്തുന്ന കനത്ത
വിജനതയില്‍ കുരങ്ങന്മാരുടെ ആക്രോശങ്ങളും കാവിനുള്ളിലെ ഇരുളില്‍ നിന്നുയരുന്ന, പേരറിയാത്ത കിളികളുടെ കലമ്പലുകളും മാത്രമേകേള്‍ക്കാനുണ്ടായിരുന്നുള്ളു.


ധാരാളം കുരങ്ങന്മാരുണ്ടായിരുന്നു അവിടെ.അവര്‍ ഞങ്ങളുടെ നിക്കറില്‍പിടിച്ചു തൂങ്ങി തോളില്‍ കയറിയിരുന്ന്,ഷര്ട്ടിന്റെ പോക്കറ്റില്‍കൈയ്യിട്ട് ബിസ്കറ്റെടുത്ത് തിന്നു.
“നമ്മള്‍ അനങ്ങിയാല്‍ കുരങ്ങന്മാര് പേടിച്ച് നമ്മളെ കടിക്കും അനങ്ങാതെനിന്നാല്‍ അവരൊന്നും ചെയ്യില്ല”
സുധി പറഞ്ഞതനുസരിച്ച്, പേടിയുണ്ടായിട്ടും ഞാന്‍ അനങ്ങാതെ നിന്നു.
         മുഖം ചുവന്ന തള്ളക്കുരങ്ങുകളുടെ വയറ്റത്ത് അള്ളിപ്പിടിച്ചു കിടന്ന് ഞങ്ങളെ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു കുട്ടിക്കുരങ്ങുകള്‍. അവയെ കണ്ടാല്‍ ശരിക്കും മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ തന്നെയുണ്ടായിരുന്നു.
തള്ളക്കുരങ്ങുകള്‍ അങ്ങുയരെ മരച്ചില്ലകളിലും വള്ളികളിലും
ചാടിനടക്കുമ്പോഴും കുഞ്ഞുങ്ങള്‍  ഒട്ടും പേടിയില്ലാതെ, വീഴാതെ  അമ്മയെ കെട്ടിപ്പിടിച്ച് അങ്ങിനെ കിടന്നു.


നേതാക്കന്മാരായ പൊണ്ണന്‍ ആണ്‍കുരങ്ങുകള്‍ മറ്റു കുരങ്ങുകളെ
പല്ലിളിച്ചാക്രോശിച്ച് ഭീഷണിപ്പെടുത്തിയും,തല്ലിയോടിച്ചും,  ഞങ്ങള്‍കൊടുത്ത ബിസ്കറ്റും കപ്പലണ്ടിയുമൊക്കെ സ്വന്തമാക്കിക്കൊണ്ടിരുന്നു.




കുരങ്ങുകള്‍ ബിസ്കറ്റും കപ്പലണ്ടിയുമൊന്നും വായിലിടുന്ന ഉടന്‍
തിന്നില്ല.അവയൊക്കെ വായ്ക്കുള്ളില്‍ ഒരു സഞ്ചിയിലെന്നപോലെ കുത്തി നിറച്ച്  സൂക്ഷിച്ചു വയ്ക്കും. പിന്നീടെപ്പോഴെങ്കിലും സ്വസ്ഥമായി മരക്കൊമ്പിലോ മറ്റോ കയറിയിരുന്ന് സാവധാനത്തിലേ അതൊക്കെ തിന്നൂ.
കുരങ്ങന്മാരുടെയും കിളികളുടെയുമൊന്നുമല്ലാത്ത ഒരു പ്രത്യേക ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ഞങ്ങളതു കണ്ടത്.അമ്പലത്തിനു മുന്‍പിലെ കളിത്തട്ടില്‍, കാവിയുടുത്ത്, താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു സന്യാസി ഇരിക്കുന്നു. അദ്ദേഹം ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയപ്പോള്‍
കുരങ്ങന്മാരെല്ലാം അദ്ദേഹത്തിന്റെ ചുറ്റും കൂടി. അപ്പോള്‍ അദ്ദേഹം ഒരുസഞ്ചിയില്‍ നിന്നും പഴുത്ത ചക്കച്ചുളകളെടുത്ത് എല്ലാ കുരങ്ങന്മാര്‍ക്കും വീതിച്ചു നല്കി. കുരങ്ങന്മാര്‍ വളരെ അച്ചടക്കത്തോടെ  അതു വാങ്ങി മാറിയിരുന്ന് തിന്നാന്‍ തുടങ്ങി.
അതു കഴിഞ്ഞ്, ഒരു മൊന്തയില്‍ നിന്നും വെള്ളമെടുത്ത് കൈ കഴുകിയിട്ട് സ്വാമി ഞങ്ങളെ വിളിച്ചു
“ഇങ്ങു വാ..”
ഞങ്ങളൊന്നു സംശയിച്ചു നിന്നു. സുധി മെല്ലെ എന്റെ കാതില്‍ പറഞ്ഞു;“എടാ ചക്ക തന്നാല്‍ വാങ്ങണ്ട. വേണ്ടെന്നു പറയണം. നമ്മളെന്താ കുരങ്ങന്മാരാണോ?”
“ഇങ്ങടുത്തു വരൂ” സ്വാമി വീണ്ടും വിളിച്ചു.
ഞങ്ങള്‍ പേടിച്ചും സംശയിച്ചും മെല്ലെ അടുത്തേക്കു ചെന്നു.ഞങ്ങളടുത്തെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, “ഇവിടിരി” ഞങ്ങള്‍ കളിത്തട്ടില്‍ സ്വാമിയുടെ വലതു വശത്തായി ഇരുന്നു.
“നിങ്ങളെവിടുന്നു വരുന്നു?” അദ്ദേഹം ചോദിച്ചു
“മാന്നാറില്‍ നിന്ന്” സുധി മറുപടി പറഞ്ഞു.
“മാന്നാറിലെവിടാ?”
“പാട്ടമ്പലത്തിനടുത്താ”
“ഉം, ശരി; കുരങ്ങന്മാരെയൊക്കെ കണ്ടോ?”
“ഉവ്വ്”
സ്വാമി സഞ്ചിയില്‍ നിന്നും രണ്ട് കപ്പലണ്ടി മിഠായി എടുത്തു നീട്ടി  “ഇതാ കഴിച്ചോളൂ”
ഞാന്‍ സുധിയെ നോക്കി. അവന്‍ ഒരു നിമിഷം ചിന്തിച്ചതിനു ശേഷം കൈ നീട്ടി.
അതു കണ്ട് ഞാനും ആ കപ്പലണ്ടി മിഠായി വാങ്ങി. ഞാനതു വായിലേക്കിടാന് തുടങ്ങിയപ്പോള്‍ സുധി പെട്ടെന്ന് പറഞ്ഞു “എടാ അതു പോക്കറ്റിലിട്ടേക്ക്. ഇപ്പൊ തിന്നണ്ട. നമുക്ക് പോകുന്ന വഴിക്കു തിന്നാം. അപ്പോള്‍ സൈക്കിള്ചവിട്ടുന്ന ക്ഷീണമറിയില്ല”.


സ്വാമി അതു കേട്ടു ചെറുതായൊന്നു പുഞ്ചിരിച്ചു. ഞാന്‍ മനസ്സില്ലാ മനസ്സോടെആ മിഠായി പോക്കറ്റിലിട്ടു.
“എന്നാലിനി വൈകണ്ട.ദേവിയെ തൊഴുതിട്ട്, വെയിലുറയ്ക്കുന്നതിനു മുന്പ് പൊയ്ക്കൊള്ളു”. സ്വാമി പറഞ്ഞു.
ഞങ്ങള്‍ അനുസരണയോടെ എഴുന്നേറ്റു. അടഞ്ഞു കിടന്ന അമ്പലനടയില്‍ തൊഴുതു.
കുരങ്ങന്മാരൊക്കെ തീറ്റ കഴിഞ്ഞു കാവിനുള്ളിലേക്കു കയറിപ്പോയിരുന്നു.
കാവും പരിസരവും ഇപ്പോള്‍ ആദ്യത്തേതിലും വിജനവും നിശ്ശബ്ദവുമായതായിതോന്നി.
മടക്കയാത്ര വളരെ പതുക്കെയായിരുന്നു.വെയിലുറച്ചു തുടങ്ങിയതിനാല്‍ ഞങ്ങള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.             എണ്ണക്കാട്ടു കവലയിലെ മുറുക്കാന്‍ കടയില്‍
നിന്നും ഓരോ സോഡ കുടിച്ചിട്ട് കുന്നത്തൂരമ്പലത്തിന്റെ മുന്നിലൂടെ ഞങ്ങള്‍സാവധാനം സൈക്കിള്‍ ചവിട്ടി.
ഇടമണ്ണിക്കലെ വര്ഗ്ഗീസ് ചേട്ടന്റെ പറമ്പിലെ കുളത്തിലിറങ്ങി ഞങ്ങള്‍ കാലും മുഖവും കഴുകി. കുളക്കടവിലെ മുളങ്കൂട്ടത്തിന്റെ തണലിലിരുന്ന് അല്പസമയം വിശ്രമിച്ചു. അപ്പോഴാണ് ഞാന്‍ സ്വാമി തന്ന കപ്പലണ്ടി മിഠായിയുടെ കാര്യം ഓര്‍ത്തത്.
“എടാ സുധീ നമ്മളീ കപ്പലണ്ടി മുട്ടായി തിന്നില്ലല്ലോ” ഞാന്‍ പോക്കറ്റില്‍ നിന്നും മിഠായിയെടുത്ത് തിന്നാനൊരുങ്ങി.
പെട്ടെന്ന് ചാടിയെണീറ്റ സുധി അത് എന്റെ കൈയ്യില്‍ നിന്നും തട്ടിക്കളഞ്ഞു. “വേണ്ടടാ, അതു തിന്നണ്ടാ, കളഞ്ഞേക്ക്…” പിന്നെ അവന്‍ രണ്ടു കപ്പലണ്ടി മിഠായിയുമെടുത്ത് കുളത്തിന്റെ നടുവിലേക്ക് വലിച്ചെറിഞ്ഞു. എനിക്കു ദേഷ്യവും സങ്കടവും വന്നു.”എന്തിനാടാ അതു കളഞ്ഞത്”? ഞാന്‍ ചോദിച്ചു.
സുധി സാവധാനം കല്പ്പടവിലിരുന്നു.പിന്നെ വെള്ളത്തിലേക്കു കാലിട്ടിളക്കി കൊണ്ട് മെല്ലെ പരഞ്ഞു
“എടാ നിനക്കറിയാമോ ആ സന്യാസി ആരാണെന്ന്”?
“ആ, ആരാ”?
“എടാ അയാളൊരു ഭയങ്കര മന്ത്രവാദിയാ.ഈ വള്ളിക്കാവിലെ കുരങ്ങന്മാരൊക്കെ എവിടുന്ന് വന്നതാണെന്ന് നിനക്കറിയാമോ”?
“ഇല്ല, എവിടുന്ന് വന്നതാ“?
എടാ മണ്ടാ, ആ മന്ത്രവാദി മുട്ടായി കൊടുത്ത് കുരങ്ങന്മാരാക്കിയ കുട്ടികളാ അവരൊക്കെ.നീ കണ്ടില്ലേ അവരൊക്കെ അനുസരണയോടെ അയാള്‍ക്കു ചുറ്റുമിരുന്നത്?അതല്ലേ അയാള് മുട്ടായി തന്നപ്പം  അതു തിന്നണ്ട എന്നുഞാന്‍ പറഞ്ഞത്”.


