2009, ജനുവരി 28, ബുധനാഴ്‌ച

ജയ്‌ ഹിന്ദ്‌

                                                                     ഉയരങ്ങളിലേക്ക്‌

അസ്തമയം

2009, ജനുവരി 25, ഞായറാഴ്‌ച

ശേഖരേട്ടനെ കൊന്നതാര്‌?

"സാറേ എനിക്കൊരു കാര്യം മാത്രം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌. ആരാണ്‌ പാവം ശേഖരേട്ടനെ കൊന്നത്‌...? എന്തിനു വേണ്ടിയിട്ട്‌..? ആർക്കാണ്‌ ശേഖരേട്ടനോട്‌ ഇത്ര വിരോധം ഉണ്ടായിരുന്നത്‌?...."

അന്നു സ്കൂളിൽ നിന്നും പെൻഷൻ പറ്റി പിരിയുകയായിരുന്നു പ്യൂണായിരുന്ന ആ പാവം മനുഷ്യൻ.അതുകൊണ്ടു തന്നെ അദ്ദേഹം ആകെ വികാരവിവശനായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വീട്ടിൽ കൊണ്ടു വിട്ട ശേഷം യാത്ര പറയാൻ ഒരുങ്ങുമ്പോഴാണ്‌ അദ്ദേഹം നിറഞ്ഞ കണ്ണുകളോടെ എന്നെ കെട്ടിപ്പിടിച്ച്‌ കൊണ്ട്‌ ഈ ചോദ്യം ചോദിച്ചത്‌.അദ്ദേഹത്തിന്റെ രോഗിയായ ഭാര്യയും വിവാഹപ്രായമായ മകളും പ്ലസ്‌ റ്റൂ കഴിഞ്ഞു നിൽക്കുന്ന മകനുമൊക്കെ നിശ്ശബ്ദമായി ഇതേ ചോദ്യം ചോദിക്കുന്നതായി എനിക്കു തോന്നി.
എനിക്കുത്തരം അറിയില്ലായിരുന്നു.പക്ഷെ ഉത്തരമറിയാവുന്ന ആരോ ഒരാൾ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട്‌ എന്നത്‌ ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു.ആരും പരസ്പരം നോക്കാതെ വണ്ടിയിൽ കയറിയിരുന്നു. പക്ഷെ എല്ലാവരുടെയും ചിന്തകൾ ശേഖരേട്ടനെക്കുറിച്ചായിരുന്നു - ഞങ്ങളുടെ സ്കൂളിലെ പ്യൂണായിരുന്ന ശേഖരേട്ടനെപ്പറ്റി..
ശേഖരേട്ടൻ ഒരു പാവമായിരുന്നു. ആർക്കും എപ്പോഴും എന്തു സഹായവും ചെയ്യാൻ മടിയില്ലാത്ത വ്യക്തി. ഞങ്ങളുടെ സ്കൂളാകട്ടെ അധ്യാപകരും കുട്ടികളും അനധ്യാപകരുമെല്ലാം ഒരുമിച്ചു താമസിക്കുന്ന നവോദയ വിദ്യാലയം.അതുകൊണ്ട്‌ തന്നെ എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹിച്ചും കലഹിച്ചും കഴിയുന്നവർ.എല്ലാവർക്കും ശേഖരേട്ടനോട്‌ സ്നേഹമായിരുന്നു. ഞങ്ങളുടെ ക്യാമ്പസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നതിനാൽ എല്ലാവരുടേയും ശേഖരേട്ടനായിരുന്നു അദ്ദേഹം.
അങ്ങനെയിരിക്കെ ആ ദുരന്തമുണ്ടായി.ശേഖരേട്ടനൊരു നെഞ്ചുവേദന. ഞങ്ങളദ്ദേഹത്തെ ആശുപത്രിയിലാക്കി.വീട്ടുകാരെ വിവരമറിയിച്ചു. ഹാർട്ട്‌ അറ്റാക്കായിരുന്നു. എറണാകുളത്തെ പ്രശസ്തമായ ആശുപത്രിയിൽ ഒരു ആഴ്ച്ചയോളം കിടന്നു.പിന്നെ വീട്ടിൽ വന്ന് ഒരു മാസത്തോളം വിശ്രമം.