“എന്റെ ദൈവമേ, സത്യമാണോടാ സുധീ ഇതൊക്കെ”? ഞാന്‍ പേടി കൊണ്ടു വിറച്ചു പോയി.
“പിന്നെ സത്യമല്ലാതെ….ഹും ഞാനില്ലായിരുന്നെങ്കില്‍ കാണാരുന്നു ഇപ്പൊ നീ ഒരു കുരങ്ങനായിട്ട് അവിടെ മരത്തില്‍ കിടന്നു ചാടുന്നത്..
ഈശ്വരാ, എത്ര വലിയ ഒരാപത്തില്‍ നിന്നാണു കഷ്ടിച്ചു രക്ഷപ്പെട്ടത്!!!
സുധിയില്ലായിരുന്നെങ്കില്‍……
എന്റെ പരിഭ്രമം കണ്ട് സുധി എന്നെ സമാധാനിപ്പിച്ചു. “നീ പേടിക്കണ്ടടാ, ഞാനില്ലേ കൂടെ… പിന്നെ നീ ഇക്കാര്യം വീട്ടിലൊന്നും പറയാന്‍ പോകണ്ട
കേട്ടോ; വെറുതെയെന്തിനാ അവരെയും കൂടി പേടിപ്പിക്കുന്നെ….”
ആരോടും പറയില്ലെന്നു ഞാന്‍ സത്യം ചെയ്തു.
പക്ഷെ സൈക്കിള്‍ ചവിട്ടി വീട്ടിലെത്തിയിട്ടും എന്റെ പേടി
മാറിയിരുന്നില്ല.രാത്രി അമ്മയുടെയും അമ്മുമ്മയുടെയും ഇടയ്ക്ക്,
ഞാനേറെനേരം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീടെപ്പോഴോ അറിയാതുറങ്ങിയപ്പോഴാകട്ടെ, ഞാനൊരു കുരങ്ങനായി  കാട്ടിലെ മരക്കൊമ്പില്‍,
അഛനുമമ്മയുമൊന്നുമില്ലാതെ ഒറ്റയ്ക്കിരിക്കുന്നതു സ്വപ്നം കണ്ട് ഉറക്കെ കരഞ്ഞു. അമ്മൂമ്മ എന്നെ ചേര്‍ത്തു കിടത്തി ആശ്വസിപ്പിച്ചു.
പക്ഷെ തിങ്കളാഴ്ച രാവിലെ ഉണര്‍ന്നപ്പോള്‍ എന്റെ മനസ്സില്‍ നിറയെ സ്കൂളില്‍ പോകുന്നതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്റെ പേടിയൊക്കെ എപ്പോഴോ മാറിയിരുന്നു.

2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

നിഴൽ

എന്റെ കാൽച്ചുവട്ടിലായെപ്പോഴും കിടക്കുമെൻ
നിഴലിനു പലപ്പോഴും പലതാണല്ലോ ഭാവം.
ചിലപ്പോൾ തിളങ്ങുന്ന ദംഷ്ട്രയും കൊമ്പും വാലും,
ക്രൂരമാമതിഘോരഭാവവും ഭയാനകം.

ചിലപ്പോൾ മിഴികളിലഞ്ജനമെഴുതിയാ
തിരുനെറ്റിയിലൊരു സിന്ദൂരപ്പൊട്ടും കുത്തി
ആരെയും മയക്കുന്ന വശ്യമാം ചിരിയുമായ്‌
ചാരത്തു വന്നിട്ടെന്നെ വിളിക്കും പ്രണയാർദ്രം.

ചിലപ്പോളൊരു പിഞ്ചു പൈതലിൻ നറു നിലാ
പ്പാൽപ്പുഞ്ചിരി തൂകിച്ചാരത്തു വന്നേ നിൽക്കും.
വാത്സല്യം തുളുമ്പുന്ന കൈകളാലണച്ചെടു -
ത്തോമനിക്കുവാനായിത്തുടിക്കും മനസ്സപ്പോൾ.

എങ്കിലുമെനിക്കെന്നും പേടിയെൻ നിഴലിനെ
പിരിയാനൊരിക്കലുമാവുകില്ലെന്നാകിലും.
പ്രേമവും വാത്സല്യവും പേടിയും വെറുപ്പുമായ്‌
ചേർത്തിഴപിരിച്ചവർ; പിരിയാനാകാത്തവർ

2009, ഒക്‌ടോബർ 20, ചൊവ്വാഴ്ച

ഇനി രാത്രിയാണ്‌

ഇനി രാത്രിയാണ്‌

ഇനി രാത്രിയാണ്‌
ദുരിതങ്ങളുടെ തീക്ഷ്‌ണമായ ഇരുൾ നിറഞ്ഞ രാത്രി.
വിഷാദം പേമാരിയായി കോരിച്ചൊരിയുന്ന കർക്കിടകരാത്രി.

ബന്ധങ്ങൾ ഞെട്ടറ്റു വീണു കിടക്കുന്നൊ -
രീ നഗ്നവൃക്ഷച്ചുവട്ടിൽ,
ഇല്ലാത്തൊരഭയം കൊതിച്ചിനിയുമെന്നേക്കു -
മേകനായ്‌ ഞാൻ നിന്നുഴറണം.
ഭീതിയുടെ മരണത്തണുപ്പാർന്ന കൈകളുടെ
ആലിംഗനത്തിൽ ഞാൻ പിടയണം.

ആരോ കഴുത്തറുത്തിട്ടൊരു പൂങ്കോഴി
കൂവാതെ നേരമിനി പുലരില്ല.
ആരോ പിഴുതെടുത്തെങ്ങോ കളഞ്ഞോരു നാവിൽ
ഭൂപാളമുണരാതിനിയുദിക്കില്ല സൂര്യൻ
എനിക്കിനിയുമില്ലൊരു സൂര്യോദയം.
എനിക്കിനിയുമില്ലൊരു സൂര്യോദയം

2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

NO ENTRY TRESSPASSERS WILL BE PROSECUTED

മനസ്സ്‌:

എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
ശ്വാസം മുട്ടിക്കുന്ന,
ഒരിടുങ്ങിയ പാഴ്‌ത്തുരുത്താണെന്റെ മനസ്സ്‌.
ആർക്കും പ്രവേശനമില്ലാത്ത,
എപ്പോഴും മഴ പെയ്യുന്ന
വേദന നിറഞ്ഞ ഒരിടം.


പകൽ:
ദുരന്തങ്ങൾ ഘനീഭവിച്ച നീല മേഘങ്ങൾ
എന്റെ ഉണർവ്വിന്റെ പാഴ്നിലങ്ങളിൽ
വിഷധൂളികളായി പെയ്തിറങ്ങുന്നു


രാത്രി:
ദു:സ്വപ്നങ്ങളുടെ ചുവന്ന മേഘങ്ങൾ
എന്റെ അസ്വസ്ഥ നിദ്രകളിൽ
അമ്ലമഴ പൊഴിക്കുന്നു.


വിശ്വാസം:
മുജ്ജന്മ പാപങ്ങളൂറിക്കൂടിയുറഞ്ഞ മഞ്ഞ മേഘങ്ങൾ;
ഏറെപ്പഴുത്ത ഒരു വ്രണം പൊട്ടിയിഴുകും പോലെ പെയ്യുന്നവ.
ജീവിതത്തിന്റെ തായ്‌വേരറുക്കുന്ന വിഷമഴ.


പ്രതീക്ഷ:
മനസ്സിന്റെ കോണിൽ അറിയാതുരുണ്ടുകൂടുന്ന ഒരു പച്ച മേഘം;
കാട്ടുതീ കത്തുന്ന സ്വകാര്യ നിമിഷങ്ങളിൽ
കരളുരുക്കുന്ന ഒരു തിളച്ച മഴ.
ഒരു സ്വകാര്യ മഴ.


മനസ്സ്‌:
മഴകളിൽ കുതിർന്ന്, ചെളി നിറഞ്ഞ്‌
മുടിഞ്ഞ, നാഥനില്ലാത്ത
ഒരു പാഴ്‌ നിലമാണെന്റെ മനസ്സ്‌.
എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
എപ്പോഴും മഴ പെയ്യുന്ന,
ആർക്കും പ്രവേശനമില്ലാത്ത
വേദന നിറഞ്ഞ ഒരിടം.

2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

പട്ടിയിറച്ചിയുടെ ഹാങ്ങോവർ

ബ്രെയ്‌ൿഫാസ്റ്റിനു വിഭവം പട്ടിയിറച്ചിയായിരുന്നു.അതു കഴിച്ചിട്ടാണ്‌ പത്രം വായിക്കാൻ ഇരുന്നത്‌.ഇംഗ്ലീഷ്‌ പത്രമായിരുന്നു.അപ്പോൾ തോന്നി ഇംഗ്ലീഷ്‌ അറിയാൻ വയ്യാത്ത പാവങ്ങൾക്കായി ഈ വാർത്തയൊക്കെ ഒന്നു മലയാളത്തിലാക്കിയാലോ എന്ന്. തൽക്കാലം ഒരു തുടക്കം എന്ന നിലയിൽ തലക്കെട്ടുകൾ മാത്രം വിവർത്തനം ചെയ്തു . ഇതാ വായിച്ചു കൊള്ളൂ.

1. Ban on private practice of doctors hits chemists.

സ്വകാര്യ പ്രാക്റ്റീസ്‌ നിരോധിച്ചതിന്‌ ഡോക്ടർമാർ മെഡിക്കൽ സ്റ്റോർ ജീവനക്കാരെ മർദ്ദിച്ചു.

2.Closure of colleges will not hit students:Australian official
കോളജുകൾ അടച്ചിരിക്കുന്നതു കൊണ്ട്‌ വിദ്യാർത്ഥികൾക്ക്‌ തല്ലു കൊള്ളില്ലെന്ന് ആസ്ത്രേലിയൻ ഉദ്യോഗസ്ഥൻ.


3.India, Sreelanka to hold naval training.
ഇന്ത്യയും ശ്രീലങ്കയും പൊക്കിളിൽ പിടിത്തം പരിശീലിക്കും.


4. Silent Valley movement to be commemorated.
നിശ്ശബ്ദ താഴ്വരയിൽ അനക്കമുണ്ടായത്‌ ആഘോഷിക്കും.


5. Swine flu - 13 new cases reported.
പറന്നതിന്റെ പേരിൽ 13 പന്നികൾക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്‌.


6.Plea for UPSC centre in Kozhikkode.
UPSC പരീക്ഷയുടെ മദ്ധ്യ ഭാഗം കോഴിക്കോട്ടാക്കണമെന്ന് അപേക്ഷ.


7. UN releases Mahatma stamp.
ഐക്യരാഷ്ട്ര സഭ മഹാത്മാവിന്റെ സ്റ്റാമ്പിനെ മോചിപ്പിച്ചു.

2009, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഒരു പ്രേത കഥയുടെ പൈലറ്റ്‌ എപ്പിസോഡ്‌

സീൻ 1.
------
ആകാശം:
ഇരുണ്ട നീലാകാശത്ത്‌ വിളറി നിൽക്കുന്ന ചന്ദ്രക്കല. ദൂരെ നിന്നും മെല്ലെ പാറി വരുന്ന ഒരു കറുത്ത മേഘം.
(ഹൃദയത്തിൽ ഭയത്തിന്റെ തണുപ്പനുഭവിപ്പിക്കുന്ന നേർത്ത സംഗീതം.)
താഴെ
കുറ്റിക്കാടുകൾക്കും മുൾച്ചെടികൾക്കും ഇടയിലൂടെയുള്ള നാട്ടുവഴി ഒരു കുളത്തെ വലം വച്ചു പോകുന്നു.കുളക്കരയിൽ ഒരു ചെറിയ മണ്ഠപം.കുളക്കരയിലെ പാലമരത്തിൽ നിറയെ ഇല കാണാനാവാത്തപോലെ വെളുത്തപൂക്കൾ. അൽപം മാറി ഒറ്റപ്പെട്ടു നിൽക്കുന്ന വലിയ കരിമ്പനയ്ക്കു കീഴെ ഒരുയർന്ന പാറമേൽ ഒരു വലിയ കരിന്തേൾ വിഷം നിറഞ്ഞ വാൽ വളച്ച്‌ ആക്രമണത്തിനു തയ്യാറായെന്ന മട്ടിൽ നിൽക്കുന്നു.
പാറയുടെ ചുവട്ടിലെ ചിതൽപുറ്റിനരികിൽ ഒരെലി കരിയിലകൾക്കിടയിൽ എന്തൊ തിരയുന്നുണ്ട്‌.
ഇരുണ്ട, വിളറിയ നിലാവെളിച്ചം മാത്രം. എലി മുഖമുയർത്തി മുകളിലേക്കു നോക്കുന്നു.
ആകാശം
മേഘം മെല്ലെ നീങ്ങി വന്ന് ചന്ദ്രനെ മറയ്ക്കുവാൻ തുടങ്ങുന്നു.
(സംഗീതം ക്രമേണ ഉയർന്നുയർന്നു വരുന്നു)
താഴെ..
ക്രമേണ ചന്ദ്രൻ മറയുന്നതിനനുസരിച്ച്‌ പ്രകാശം മങ്ങുന്നു. പെട്ടെന്ന് അടുത്തുള്ള പാല മരത്തിൽ നിന്ന് ഭയപ്പെടുത്തുന്ന ഒരു ചിറകടി ശബ്ദം.
മരത്തിൽ - മരക്കൊമ്പിൽ - ഇലകൾക്കിടയിൽ ഒരു മൂങ്ങ ചിറകു വിടർത്തി നിൽക്കുന്നു. അതു തല വട്ടത്തിൽ കറക്കി ചുറ്റും നോക്കി.ഭയാനകമായി മൂളുന്നു,പിന്നെ എന്തോ കണ്ടു ഭയന്നിട്ടെന്ന പോലെ പെട്ടെന്ന് പറന്നുപോകുന്നു.
എലി തിരച്ചിൽ നിർത്തി മൂക്കുയർത്തി ചുറ്റും നോക്കി മണം പിടിച്ചിട്ട്‌ ധൃതിയിൽ ഓടി മാളത്തിലേക്കു കയറി.
പാറപ്പുറത്തിരുന്ന കരിന്തേൾ മുമ്പോട്ടൊന്നാഞ്ഞ ശേഷം ഭയന്ന് വേഗമോടി പാറയിൽ നിന്നിറങ്ങി പാറയ്ക്കടിയിലെ വിടവിലേക്കു കയറി ഒളിച്ചു.
ഒരു ചെറിയ കാറ്റ്‌ - മെല്ലെയനങ്ങുന്ന ഇലകൾ. - കുളക്കരയിലെ പാലമരത്തിൽ നിന്ന് ഒരു വലിയ വെളുത്ത പൂവ്‌ ഞെട്ടറ്റ്‌ മെല്ലെ പാറി വന്ന് കുളത്തിലെ നിശ്ചലമായ വെള്ളത്തിലേക്ക്‌ മെല്ലെ വീണു.
മരത്തിൽ നിന്നും വീഴുന്ന പൂവിനെ പിന്തുടരുന്ന ക്യാമറയിൽ പൂവ്‌ വെള്ളത്തിൽ തൊടുന്നതിന്റെ tight close up.
cut to
വാലിട്ടെഴുതിയ നീണ്ട സുന്ദരമായ ഒരു കണ്ൺ പെട്ടെന്നു തുറക്കുന്നതിന്റെ extreme close up.
(ഉച്ചസ്ഥായിയിലെത്തിയ സംഗീതം പെട്ടെന്നു നിലയ്ക്കുന്നു.ഇപ്പോൾ പേടിപ്പെടുത്തുന്ന കനത്ത നിശ്ശബ്ദത)


സീൻ 2
------
സീൻ 1 ലെ അതേ സ്ഥലം. അരണ്ട സാന്ധ്യ വെളിച്ചത്തിൽ നാട്ടുവഴി.
ദൂരെ നിന്നും ഒരു ചൂട്ടുകറ്റ വീശി ആരോ വരുന്നതു കാണാം.
സർവ്വവും നിശ്ചലം. പേടിപ്പെടുത്തുന്ന കനത്ത നിശ്ശബ്ദതയിൽ ചൂട്ടു കറ്റ വീശുന്ന ശബ്ദം അടുത്തടുത്ത്‌ വരുന്നു.
മുണ്ടും രണ്ടാം മുണ്ടും ധരിച്ച വാര്യർ മുൻപേ ചൂട്ടു കറ്റ വീശിക്കൊണ്ട്‌ വരുന്നു. തൊട്ടു പിൻപേ
തറ്റുടുത്ത്‌, ഉച്ചിക്കുടുമ വച്ച പൂണൂൽ ധാരിയായ ബ്രാഹ്മണൻ - ബ്രഹ്മദത്തൻ. രണ്ടു പേരുടേയും തോളിൽ ഒരോ ഭാണ്ഡവുമുണ്ട്‌.


വാര്യർ: പുറപ്പെടുമ്പോൾ ഇത്രയ്ക്കങ്ങട്‌ വൈകുമെന്നു കരുതിയില്ല.


ബ്രഹ്മ: എന്തേ? വാര്യർക്ക്‌ പേടി തോന്നുന്നുണ്ടോ?


വാര്യർ: പേടി കലശലായിത്തന്നെയുണ്ട്‌.പിന്നെ തിരുമേനി കൂടെയുണ്ടല്ലോ എന്ന ധൈര്യം മാത്രമേയുള്ളു.


ബ്രഹ്മ: പകൽ കണ്ട കാഴ്ച്ചകളൊന്നും മനസ്സിൽ നിന്നങ്ങട്‌ മായുന്നില്ല അല്ലേ?


വാര്യർ: കീറിപ്പിളർത്തിയിട്ടിരിക്കുന്ന മനുഷ്യ ശരീരങ്ങളും, തളം കെട്ടിക്കിടക്കുന്ന ചുടു ചോരയുമൊന്നും അത്ര എളുപ്പം മറക്കാൻ പറ്റുന്ന കാഴ്ച്ചകളല്ലല്ലോ. ഇവിടെ പൈനുംപറ യക്ഷി, അവിടെ എട്ടു വീട്ടിൽ പിള്ളമാർ. ഈ പോക്ക്‌ എവിടെ ചെന്നവസാനിക്കുമോ ആവോ?


ബ്രഹ്മ: ഒക്കെ ശരിയാവും വാര്യരേ. യുവരാജാവെല്ലാത്തിനും വഴി കണ്ടിട്ടുണ്ടാവും.ഇനി ഏതു നിമിഷവും അദ്ദേഹം എട്ടുവീട്ടിൽ പിള്ളമാരെ ആക്രമിക്കും എന്നാണു ഞാൻ കേട്ടത്‌. തയ്യാറെടുപ്പുകളൊക്കെ കഴിഞ്ഞുവത്രേ.ഇനി എന്തായാലും......ശ്ശ്ശ്ശ്ശ്ശ്‌ നിൽക്കൂ, വാര്യരേ...എന്താത്‌?


വഴിയരികിലെ പാറപ്പുറത്ത്‌ പുറം തിരിഞ്ഞിരിക്കുന്ന പെൺകുട്ടി.10 - 12 വയസ്സു പ്രായം കാണും. നീണ്ടിടതൂർന്ന മുടി അഴിച്ചിട്ടിരിക്കുന്നു.


വാര്യർ: (വിറയാർന്ന ശബ്ദത്തിൽ) ആരാത്‌???


പെൺകുട്ടി മെല്ലെ തിരിഞ്ഞു നോക്കുന്നു. സുന്ദരി.


ബ്രഹ്മ: കുട്ടി ഏതാ? എന്താ ഇവിടെ ഈ നേരത്ത്‌ ഒറ്റയ്ക്കിരിക്കുന്നത്‌?


കുട്ടി: (കരഞ്ഞുകൊണ്ട്‌) എനിക്കറിയില്ല. ഞാനെവിടാ? എനിക്കമ്മേ കാണണം.എനിക്ക്‌ വീട്ടിൽ പോണം....


ബ്രഹ്മ: കുട്ടി ഏതാ? എവിടെയാ കുട്ടിയുടെ വീട്‌?


കുട്ടി: (കൈ ചൂണ്ടിക്കൊണ്ട്‌) ദാ അവിടെയാ എന്റെ വീട്‌. എന്നെയാരാ ഇവിടെ കൊണ്ടു വന്നത്‌? എന്റമ്മയെവിടെ? ഞാനമ്മയുടെ അടുത്തു കിടന്നാണല്ലോ ഉറങ്ങിയത്‌. അമ്മേ... (കരയുന്നു)


ബ്രഹ്മ: കുട്ടി കരയണ്ടാ. അവിടെയല്ലേ കുട്ടിയുടെ വീട്‌? വരൂ ഞങ്ങൾ കൊണ്ടു ചെന്നാക്കാം.വിഷമിക്കണ്ട.


വാര്യർ: അതേ, മോളു കരയണ്ടാ കേട്ടോ. പാവം. ഞങ്ങൾ വീട്ടിൽ കൊണ്ടാക്കാം വാ..(കുട്ടിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ തുടങ്ങുന്നു)


ബ്രഹ്മ: (പെട്ടെന്ന് വാര്യരെ തടയുന്നു.) വേണ്ട വാര്യരേ,, മോൾക്കു ക്ഷീണമുണ്ടോ? ഇല്ലല്ലോ അല്ലേ. അവൾ തന്നെ നടന്നോളും.വാര്യരാ ചൂട്ടൊന്നു തെളിക്കൂ. കുട്ടി മുൻപേ നടന്നോളൂ


വാര്യർ: വേണ്ട, ഞാൻ വെളിച്ചം കാട്ടാം. (മുൻപിൽ കയറി നടക്കുന്നു. അതിനു പിന്നിൽ കുട്ടി. ഏറ്റവും പിന്നിലായി ബ്രഹ്മദത്തൻ)
ബ്രഹ്മദത്തന്റെ സജഷനിൽ മുൻപേ നടക്കുന്ന പെൺകുട്ടിയുടെ കാലുകൾ അവ തറയിൽ മുട്ടുന്നില്ല!!!
ബ്രഹ്മദത്തന്റെ മുഖത്ത്‌ ഒരു ചെറിയ പുഞ്ചിരി വിരിയുന്നു. അദ്ദേഹം നടത്തത്തിനിടയിൽ തന്നെ ഭാണ്ഡത്തിൽ നിന്നും മാന്ത്രിക വടി പുറത്തെടുക്കുന്നു. ഇടതുകൈയ്യിൽ ഭസ്മവും. മൂവരും മണ്ഠപത്തിനു സമീപമെത്തി.
വാര്യർ : എവിടെ നിന്റെ വീടെത്താറായോ? എന്ന ചോദ്യത്തോടെ തിരിഞ്ഞു നോക്കുന്നു. പെൺകുട്ടിയ്ക്ക്‌ തീക്കണ്ണുകൾ, ദംഷ്ട്ര.അവൾ ചോരച്ച നാവു നീട്ടി കൊതിയോടെ നുണയുന്നു.


വാര്യർ: ഭയന്നുച്ചത്തിൽ നിലവിളിക്കുന്നു. അയ്യോ.. തിരുമേനീ ഇതവളാ... യക്ഷി... പൈനും പറ യക്ഷി. തിരുമേനീ ഇതെക്ഷിയാ,,...
യക്ഷി കൂർത്ത നഖമുള്ള കൈകൾ നീട്ടി വാര്യരോടടുക്കുന്നു. പക്ഷേ പെട്ടെന്നാരോ പിടിച്ചു നിർത്തിയതുപോലെ നിന്നു പിന്നോട്ടു തിരിഞ്ഞു നോക്കുന്നു. പിന്നിൽ ,മാന്ത്രിക വടി ചൂണ്ടി ബ്രഹ്മദത്തൻ. ഉയർത്തിപ്പിടിച്ച ഇടം കൈയ്യിൽ ഭസ്മവുമായി അദ്ദേഹം മന്ത്രം ജപിക്കുന്നു.
ഓം ഹ്രീം ക്ലീം..... കൈയ്യിലിരുന്ന ഭസ്മം യക്ഷിയുടെ ദേഹത്തേക്കെറിയുന്നു. അതോടെ യക്ഷി നിശ്ചലയാകുന്നു. അവൾ കോപത്തോടെ ബ്രഹ്മദത്തനെ നോക്കുന്നു.


ബ്രാഹ്മ: പറയ്‌. ആരാണു നീ?
യക്ഷി ഉച്ചത്തിൽ ചിരിക്കുന്നു
ബ്രാഹ്മ:നീലി, പൈനുംപറ യക്ഷി.. അല്ലേ? വാര്യരേ, ഒരുക്കുകളെടുത്തോളൂ. ഇവളെത്തന്നെയല്ലേ നമ്മൾ തേടി വന്നത്‌?


വാര്യർ ഭാണ്ഡത്തിൽ നിന്നും ഒരു ചെറിയ നിലവിളക്കെടുക്കുന്നു. ഒരു നാക്കില, കുങ്കുമം, ഭസ്മം തെള്ളിപ്പൊടി,ചെറുതും വലുതുമായി രണ്ടു മൂന്നു പന്തങ്ങൾ ഒക്കെ യെടുത്തു വയ്ക്കുന്നു. ബ്രഹ്മദത്തൻ തന്റെ മാന്ത്രിക വടി കൊണ്ട്‌ നിലത്തൊരു കളം വരയ്ക്കുന്നു.വിളക്ക്‌ എണ്ണയൊഴിച്ചു കത്തിച്ചു കളത്തിനു നടുവിൽ വയ്ക്കുന്നു.


ബ്രഹ്മ :ഉം, ഇരിയ്ക്കിവിടെ.. ഈ കളത്തിലിരിക്കാൻ...


യക്ഷി ദയനീയമായി കരയുന്നു. അയ്യോ വേണ്ട... അരുതേ... എന്നെ വിട്ടയക്കണേ.. ഞാനിനിയൊരിക്കലും ഈ ഭാഗത്തേക്കു വരില്ല...എന്നെ വിട്ടയക്കണേ..


ബ്രഹ്മ: (കോപത്തോടെ) നീലീ, പറയുന്നതനുസരിക്ക്‌. എനിക്കറിയാം സംവൽസരങ്ങൾ എത്ര കഴിഞ്ഞാലും തീരില്ല, നിന്റെ രക്തദാഹം.കൽപാന്ത കാലം വരെ രക്ത പിശാചിനിയായി അലയാനാണു നിന്റെ വിധി.പക്ഷേ ഇന്നു നിന്നെ ഈ കല്ലിൽ ആവാഹിച്ച്‌ ഞാനിവിടെ കുടിയിരുത്താം. ഈ രക്ഷകളും തകിടുകളും ഉള്ളിടത്തോളം കാലം, ഈ കല്ല് ഇളക്കി മാറ്റാത്തിടത്തോളം കാലം നീ ഈ കല്ലിൽ ഇരിക്കും. നിനക്കാരെയും ദ്രോഹിക്കാനാവില്ല.. ഉം ഇരിക്കവിടെ. വാര്യരേ ആ കല്ലെടുത്ത്‌ ഈ കളത്തിൽ വയ്ക്കൂ.


വാര്യർ കല്ലെടുത്ത്‌ കളത്തിനുള്ളിൽ വയ്ക്കുന്നു. ജ്വലിക്കുന്ന പന്തങ്ങൾ, മന്ത്രങ്ങൾ, തെള്ളിപ്പൊടിയിടുമ്പോൾ ഉയരുന്ന ജ്വാലകൾ..യക്ഷിയുടെ പേടിപ്പെടുത്തുന്ന, ദയനീയമായ രോദനങ്ങൾ.... കടുത്ത മന്ത്രങ്ങൾക്കനുസരിച്ച്‌ മെല്ലെ മെല്ലെ അലിഞ്ഞലിഞ്ഞില്ലാതാകുന്ന യക്ഷി... കളത്തിലിരുന്ന് മെല്ലെ മെല്ലെ ചലിക്കുന്ന കല്ല്. അതു മെല്ലെ കുലുങ്ങി കുലുങ്ങി നിശ്ചലമാകുന്നു. ബ്രഹ്മദത്തൻ ധാരാളം കെട്ടുകളുള്ള ഒരു ചുവന്ന ചരടെടുത്ത്‌ കല്ലിൽ ചുറ്റിക്കെട്ടി വയ്ക്കുന്നു.
ബ്രഹ്മ: വാര്യരേ, ഇനിയൊരു കുഴി കുഴിച്ചോളൂ


വാര്യർ ഒരു ചെറിയ കൈത്തൂമ്പയെടുത്ത്‌ ഒരു കുഴി കുഴിക്കുന്നു.


ബ്രഹ്മ: ഇനി ആ കല്ലെടുത്തോളൂ വാര്യരേ. (വാര്യർ പേടിയോടെ ആ കല്ലെടുക്കുന്നു.ബ്രഹ്മദത്തൻ കുഴിയുടെ നാലു മൂലയിലും ഓരോ തകിടുകൾ സ്ഥാപിക്കുന്നു.)ഇനി ആ കല്ല് കുഴിയിലേക്കു വച്ചോളൂ.(കല്ലിനു മുകളിലും ഒരു തകിടു വയ്ച്ചു കുഴി മൂടുന്നു. രണ്ടു പേരും കൂടി കുഴിക്കു മുകളിലായി ഒരു കരിമ്പനത്തൈ പറിച്ചു വയ്ക്കുന്നു.) ഹാവൂ, യുവരാജാവു നമ്മെ ഏൽപ്പിച്ച ജോലി കഴിഞ്ഞു. ഇനി ഈ കല്ലിളക്കുന്നതു വരെ ഇവളുടെ ശല്യം ആർക്കുമുണ്ടാവില്ലെന്നുറപ്പ്‌.വരൂ നമുക്കു പോകാം. യുവരാജാവിനെ വിവരമറിയിക്കാം.അദ്ദേഹത്തിന്‌ ഒരു തലവേദന ഒഴിഞ്ഞല്ലോ.


ഇരുവരും നടന്നു പോകുന്നു. ( wide angle,crane shot) ഇരുവരും നാട്ടു വഴിയിലൂടെ നടന്നു മറായുന്നു.
കാറ്റ്‌. ഇലകളിലും മരങ്ങളിലുമെല്ലാം കാറ്റു ചലനം സൃഷ്ടിക്കുന്നു. കരിയിലകൾ പാറുന്നു. കരിമ്പനത്തൈയുടെ മേലേക്കു കരിയലകൾ വന്നു വീഴുന്നതിന്റെ close up ദൃശ്യത്തിൽ നിന്നും സാവധാനം zoom back ചെയ്തു ആ പ്രദേശത്തിന്റെ wide angle long crane shot എത്തുമ്പോൾ.....


തകർന്നടിഞ്ഞു, വള്ളികൾ പടർന്നു കിടക്കുന്ന മണ്ഡപം. കരിമ്പനയുടെ ദ്രവിച്ച ഒരു കുറ്റി മാത്രം.. വൃദ്ധനായ വലിയ പാലമരം.ഇലകൾ വീണു ജീർണ്ണിച്ചു കിടക്കുന്ന കുളം. പനയുടെ കുറ്റിയോടു ചേർന്ന് ഒരു വലിയ ചിതൽ പുറ്റ്‌.


പാറപ്പുറത്ത്‌ ഒരു കരിന്തേൾ ഭീഷണമായി വാലുയർത്തി നിൽക്കുന്നു. താഴെ ഒരെലി മൂക്കുയർത്തി നോക്കുന്നു. ചിതൽ പുറ്റിലേക്ക്‌ ഒരു പാമ്പ്‌ മെല്ലെ ഇഴഞ്ഞു കയറുന്നു.മരക്കൊമ്പിലിരുന്ന് ഒരു മൂങ്ങ ചുറ്റും നോക്കുന്നു. ഇളം കാറ്റ്‌. ഒരു പാലപ്പൂവ്‌ മെല്ലെ പാറി വന്ന് കുളത്തിലേക്ക്‌ വീഴുന്നു. പൂവിനെ പിന്തുടർന്നു വരുന്ന ക്യാമറയിൽ പൂവ്‌ വെള്ളത്തിൽ തൊടുന്നതിന്റെ tight close up ദൃശ്യം.


(തുടരില്ല)

2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പേടി

പ്രിയപ്പെട്ട കൂട്ടുകാരാ,
                      ഞാനാരോടും ഇന്നു വരെ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമുണ്ട്‌.എന്റെ ഏറ്റവുമടുത്ത സുഹൃത്തായ നിങ്ങളല്ലാതെ ആരാണ്‌ എനിക്കിത്‌ പറയാനുള്ളത്‌?എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു. ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാൻ എനിക്കായില്ലെങ്കിലോ? അതു കൊണ്ട്‌ ഞാനതിപ്പോൾ ആദ്യമായൊരാളോടു തുറന്നു പറയുകയാണ്‌.
 

എലികൾക്കെന്റെ മനസ്സു വായിക്കാനാവും!!
 

                   സത്യമാണു സുഹൃത്തേ, മുറിയിൽ ഞാനൊറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോൾ അലമാരയ്ക്കു മുകളിലോ ജാലകപ്പടിയിലോ ഒക്കെയിരുന്ന് എലികൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്‌. എന്റെ കൂടെ മറ്റാരെങ്കിലുമുണ്ടെങ്കിൽ ഇതേ എലികൾ വെറും അപരിചിതരെപ്പോലെ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ ഓടി മറയും.
ചില ദിവസങ്ങളിൽ ഞാൻ ദേഷ്യത്തിലാണെന്നറിഞ്ഞാൽ എലികളെല്ലാം പേടിച്ച്‌ മുറിയുടെ മൂലയിൽ പതുങ്ങിയിരുന്ന് എന്നെ ഒളികണ്ണിട്ട്‌ നോക്കിക്കൊണ്ടിരിക്കും. ഞാൻ സന്തോഷത്തിലായിരിക്കുമ്പോളാകട്ടെ അവ മുറിയിലാകെ ഓടി നടക്കുകയും ചെറിയ ചെറിയ എലിസ്വരങ്ങളിലൂടെ എന്നോടു സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യും.
അലമാരയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന പഴയ പത്രങ്ങളും ആഴ്ചപ്പതിപ്പുകളുമൊക്കെ കരണ്ടു നശിപ്പിക്കുകയും അവയ്ക്കിടയിൽ പെറ്റു പെരുകുകയും ചെയ്യുമെങ്കിലും വിലപിടിപ്പുള്ളതും അപൂർവ്വവുമായ പുസ്തകങ്ങളെയെല്ലാം ഇവർ ഒഴിവാക്കിയിരുന്നു. തുണികളുടെ കാര്യത്തിലും കരണ്ടു നശിപ്പിക്കാനായി ഉപയോഗശൂന്യമായ പഴയവ മാത്രം തെരഞ്ഞെടുക്കുവാൻ അവർ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും രാത്രി ഉണരുമ്പോൾ കട്ടിൽത്തലയ്ക്കൽ, എന്റെ മുഖത്തേക്കുറ്റു നോക്കിക്കൊണ്ട്‌ എലികളിരിക്കുന്നത്‌ ഞാൻ കാണാറുണ്ട്‌. ഞാനുണർന്നതറിഞ്ഞാൽ ഒന്നു പുഞ്ചിരിച്ച ശേഷം അവ മെല്ലെ ഇരുളിലേക്കു മറയും.
                    ഇപ്പോളിതെല്ലാം നിങ്ങളോടു പറയാൻ എന്താണു കാരണം എന്നാവും. എന്റെ ഒരേയൊരു സുഹൃത്തായ നിങ്ങളോടല്ലാതെ ആരോടാണ്‌ ഞാനിതെല്ലാം പറയുക?ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയാൻ എനിക്കായില്ലെങ്കിലോ എന്ന് എനിക്കു പേടി തോന്നിത്തുടങ്ങിയിരിക്കുന്നു.
               ഇന്നലെ രാത്രി എന്തോ വായിച്ചിരുന്ന് ഞാൻ മേശപ്പുറത്ത്‌ തല വച്ച്‌ അറിയാതുറങ്ങിപ്പോയി.കണ്ണു തുറന്നപ്പോൾ ഒരെലി മേശപ്പുറത്ത്‌ എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഞാനുണർന്നെന്നറിഞ്ഞപ്പോൾ അതെന്നെ നോക്കി പുഞ്ചിരിച്ചു.പിന്നെ ഇന്നോളമൊരെലിയും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ആ എലി ചെയ്തു.മെല്ലെ നടന്നു വന്ന് അത്‌ എന്റെ കവിളിൽ ഉമ്മ വച്ചു.എന്നിട്ടു പെട്ടെന്നോടി ഇരുളിൽ മറഞ്ഞു.
അപ്പോൾ എനിക്കൊന്നും തോന്നിയിരുന്നില്ല.പക്ഷെ ഇപ്പോൾ രാവിലെ മുടി ചീകാൻ കണ്ണാടി നോക്കിയപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിക്കുന്നത്‌ - എന്റെ മുൻപിലെ രണ്ടു പല്ലുകൾക്ക്‌ അൽപം നീളം കൂടുതലായിട്ടുണ്ടോ എന്നെനിക്കൊരു സംശയം.ചെവികൾക്കും ഒരു വലിപ്പ വത്യാസമുള്ളതു പോലെ.....ശബ്ദത്തിനൊരു വത്യാസം വന്നതായി കുറച്ചു ദിവസമായിട്ടേ ഉണ്ടായിരുന്നു എനിക്കൊരു സംശയം.
                   ഇന്നലെയൊരു സംഭവം കൂടി നടന്നു. എഴുതിക്കോണ്ടിരുന്ന പെൻസിലിന്റെ പകുതിയോളം ഞാൻ കരണ്ടു മുറിച്ചു. ഒരു കവിതയെഴുതാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.പറ്റിയ വാക്കുകൾ കിട്ടാതെ ആലോചിച്ചിരിക്കുമ്പോഴാണ്‌ ഞാൻ പെൻസിലിന്റെ ചുവട്‌ കരളാൻ തുടങ്ങിയത്‌.ഇപ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട്‌ ഞാനെന്തു കൊണ്ടാണ്‌ അങ്ങിനെ ചെയ്തതെന്ന്‌.
എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു.എന്റെ ഒരേയൊരു സുഹൃത്തായ നിങ്ങളോടല്ലാതെ ആരോടാണ്‌ ഞാനിതൊക്കെ പറയുക?
                 അയല്വക്കത്തെ പാണ്ടൻ പൂച്ച ഭീഷണമായി മുരണ്ടു കൊണ്ട്‌ മുറിക്കു പുറത്ത്‌ ഉലാത്തുകയാണ്‌. ഞാൻ വാതിലുകളും ജനലുകളുമെല്ലാം ഭദ്രമായടച്ച്‌ പൂട്ടി അകത്തിരിക്കുകയാണ്‌. എതു നിമിഷവും പൂച്ച ചിമ്മിനി വഴി ചാടി അകത്തു വരാം......എന്നിട്ട്‌.....എന്നിട്ട്‌...... എനിക്കു ശരിക്കും പേടിയാകുന്നു സുഹൃത്തേ,ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാൻ എനിക്കായില്ലെങ്കിലോ?... എനിക്കു വല്ലാതെ പേടിയാകുന്നല്ലോ........

2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

കൊലകൊമ്പൻ

സെപ്റ്റമ്പർ പത്താം തീയതി,വ്യാഴാഴ്ച വൈകിട്ട്‌ നാലര മണിയോടെ,ചെങ്ങന്നൂരിനടുത്ത്‌, തടി പിടിക്കാൻ കൊണ്ടു വന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ -കുന്നന്താനം മഠത്തിൽകാവ്‌ ശിവശങ്കരൻ ബുധനൂരിൽ ആൽത്തറകവലയ്ക്കു സമീപം വച്ച്‌ ഇടഞ്ഞു.


വാർത്ത പരന്ന ഉടൻ തന്നെ കാഴ്ച്ച കാണാൻ ഒരു വൻ ജനക്കൂട്ടം തടിച്ചു കൂടി. ആർപ്പും ആരവവുമായി അവർ ശിവശങ്കരനെ പിന്തുടർന്നു.സ്വസ്ഥമായൊന്നു നിൽക്കാനനുവദിക്കാതെ,ഒരശാന്ത നിമിഷത്തിൽ എങ്ങിനെയോ കൈവിട്ടു പോയ മനസ്സിന്റെ കടിഞ്ഞാൺ വീണ്ടെടുത്ത്‌ ശാന്തനാവാൻ അവസരം നൽകാതെ അവരവനെ തെരുവുകളിലൂടെ ഓടിച്ചു.


വിരണ്ട്‌ പത്ത്‌ കിലോമീറ്ററോളം ഓടി പാണ്ടനാട്‌ എന്ന സ്ഥലത്തു വന്ന ശിവശങ്കരൻ നാക്കട ആലുമ്മൂട്ടിൽ ശശിമന്ദിരം ശശിധരന്റെ വീടിന്റെ മതിലും ഗേറ്റും തകർത്ത്‌ അകത്തു കടന്നു. മുറ്റത്തു നിൽക്കുകയായിരുന്ന ശശിധരനെ (59 വയസ്സ്‌) മതിലിനോടു ചേർത്തു വച്ചു കുത്തി.


ഒരാളെ കുത്തി കൊല്ലുക കൂടി ചെയ്തതോടെ ആൾക്കാർക്ക്‌ ആവേശം കൂടി. ആൾക്കൂട്ടത്തിന്റെ വലിപ്പം കൂടി. അവരുടെ ബഹളങ്ങൾ ശിവശങ്കരനെ കൂടുതൽ അസ്വസ്ഥനാക്കി. അവൻ റോഡിലൂടെ പല തവണ അങ്ങോട്ടു മിങ്ങോട്ടും ഓടി. ഒരു നിയന്ത്രണവുമില്ലാതെ ഒരു വൻ ജനക്കൂട്ടം ശബ്ദഘോഷങ്ങളോടെ പിന്നാലെയും. ഒരിടത്തും നിൽക്കാനോ വിശ്രമിക്കാനോ സാധ്യമാകാത്ത സ്ഥിതിയിൽ സഹികെട്ട ശിവശങ്കരൻ ഒടുവിൽ പമ്പയാറ്റിലേക്കു ചാടി.


അപ്പോഴേക്കും, വിവരമറിയിച്ചതനുസരിച്ച്‌, പത്തനംതിട്ട എലിഫന്റ്‌ സ്ക്വാഡിൽ നിന്നും ഡോക്ടർ ഗോപകുമാർ സ്ഥലത്തെത്തി.ആനയെ മയക്കുവെടി വെയ്ക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. നദിയിൽ നിന്നും കരയ്ക്കു കയറിയാലേ വെടി വെയ്ക്കാനാവൂ എന്നു ഡോക്ടർ അറിയിച്ചു.


നദിയിൽ അത്രയും സമയം കിടന്ന ശിവശങ്കരൻ അപ്പോഴേയ്ക്കും അൽപം ശാന്തനായിരുന്നു. രണ്ടാം പാപ്പാൻ വിളിച്ചപ്പോൾ അവൻ അനുസരണയോടെ കരയ്ക്കു കയറി.കരയ്ക്കു കയറി നിന്ന ശിവശങ്കരനെ ഡോക്ടർ ഗോപകുമാർ മയക്കു വെടി വച്ചു. (സൈലസിൻ എന്ന മരുന്നാണുപയോഗിച്ചത്‌ എന്നും ഇതു പ്രവർത്തിച്ചു തുടങ്ങാനിരുപതു മിനിറ്റോളമെടുക്കും എന്നും അദ്ദേഹം പിന്നീടു പറഞ്ഞു)


അപ്രതീക്ഷിതമായി വെടി കൊണ്ട ആന പെട്ടെന്ന് വെടി വച്ച ഡോക്ടർക്കു നേരേ തിരിഞ്ഞെങ്കിലും വീണ്ടും അടുത്തുള്ള തെങ്ങിൻ കൂട്ടത്തിൽ ശാന്തനായി നിന്നു.


പക്ഷേ അപ്പോഴേക്കും മദമിളകിയ ജനക്കൂട്ടത്തിന്റെ ആവേശം ഉച്ചസ്ഥായിയിലെത്തിയിരുന്നു. ശശിധരനെ കൊലപ്പെടുത്തിയതിന്റെ ദേഷ്യം കൂടിയായപ്പോൾ ആൾക്കൂട്ടത്തിന്റെ അവസ്ഥ മദ്യപിച്ച കുരങ്ങനെ തേൾ കുത്തിയ പോലെയായി. അവരുടെ ശല്യം കൊണ്ടു സഹികെട്ട ശിവശങ്കരൻ വീണ്ടും ആറ്റു തീരത്തേയ്ക്കു നീങ്ങി.


മയക്കു വെടിയേറ്റ കൊമ്പൻ ആറ്റിലിറങ്ങുകയും അവിടെ വച്ചു മയങ്ങുകയും ചെയ്താൽ അപകടമാണെന്ന് ഡോക്ടർ അപ്പോഴും മുന്നറിയിപ്പു നൽകുന്നുണ്ടായിരുന്നു. പക്ഷെ ആരു കേൾക്കാൻ? ജനക്കൂട്ടം അസഹ്യമാംവിധം ശല്യപ്പെടുത്തി ശിവശങ്കരനെ വീണ്ടും ആറ്റിൽ ചാടിച്ചു. അവൻ അഭയം തേടി അക്കരെയ്ക്കു നീന്തി. അവിടെ കരയ്ക്കു കയറുവാനുള്ള ശ്രമമായി. പക്ഷെ അവിടെയും ആൾക്കാർ കൂടിയിരുന്നു. അവൻ കരയ്ക്കു കയറാൻ ശ്രമിച്ചയിടങ്ങളിലെല്ലാം തീ കൂട്ടി അവരവനെ ഭയപ്പെടുത്തി പിന്തിരിപ്പിച്ചു.


നല്ല ഒഴുക്കുള്ള, നിലയില്ലാത്ത ആറ്റിൽ അങ്ങോട്ടുമിങ്ങോട്ടും നീന്തി നീന്തി പലയിടത്തും കര കയറാൻ ശ്രമിച്ചു കൊണ്ടിരുന്ന ശിവശങ്കരനെ മെല്ലെ മയക്കം ബാധിച്ചു തുടങ്ങി. തളർന്നു തുടങ്ങിയ അവൻ ഒരിടത്തും അഭയം ലഭിക്കാതെ മെല്ലെ ആഴക്കയത്തിലേക്കു നീങ്ങി നീങ്ങി പോയി.വെൾലത്തിൽ പൂർണ്ണമായും മുങ്ങിക്കഴിഞ്ഞ ശിവശങ്കരൻ ഇടയ്ക്കിടെ തുമ്പിക്കൈ മാത്രം വെള്ളത്തിനു മുകളിലുയർത്തി ശ്വാസമെടുക്കുന്നത്‌ കുറെ നേരത്തേയ്ക്കു കാണാമായിരുന്നു. രാത്രി പത്തു മണിയോടെ അതും കാണാതായി.വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നു മണി വരെ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ആറ്റിൽ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും ശിവശങ്കരനെ കണ്ടെത്താനായില്ല.


വെള്ളിയാഴ്ച്ച രാവിലെ നാക്കട കടവിനു സമീപം തെങ്ങിൽ കള്ളു ചെത്താൻ കയറിയ ആളാണതാദ്യം കണ്ടത്‌ - പമ്പാ നദിയിൽ പൊങ്ങിക്കിടക്കുന്ന, ശിവശങ്കരന്റെ അനക്കമറ്റ ശരീരം.


വിവരമറിഞ്ഞ ജനക്കൂട്ടം അങ്ങോട്ടൊഴുകിയെത്തി.പക്ഷെ ഇപ്പോൾ അവരുടെ ആരവങ്ങളോ ബഹളങ്ങളോ ഒന്നും ശിവശങ്കരനെ അലട്ടിയില്ല. ചെയ്തു പോയ പാപത്തിന്റെ പ്രായശ്ചിത്തം പോലെ അവൻ അനക്കമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടന്നു.പതിനൊന്നു മണിയോടെ പോലീസിന്റെ സ്പീഡ്‌ ലോഞ്ചിൽ കെട്ടിവലിച്ച്‌ ശിവശങ്കരനെ തീരത്തടുപ്പിച്ചപ്പോൾ ആരും തീ കത്തിച്ചും പാട്ട കൊട്ടിയും അവനെ ഭയപ്പെടുത്താൻ ശ്രമിച്ചില്ല..



ആറ്റിൽ നിന്നും ശിവശങ്കരനെ ക്രെയിനിലുയർത്തി ലോറിയിൽ വച്ചു. ചുവന്ന പട്ടു പുതപ്പിച്ച്‌ അവനെ കുന്നന്താനത്തെ അവന്റെ സ്വന്തം വീടായ മഠത്തിൽകാവ്‌ ക്ഷേത്രത്തിലേക്ക്‌ കൊണ്ടു പോയി.പക്ഷെ അവന്റെ ദുരിതപർവം അവസാനിച്ചിരുന്നില്ല.......
ചിത്രങ്ങള്‍ : സാനു ഭാസ്കര്‍
മഠത്തിൽ കാവ്‌ ക്ഷേത്രത്തിൽ അന്തിമോപചാരങ്ങൾക്കു ശേഷം വൈകിട്ടു നാലു മണിയോടെ പോസ്റ്റ്‌ മോർട്ടം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി ശിവശങ്കരനെ പരുമലയിലെ ദേവസ്വം ബോർഡ്‌ പമ്പാ കോളജ്‌ ഗ്രൌണ്ടിൽ എത്തിച്ചു. അപ്പോൾ അവനെ "ആചാരവിധിപ്രകാരം" ദഹിപ്പിക്കാനായി ഒരുക്കിയിരുന്നത്‌ കുറെ പഴയ ടയറുകൾ.


ജനത്തിന്റെ ആനസ്നേഹമുണർന്നു. വൻ പ്രതിഷേധമായി.വിരകുപയോഗിച്ചു ജഡം കത്തിച്ചില്ലെങ്കിൽ ലോറിയിൽ നിന്നിറക്കാനോ പോസ്റ്റ്‌ മോർട്ടം നടത്താനോ സമ്മതിക്കില്ല എന്ന് ആൾക്കാർ വാശി പിടിച്ചു.ശിവശങ്കരനു വീണ്ടും കാത്തിരിപ്പിന്റെ ദുരിതപർവ്വം. അവസാന മറ്റൊരു ലോറിയിൽ വിറകു കൊണ്ടു വന്നു.


അങ്ങിനെ തങ്ങൾ കൊന്ന ശിവശങ്കരന്റെ ജഡം എങ്ങിനെ സംസ്കരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു തന്നെയാണെന്നു ജനം തെളിയിച്ചു.


പിന്നീടു ക്രെയിനുപയോഗിച്ചു താഴെയിറക്കിയ ശിവശങ്കരനെ വെറ്ററിനറി സർജന്മാരുടെയും ദേവസ്വം ഡോക്ടറുടെയും നേതൃത്വത്തിൽ പോസ്റ്റ്‌ മോർട്ടം നടത്തി. ദേവസ്വം സെക്രട്ടറി, അസി: ദേവസ്വം കമ്മീഷണർ, എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ആചാരവിധിപ്രകാരം സംസ്കരിച്ചു.ശിവസങ്കരന്റെ കൊമ്പുകൾ നടപടിക്രമമനുസരിച്ച്‌ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.
ഉത്സവം കഴിഞ്ഞു ജനങ്ങൾ സമാധാനമായി പിരിഞ്ഞുപോയി.


("ആളുകൾ ഒഴിഞ്ഞു നിൽക്കുകയും വെടിയേറ്റ കൊമ്പന്‌ മയങ്ങാൻ തക്ക ശാന്തമായ അന്തരീക്ഷം ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആനദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നാണ്‌ ഡോക്ടർമാരുടെ അഭിപ്രായം" മാതൃഭൂമി റിപ്പോർട്ട്‌)


ശിവശങ്കരനും,അവന്റെ കുത്തേറ്റു മരിച്ച ശശിധരനും ആദരാഞ്ജലികൾ.......


ചിത്രങ്ങള്‍ : സാനു ഭാസ്കര്‍

2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

കടലാസു വഞ്ചി

വൈകുന്നേരമായപ്പോഴേക്കും മഴ വീണ്ടും കനത്തു. മുറ്റത്തും പറമ്പിലുമെല്ലാം പെയ്ത്തുവെള്ളം മുട്ടോളംനിറഞ്ഞുകിടന്നു. സുധാകരനു വല്ലാത്ത തണുപ്പ് തോന്നി. “ നശിച്ച മഴ”……… പിറുപിറുത്തു കൊണ്ട്അയാളകത്തു നിന്നും ഒരു ഷാളെടുത്ത് പുതച്ചു.

സൌദാമിനി സിറ്റൌട്ടിലെ ചുരല്‍ക്കസേരയില്‍ പുറത്തേക്കു നോക്കി കൂനിക്കൂടിയിരുന്നു.തണുത്തകാറ്റടിക്കുമ്പോള്‍അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. സുധാകരന്‍‍ മറ്റൊരു ഷാളെടുത്ത് കൊണ്ടുവന്ന്സൌദാമിനിയുടെ തോളിലൂടിട്ട് അവളെ പുതപ്പിച്ചു. സൌദാമിനി അതൊന്നുമറിഞ്ഞതേയില്ല. മുറ്റത്തെവെള്ളത്തില്‍ മഴത്തുള്ളികള്‍ തീര്‍ക്കുന്ന വൃത്തങ്ങളിലേക്കു ശൂന്യമായ കണ്ണുകള്‍നട്ട്അവളനങ്ങാതിരുന്നു.

സുധാകരന്‍‍ കസേരയിലിരുന്ന് റ്റീപ്പൊയില്‍‍ നിന്നും പത്രം കയ്യിലെടുത്തു. അത്തലേദിവസത്തേതായിരുന്നു. ഒരര്‍ദ്ധ് മയക്കത്തിലെന്നപോലെ, യാന്ത്രികമായി അയാളതു മടക്കാന്‍‍തുടങ്ങി. അയാളൊരു കടലാസു വഞ്ചിയുണ്ടാക്കുകയായിരുന്നു. ഒടുവില്‍‍ മടക്കിയ പേപ്പറിന്റെ രണ്ടറ്റവുംപിടിച്ച് മെല്ലെ വലിച്ചപ്പോള്‍ അതൊരു വഞ്ചിയായി നിവര്‍‍ന്നു വന്നു.

പെട്ടെന്ന് സൌദാമിനി കഴുത്തു ഞെരിഞ്ഞ ഒരു കിളിക്കുഞ്ഞിന്റെ നിലവിളി പോലെ നേര്‍ത്തശബ്ദത്തില്‍ ഒന്ന് കരഞ്ഞു.
എന്തിനാ സുധാകരേട്ടാ അവനെ മഴയത്ത് കളിക്കാന്‍‍ വിട്ടത്?”
അയാള്‍‍ ദയനീയമായി അവളെ നോക്കി. “സൌദാമിനീ ഞാന്‍‍……………..“

പകല്‍ മുഴുവന്‍ ഞാനവനെ മഴയത്ത് വിടാതെ, വഴക്കു പറഞ്ഞ് അകത്തു തന്നെ വച്ചിരുന്നതല്ലെ”…..

ശരിയായിരുന്നു. അന്നും ഇതു പോലെ മഴയായിരുന്നു. അവന്റെ മൂന്നാം പിറന്നാളി
ന് മൂന്നു ദിവസമേഉണ്ടായിരുന്നുള്ളു.പകല്‍‍ മുഴുവന്‍, മഴ നനയാന്‍ വിടാതെ, സൌദാമിനി അവനെഎങ്ങിനെയൊക്കെയോ വീടിനകത്തു തന്നെ വച്ചു കൊണ്ടിരുന്നു.വൈകിട്ട് അയാള്‍ ഓഫീസില്‍ നിന്നുവന്നപ്പോള്‍ അമ്മയെപ്പറ്റി നൂറ് കൂട്ടം പരാതികള്‍ അവന്‍ അയാളോട് പറയാനുണ്ടായിരുന്നു. പിന്നെപുറത്തെ മഴയിലിറങ്ങിക്കളിക്കാന്‍‍ അവന്‍വല്ലാതെ ശാഠ്യം പിടിച്ചപ്പോഴാണ്‍ അയാള്‍‍ അവനേയും കൂട്ടി, കടലാസു വഞ്ചിയുണ്ടാക്കി, കുടയുമെടുത്ത്, മുറ്റത്തേക്കിറങ്ങിയത്. മുറ്റത്ത് കെട്ടിക്കിടന്ന വെള്ളത്തില്‍‍അവരുടെ വഞ്ചി ഒഴുകാതെ കിടന്ന്പ്പോള്‍‍ അവന്‍ കുട വലിച്ചെറിഞ്ഞ് വഞ്ചിയുടെ പിന്നാലെ നടക്കാന്‍‍തുടങ്ങി. അവനെ തടയുന്നതിനു പകരം അയാളും അവനോടൊപ്പം കൂടി. സൌദാമിനി വന്ന്, അവന്റെവഴക്കു കൂട്ടാക്കാതെ അവനെ പിടിച്ചു വലിച്ചു കൊണ്ടു പോയി തല തുവര്‍ത്തിക്കുന്നതു വരെ. അപ്പോഴെല്ലാം അവളയാളെയും അവനെയും വഴക്കു പറഞ്ഞുകൊണ്ടിരുന്നു.

രാത്രി അവന്‍ കുറെ പ്രാവശ്യം തുമ്മിയപ്പോഴും പിന്നെ വല്ലാതെ പനിച്ചപ്പോഴും സൌദാമിനി അയാളെദേഷ്യത്തോടെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
പക്ഷെ, പെരുമഴ പെയ്തു തോര്‍ന്ന് വെയില്‍ തെളിഞ്ഞ ഒരു തിങ്കളാഴ്ച്ച, ഒരാഴ്ച്ചത്തെആശുപത്രിവാസത്തിനുശേഷം അവന്റെ ജീവനില്ലാത്ത കുഞ്ഞു ശരീരം ആംബുലന്‍സില്‍ മുറ്റത്തുകൊണ്ടു വന്നതില്‍ പിന്നെ അവളതേപ്പറ്റി ഒരിക്കലും സംസാരിച്ചതേയില്ല. ഒന്നിനേപ്പറ്റിയും അവള്‍പിന്നീടങ്ങിനെ സംസാരിച്ചിട്ടേയില്ല.ഇന്നു വരെ.

ഇപ്പോള്‍ കഴുത്തു ഞെരിഞ്ഞ കിളിക്കുഞ്ഞിന്റെ നിലവിളി പോലെ…….പെട്ടെന്നയാള്‍ക്കത് ഓര്‍മ്മവന്നു. അവന്റെ നാലാം പിറന്നാളിന് ഇനി മൂന്നു ദിവസം കൂടിയെയുള്ളു.

സുധാകരന്‍ കടലാസു തോണിയുമെടുത്ത്, മഴ വകവെയ്ക്കാതെ മുറ്റത്തേക്കിറങ്ങി.അയാള്‍ മെല്ലെ കടലാസു വഞ്ചി മുറ്റത്തെ വെള്ളത്തിലേക്കിട്ടു. അതെങ്ങോട്ടും ഒഴുകി നീങ്ങിയില്ല.മഴത്തുള്ളികള്‍ വീണ്നനഞ്ഞു കുതിര്‍ന്ന് അതവിടെത്തന്നെ മുങ്ങിത്താണു കിടന്നു.

ചെറായ്‌ ബ്ലോഗ്‌ മീറ്റ്‌ - ആരും പറയാത്ത കഥകൾ അഥവാ ചക്ക അവിയൽ ഉണ്ടാക്കുന്നതെങ്ങിനെ.

പ്ലാവിൽ നിന്നും നല്ല വിളഞ്ഞ ചക്ക നോക്കി പറിച്ചെടുക്കുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌.പിന്നീട്‌ ആ ചക്കയെ പല ഭാഗങ്ങളായി മുറിച്ച്‌ ചുള മാത്രം വേർതിരിച്ചെടുക്കുക.ഈ സമയത്ത്‌ കയ്യിൽ ചക്കയരക്കു പറ്റാതിരിക്കുവാൻ അൽപം എണ്ണ കയ്യിൽ പുരട്ടുന്നത്‌ നന്നായിരിക്കും. ചക്കച്ചുളയ്ക്കുള്ളിൽ നിന്നും ലഭിക്കുന്ന ചക്കക്കുരു പ്രത്യേകമായി ഒരു ഭാഗത്ത്‌ കൂട്ടി വയ്ക്കുക.ഇതു പിന്നീട്‌ ആവശ്യമായി വരും.

ഇനി ചക്കച്ചുളയെല്ലാം നീളത്തിൽ അരിഞ്ഞ്‌ മറ്റ്‌ പച്ചക്കറികളോടൊപ്പം തേങ്ങയും മറ്റും ചേർത്ത്‌ വേവിച്ചാൽ നല്ല ചക്ക അവിയലായി. നന്നായി വെന്തു കഴിയുമ്പോൾ കുറച്ച്‌ വെളിച്ചെണ്ണ കൂടി ചേർത്താൽ നല്ല മണവും രുചിയും ഉണ്ടാവും..
******* ************** *********** ***********
തുടർന്നു വായിക്കുക.......
ഈ പോസ്റ്റിന്റെ രചയിതാവും പ്രശസ്ത പാചക വിദഗ്ദ്ധനുമായ ശ്രീമാൻ മണ്ടച്ചാരുമായി ഞങ്ങളുടെ പ്രത്യേക ലേഖകൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

പ്ര:ലേ: താങ്കൾ ചെറായിയിലെ ബ്ലോഗ്‌ സുഹൃദ്‌ സംഗമത്തിൽ പങ്കെടുത്തിരുന്നോ?

മണ്ട: ഏയ്‌. ഒരിക്കലുമില്ല. അത്തരം നികൃഷ്ടമായ അസംബന്ധ പരിപാടികളിലൊന്നും ഞാൻ പങ്കെടുക്കാറില്ല എന്നത്‌ നിങ്ങൾക്കും അറിവുള്ളതല്ലേ?

പ്ര:ലേ:അത്ര നികൃഷ്ടവും അസംബന്ധവുമാണെങ്കിൽ പിന്നെ താങ്കളെന്തിനാണ്‌ അതേപ്പറ്റി ഇത്ര മാത്രം വ്യാകുലപ്പെടുകയും ഇത്രയേറെ പോസ്റ്റുകളിടുകയും ചെയ്യുന്നത്‌?

മണ്ട: അത്‌, ബ്ലൊഗ്‌ മീറ്റെന്നും ചെറായ്‌ എന്നുമൊക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും. അതു കൊണ്ടാണതേപ്പറ്റി എഴുതുന്നത്‌. അല്ലാതെ എനിക്കു താൽപര്യമുള്ളതുകൊണ്ടൊന്നുമല്ല.

പ്ര:ലേ: അതൊക്കെ പോട്ടെ ഈ ചക്ക അവിയലും ബ്ലോഗ്‌ മീറ്റും തമ്മിൽ എന്താണു ബന്ധം?

മണ്ട: ഒരു ബന്ധവുമില്ല. പിന്നെ അവിടെ ചക്ക അപ്പവും പഴുത്ത ചക്കയും ഒക്കെ ഉണ്ടായിരുന്നു എന്നു വായിച്ചും പറഞ്ഞു കേട്ടുമൊക്കെ അറിഞ്ഞിരുന്നു.

പ്ര: ലേ: അപ്പോ ഈ പോസ്റ്റിന്‌ ചെറായ്‌ ബ്ലോഗ്‌ മീറ്റ്‌ അഥവാ ചക്ക അവിയൽ എന്നു പേരിടാനെന്താണു കാരണം?

മണ്ട: കാരണമുണ്ട്‌ ഞാൻ നേരത്തെ പറഞ്ഞല്ലോ, ചെറായ്‌ എന്നും ബ്ലൊഗ്‌ മീറ്റെന്നും ഒക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും. അല്ലാതെ വെറുതെ ചക്ക അവിയൽ എന്നു കണ്ടാൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോ?

പ്ര: ലേ: ഓ അതു ശരി. മനസ്സിലായി. വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌ കൂടി ഉടനെയുണ്ടെന്നു കേൾക്കുന്നു. താങ്കൾ പങ്കെടുക്കുമോ?

മണ്ട: ഒരിക്കലുമില്ല. അതിന്റെ ആവശ്യമില്ലല്ലോ. അത്‌ വെറും അസംബന്ധമാണെന്നും, അത്‌ നടന്നാലുമില്ലെങ്കിലും എനിക്കൊരു ചുക്കുമില്ലെന്നും, അതിൽ പങ്കെടുക്കുന്നവരൊക്കെ മണ്ടന്മാരാണെന്നുമൊക്കെ പറഞ്ഞ്‌ ഒരു പത്ത്‌ പോസ്റ്റെങ്കിലും ഇടും അത്ര തന്നെ. അല്ലാതെന്താ..

പ്ര ലേ: ശരി, ശരി. അപ്പോൾ താങ്കൾക്കും ചക്ക അവിയലിനും എല്ലാ ഭാവുകങ്ങളും നേരുന്നു. ഞങ്ങളോടു സഹകരിച്ചതിന്‌ വളരെ നന്ദി.

മണ്ട: നന്ദി.

2009, ജൂലൈ 30, വ്യാഴാഴ്‌ച

:-)സ്മൈലികൾ:-)















ഈ ഹൃദയം തുറന്ന ചിരികൾ പറയുന്നില്ലേ ചെറായി മീറ്റ്‌ ഒരു വൻ വിജയമാണെന്ന്

2009, ജൂലൈ 27, തിങ്കളാഴ്‌ച

ചെറായി ബ്ലോഗ്‌ മീറ്റ്‌;വ്യർഥമായ തയാറെടുപ്പുകൾ


എന്തൊക്കെ സംഭവിച്ചാലും ചെറായി മീറ്റിൽ പങ്കെടുക്കാൻ തിരുമാനിച്ചപ്പോൾ പ്രാണരക്ഷാർഥം നടത്തിയ ഈ തയാറെടുപ്പുകളെല്ലാം വ്യർഥമായതിന്റെ നിരാശയോടെ....

നിരാശാജനകമായ ചെറായി സുഹൃദ്‌ സംഗമം(ഞാൻ ബ്ലോഗ്‌ പൂട്ടുന്നു)

അങ്ങിനെ ബ്ലോഗേഴ്സ്‌ സുഹൃദ്‌ സംഗമം കഴിഞ്ഞു.
എന്തെല്ലാമായിരുന്നു ബഹളം? സുരക്ഷാപ്രശ്നങ്ങൾ, അനോണി, സുനാമി,ചാവേറ്‌,കുഴിബോംബ്‌, തീവ്രവാദി ,ഭൂകമ്പം, ....എന്തെന്തു പ്രതീക്ഷകളായിരുന്നു ചെറായിയിലേക്കു പോകുമ്പോൾ? എന്നിട്ടിപ്പോ എന്തായീ? ബ്ലോഗ്‌ മീറ്റാണത്രേ ബ്ലോഗ്‌ മീറ്റ്‌.....

എല്ലാവർക്കും ശൌര്യം ബ്ലോഗിലേയുള്ളു.!ചെറായി എന്നു കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ബ്ലോഗായ ബ്ലോഗൊക്കെ വായിച്ചു വായിച്ച്‌ എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാ..
ഇതിപ്പോ അനോണിയില്ല, സുനാമിയില്ല, ബോംബില്ല, തോക്കില്ല എന്തിന്‌, കള്ളുകുടിയില്ല, ചീത്തവിളിയില്ല. കത്തിക്കുത്ത്‌, അടിപിടി വാക്കേറ്റം ങേഹേ..
കുറെ അയ്യോ പാവികള്‌ വന്നു കൂടിയിരുന്ന് സ്നേഹം, സൌഹൃദം, കാരുണ്യം എന്നൊക്കെ പറഞ്ഞു ചിരിച്ചും കെട്ടിപ്പിടിച്ചും ഉമ്മവച്ചും ചോറുണ്ട്‌,ചായ കുടിച്ച്‌, റ്റാറ്റാ പറഞ്ഞു പിരിഞ്ഞു...
എന്റെ രൂപാ 250 പോയതു മിച്ചം.അതു പാവങ്ങളെ സഹായിക്കാനുപയോഗിക്കുമത്രേ.. ദൈവമേ ഒരു ഫുള്ളിനുള്ള കാശാ പോയത്‌. ആ നേരത്ത്‌ രണ്ടെണ്ണം വീശി, പാമ്പായി, വീട്ടിലിരുന്ന് പത്രം വായിച്ചിരുന്നെങ്കിൽ ഇതിലെത്ര നന്നായിരുന്നു!!!
അതെങ്ങനാ? ചുണയുള്ള ആണുങ്ങളെയൊന്നും അടുപ്പിച്ചില്ലല്ലോ.ഇനിയെങ്കിലും മനസ്സിലാക്ക്‌..മീറ്റു നന്നാവണമെങ്കിൽ പുലികളു വേണം പുലികള്‌.
എന്റെ എല്ലാ പ്രതീക്ഷകളും തകർന്നു. അതുകൊണ്ട്‌ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നിർത്തി... ബ്ലോഗിങ്ങു നിർത്തി. ഞാനൊരു പത്രം തുടങ്ങാൻ തിരുമാനിച്ചു.
ങ്‌ ഹാ പറഞ്ഞു തീരുന്നേനു മുൻപു വന്നോ അയ്യോ നിർത്തല്ലേ നിർത്തല്ലേന്നു പറഞ്ഞ്‌ ആൾക്കാര്‌? അതു പറയാൻ നിങ്ങളാരാ? അതിനു ഞാൻ വേറെ ആളിനെ ഏർപ്പാടാക്കീട്ടൊണ്ട്‌. അവരു വേണ്ട സമയത്തു പറഞ്ഞോളും. അപ്പോ ഞാൻ വേണ്ടത്‌ ചെയ്തോളാം. തോക്കിൽ കേറി വെടി വെക്കല്ലേ.... ഹല്ല പിന്നെ..
ഓ തുടങ്ങിയല്ലോ ഓരൊരുത്തന്മാര്‌ ആളാവാൻ വേണ്ടിയുള്ള പരിപാടികള്‌.പോസ്റ്റിടുന്നു,പടമിടുന്നു, യാത്രാ വിവരണമെഴുതുന്നു.കണ്ടാൽ തോന്നും ഇവനൊക്കെ അവിടെന്തോ മല മറിക്കുകയായിരുന്നെന്ന്..ചുമ്മാ, ജാഡയല്ലേ... അല്ലെങ്കിൽ ഇപ്പോ ഈ പോസ്റ്റിടുന്നവരിലാരെങ്കിലുമുണ്ടായിരുന്നോ മീറ്റു സമയത്ത്‌ ഒരു കുഞ്ഞു വിവാദമുണ്ടാക്കാൻ? മീറ്റൊന്നു കൊഴുപ്പിക്കാൻ? ബ്ലോഗില്‌ കെടന്ന് ഞഞ്ഞാ പിഞ്ഞാ പറയുന്നതു പോലല്ല ബ്ലോഗ്‌ മീറ്റില്‌ ഒരലമ്പുണ്ടാക്കുന്നത്‌. അതിനിത്തിരി പുളിക്കും. അതാ പറേന്നത്‌ അതിനൊക്കെ പുലികള്‌ വേണം പുലികള്‌. ന
ല്ല തന്റേടമുള്ള പുലികള്‌.
ഈ സംഘാടകന്മാരെന്നു പറഞ്ഞു നടക്കുന്നവരിലാരെങ്കിലും വേണ്ടാ - വിളിക്കണ്ടാ, - വരുന്നോന്നൊന്നു ചോദിക്കുകെങ്കിലും ചെയ്തിരുന്നെങ്കിൽ പല പുലികളും വന്നേനെ.എങ്കിലീ മീറ്റ്‌ ഇത്ര ബോറാകുമായിരുന്നോ?നിരാശാജനകമാകുമായിരുന്നോ? ചീത്തവിളി, തമ്മിൽത്തല്ല്, കടിപിടി ഹോ ഒരരങ്ങായേനേ.. ങ്‌ ഹാ ഇനി പറഞ്ഞിട്ടെന്താ...വൈദ്യസഹായം എന്നു വലിയ ബോർഡും വച്ച്‌ പുലികളെ ചികിൽസിക്കാനിരുന്ന അനില്‌ ഒരു പണിയുമില്ലാതെ വെറുതെ ഈച്ചയടിച്ചിരുന്നു അത്ര തന്നെ. അല്ലാതെന്താ.
അതു കൊണ്ട്‌ ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി ബ്ലോഗാണ്‌, ബ്ലോഗറാണ്‌, ബ്ലോഗ്‌ മീറ്റാണ്‌ എന്നൊന്നും പറഞ്ഞു നാണം കെടാൻ ഞാനില്ല. തീർന്നു ഇതോടെ നിർത്തി ഈ പണി. ഞാൻ ബ്ലോഗ്‌ പൂട്ടി പത്രം തുടങ്ങാൻ പോണു. എല്ലാവർക്കും നമസ്കാരം.
ബ്ലോഗ്‌ മീറ്റ്‌ വൻ വിജയം
ചെറായി ബ്ലോഗേഴ്സ്‌ സുഹൃദ്‌ സംഗമം വിജയകരമായി പര്യവസാനിച്ചു. സംഘാടകർക്ക്‌ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
ഇപ്പൊ എല്ലാം ശരിയായില്ലേ?

2009, ജൂലൈ 17, വെള്ളിയാഴ്‌ച

ഒരു നല്ല കഥ

ഒരിടത്ത് ഒരു അഛനും മകനുമുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്ന മകന്‍ ഒരു ഭൂപടം(World map) എടുത്ത് കളിച്ചു കൊണ്ടിരുന്നു. അതു കൊണ്ടു വയ്ക്കാന്‍ പല പ്രാവശ്യം അഛ‌ന്‍ ആവശ്യപ്പെട്ടിട്ടും മകന്‍ അനുസരിച്ചില്ല. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു.അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു.

അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള്‍ ,അഛന്‍ ,അവിടവിടെയായി ചിതറിക്കിടന്ന ആ ഭൂപടത്തിന്റെ കഷണങ്ങള്‍ പെറുക്കിയെടുത്ത് ശരിയായിചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചു.പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്‍, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള്‍ ശരിയായി ചേര്‍ത്തുവച്ച് ഭൂപടം ശരിയാക്കാന്‍ കഴിഞ്ഞില്ല.

അല്‍പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചെറിയ കുട്ടിയായ മകന്‍ ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്‍ത്തു വച്ച് ആ ഭൂപടം ശരിയാക്കിയിരിക്കുന്നതാണ്‍.അഛന്‍ അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു. അപ്പോള്‍ മകന്‍ പറഞ്ഞു;
“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്റെ മറുപുറത്ത് ഒരു മനുഷ്യന്റെ പടമുണ്ടായിരുന്നു. ഞാന്‍ അതു ശരിയാക്കിയപ്പോള്‍ ഭൂപടം തനിയെ ശരിയായി.അത്രയേയുള്ളു.”

ശരിയല്ലേ? നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ.

2009, ജൂലൈ 8, ബുധനാഴ്‌ച

നിങ്ങൾക്ക്‌ ഈ ബൂലോകജീവിതം മടുത്തോ?

നിങ്ങൾക്ക്‌ ഈ ബൂലോകജീവിതം മടുത്തോ?
എത്രയൊക്കെ പരിശ്രമിച്ചിട്ടും നിങ്ങളുടെ ബ്ലോഗിന്‌ അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ലേ?
എത്ര നല്ല പോസ്റ്റിട്ടാലും കമന്റുകൾ ലഭിക്കുന്നില്ലേ?
ബ്ലോഗിനു ഹിറ്റുകൾ കുറവാണോ?
ഈ കാരണങ്ങൾ മൂലം ബൂലോകജീവിതം തന്നെ മടുത്ത്‌ നിങ്ങൾ ബ്ലോഗ്‌ നിർത്തുന്നതിനെക്കുറിച്ചാലോചിക്കുന്നോ? ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു തുടങ്ങിയോ?

വിഷമിക്കേണ്ട......
നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു ശാശ്വത പരിഹാരം...
സിലിക്കൺ വാലിയിൽ നൂറ്റാണ്ടുകൾ ധാന്യ സോറി ധ്യാന നിരതനായിരുന്നതിന്റെ ഫലമായുണ്ടായ ദൈവീക വരപ്രസാദം സ്വാമി ബ്ലോഗാനന്ദൻ ഇതാ എല്ലാ ബ്ലോഗർമാർക്കുമായി പങ്കു വയ്ക്കുന്നു....
അത്യന്തം ശക്തിമത്തായ മഹാ മന്ത്രാക്ഷരങ്ങൾ നിഗൂഢമായിഴചേർത്തു നിർമ്മിച്ച 2 യന്ത്രങ്ങൾ.
1. ഹിറ്റുവർധിനീ യന്ത്രം
2. കമന്റാകർഷണ ഭൈരവയന്ത്രം
മാന്ത്രിക അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ എംബഡഡ്‌ കോഡുകൾ കോപി പെയ്സ്റ്റ്‌ ചെയ്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ ഏതെങ്കിലും മൂലയിൽ ഈ യന്ത്രങ്ങൾ സ്ഥാപിക്കൂ.
15 ദിവസങ്ങൾക്കുള്ളിൽ ഫലം ഉറപ്പ്‌.
ബ്ലോഗർമാരുടെ ആവശ്യാനുസരണം വിവിധ വലിപ്പങ്ങളിൽ ലഭ്യമാണ്‌.

ഹിറ്റുവർധിനീ യന്ത്രം(ചെറുത്‌): രൂപ 100/-
മീഡിയം:രൂപ 200/-
വലുത്‌: രൂപ 250/-

കമന്റാകർഷണ ഭൈരവയന്ത്രം(ചെറുത്‌)
രൂപ100/-
മീഡിയം:രൂപ 200/-
വലുത്‌: രൂപ 250/-

രണ്ടു യന്ത്രങ്ങളും കൂടി ഒന്നിച്ചെടുക്കുന്നവർക്ക്‌ ആകർഷകമായ ഡിസ്കൌണ്ട്‌.

ഇവ കൂടാതെ പല ആവശ്യങ്ങൾക്കായുപയോഗിക്കാവുന്ന വിവിധ തരം മാന്ത്രിക വിഡ്ജെറ്റുകളും ലഭ്യമാണ്‌.
MO, DD സഹിതം ഓർഡർ അയക്കുക.
സ്വാമി ബ്ലോഗാനന്ദൻ
ബ്ലോഗാശ്രമം -
ഗൂഗിൾ പുരം 000000
നേരിട്ടു വരുന്നവർ ബൂലോകം ബസ്സ്റ്റോപ്പിലിറങ്ങി 2km autoയിൽ സഞ്ചരിച്ചാൽ ബ്ലോഗാശ്രമത്തിൽ എത്തിച്ചേരാവുന്നതാണ്‌.
സ്വാമികളെ കണ്ട്‌ അനുഗ്രഹം വാങ്ങുവാൻ മുൻകൂട്ടി ബുക്ക്‌ ചെയ്ത്‌ വരേണ്ടതാണ്‌.
ബ്ലോഗാശ്രമത്തിന്‌ ഏജന്റുമാരോ ശാഖകളോ ഇല്ല.
അനുകരണങ്ങളിൽ വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക...

2009, ജൂലൈ 3, വെള്ളിയാഴ്‌ച

ബ്ലോഗ്‌ മീറ്റിൽ പങ്കെടുക്കാനെത്തുന്നവർ സമർപ്പിക്കേണ്ട രേഖകൾ - മാതൃകകളും

നാഥനില്ലാ കളരി പോലെയായിരുന്ന ബ്ലൊഗ്‌മീറ്റ് ഇപ്പോല്‍ തീര്‍ത്തും സുസംഘടിതമായിട്ടുണ്ട്.ഔദ്യോഗികവും രേഖാമൂലവുമായ നടപടിക്രമങ്ങളിലൂടെ മീറ്റിനെ ആധികാരികവും അംഗീകൃതവും നിയമവിധേയവുമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞ് വിവരം ഇതിനകം തന്നെ എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ.

മീറ്റില്‍ ആര്‍ക്കും ബ്ലോഗറാണെന്നു പറഞ്ഞു കയറിവന്ന് എന്തും ചെയ്യാം എന്ന അവസ്ഥ ഒഴിവാക്കുന്നതിനായി മീറ്റിനു വറ്റുന്നവര്‍ ,കഴുത്തില്‍ വള്ളിയും വള്ളിയുടെ അറ്റത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമുള്ള ഔദ്യോഗിക സംഘാടകര്‍
സമക്ഷം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാനെത്തുന്നവര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍(ഇതോടൊപ്പം കൊടുത്തിരിക്കുന മാതൃകകള്‍ ഉപയോഗിക്കുക)

1. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം(ഫോട്ടോ പതിച്ചത്)



ഈ ഫോട്ടോയില്‍ കാണുന്ന ശ്രീ/ശ്രീമതി---------------- എന്ന ആള്‍ കഴിഞ്ഞ ------വര്‍ഷമായി --------- ജില്ലയില്‍ -------താലുക്കില്‍ -------പഞ്ചായത്തില്‍ താമസിക്കുന്ന ആളാണ. എന്റെ അറിവില്‍ പെട്ടിടത്തോളം ഇദ്ദേഹം തീവ്രവാദിയോ, തീവ്രവാദബന്ധമുള്ള ആളോ അല്ല എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.

സ്ഥ്ലം ഒപ്പ്
തീയതി സീല്‍ പേരും ഔദ്യോഗിക മേല്‍‌വിലാസവും


2. ഉത്തരവാദിത്ത വിമുക്തിപത്രം

ബൂലോഗത്തില്‍ ------- എന്ന പേരില്‍ അറിയപ്പെടുന്ന ----------- എന്ന ഞാന്‍ കഴിഞ്ഞ ------വര്‍ഷമായി ഒരു ബ്ലോഗറാണ്‍. ചെറായിയില്‍ വച്ച് 26-07-2009 നു നടക്കുന്ന ബ്ലോഗ് മീറ്റില്‍ പങ്കെറ്റുക്കുവാനുള്ള തീരുമാനം ഞാന്‍ സ്വമനസ്സാലേ എടുത്തിട്ടുള്ളതാകുന്നു.
ടി മീറ്റില്‍ അടിപിടി, , ഗൂഢാലോചന ,സുനാമി,ചാവേറാക്രമണം, തീവ്രവാദ പ്രവര്‍ത്തനങള്‍ തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിവരം എനിക്കറിവുള്ളതാണ്‍. അങ്ങിനെയെന്തെങ്കിലും ഉണ്ടാവുന്ന പക്ഷം അതു മൂലം എനിക്കുണ്ടാകുന്ന യാതൊരുവിധമായ കഷ്ടനഷ്ടങ്ങള്‍ക്കും മീറ്റ് സംഘാടകര്‍ ഒരു വിധത്തിലും ഉത്തരവാദികളായിരിക്കുന്നതല്ലെന്ന് ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു.

സ്ഥലം ബ്ലോഗറുടെ ഒപ്പ്
തീയതി ബ്ലോഗറുടെ പേരും വിലാസവും
1.ടി രേഖകള്‍ സംഘാടകസമക്ഷം സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ മീറ്റ് സ്ഥലത്തേക്കു പ്രവേശനം ഉണ്ടായിരിക്കൂ.

3. ടി രേഖകള്‍ സമര്‍പ്പിച്ചാലും സംഘാടകരുടെ രേഖാമൂലമായ അനുവാദം ലഭിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് മീറ്റില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളു.
4.യാതൊരു വിധമായ കാരണവും കാണിക്കാതെ തന്നെ ആര്‍ക്കും പ്രവേശനം നിഷേധിക്കാനും പ്രവേശനം ലഭിച്ചവരെ പുറത്താക്കാനുമുള്ള അവകാശം സംഘാടകര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്‍.
5 പരിപാടിയില്‍ ഭേദഗതി വരുത്തുവാന്‍ സംഘാടകര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്‍.