ആ ഒരു മാസം അവസാനിക്കാറായ സമയത്താണ്‌ ആരോ ശേഖരേട്ടനെ കൊന്നത്‌.പ്രിൻസിപ്പലിന്‌ ഫോൺ വന്നത്‌ രാവിലെ ക്ലാസ്സ്‌ തുടങ്ങിക്കഴിഞ്ഞാണ്‌. "സാറേ നമ്മുടെ ശേഖരേട്ടൻ മരിച്ചു.ഇന്നു രാവിലെയായിരുന്നു".ആരോ വിളിച്ച്‌ ഇത്ര മാത്രമേ പറഞ്ഞുള്ളു എന്നദ്ദേഹം ആണയിട്ടു പറഞ്ഞു പിന്നീടു പലപ്പൊഴും.
അപ്രതീക്ഷിതമായ വാർത്ത കേട്ട്‌ ഞങ്ങളെല്ലാം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ബേബി സാർ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. മണിയടിച്ചു ക്ലാസ്സ്‌ വിട്ടു. കുട്ടികളോടു വിവരം പറഞ്ഞു. അനുശോചന യോഗം കൂടി. കുട്ടികളെ ഡോർമിറ്ററിയിലേക്കയച്ചു. തൊട്ടടുത്ത കടയിൽ നിന്നും കറുത്ത കൊടി വാങ്ങി. റിബ്ബൺ മുറിച്ചു ബാഡ്ജുകളും ഉണ്ടാക്കി.സ്കൂൾ ബസ്സിൽ കൊടി കെട്ടി വഴിയിൽ നിന്നും ഒരു റീത്തും വാങ്ങി ഞങ്ങൾ ശേഖരേട്ടന്റെ വീട്ടിലെത്തി.
അവിടെയെങ്ങും ആളും അനക്കവും ഒന്നുമില്ല. സുരേഷ്‌ സാറിന്‌ എന്തോ ഒരു സംശയം തോന്നി." ഹോസ്പിറ്റലിൽ നിന്നും ബോഡി കൊണ്ടു വന്നിട്ടില്ലെന്നു തോന്നുന്നു. നിങ്ങളിവിടെയിരിക്ക്‌, ഞാനൊന്നന്വേഷിച്ചിട്ടു വരാം" എന്നു പറഞ്ഞ്‌ ശേഖരേട്ടന്റെ വീട്ടിലേക്കു കയറിയ സുരേഷ്‌ സാർ വെടി കൊണ്ട പന്നിയെപ്പോലെ ഓടി വന്നു. ഞങ്ങൾ റീത്തൊക്കെയെടുത്ത്‌ മെല്ലെ വരിവരിയായി നടന്നു തുടങ്ങിയിരുന്നു.
" അയ്യോ ആകെ കുഴപ്പമായി റീത്ത്‌ മാറ്റിക്കോ.... കൊടിയഴിച്ചോ... ബാഡ്ജൂരിക്കോ.... ആരോ പറ്റിച്ചതാ... ശേഖരേട്ടനു കുഴപ്പമൊന്നുമില്ല. പോസ്റ്റോഫീസിൽ പോയിരിക്കുകയാ..."
പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. റീത്തും കൊടിയുമെല്ലാം ഒരുവിധം ഒളിപ്പിച്ച്‌ വണ്ടി തിരിച്ചപ്പൊഴേക്കുണ്ട്‌ ശേഖരേട്ടൻ സാമാന്യം സ്പീടിൽ തന്നെ ഒരു സൈക്കിൾ ചവിട്ടി വരുന്നു." എന്താ എല്ലവരും കൂടി? ഞാൻ പോസ്റ്റോഫീസിൽ നിൽക്കുമ്പോൾ കണ്ടു നമ്മുടെ വണ്ടി കൊടിയൊക്കെ വച്ചു വരുന്നത്‌. എന്തു പറ്റി"?
പ്രിൻസിപ്പൽ പെട്ടെന്നു പറഞ്ഞു. ഏയ്‌ ഒന്നുമില്ല ഞങ്ങളിതുവഴി പോയപ്പോൾ വെറുതെ ഒന്നു കയറി ശേഖരേട്ടനെ ഒന്നു കണ്ടിട്ടു പോകമെന്നു കരുതി അത്രയേയുള്ളു.പിന്നെ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസൻ സ്റ്റൈലിൽ ഒരു കുശലവും "ശേഖരേട്ടനു സുഖം തന്നെയല്ലേ?" ഡ്രൈവർ ചേട്ടൻ അവസരത്തിനൊത്തുയർന്നു.ഒന്നും മനസ്സിലാവാതെ വാ പൊളിച്ചു നിൽക്കുന്ന ശേഖരേട്ടന്‌ ഒന്നും ചോദിക്കാൻ അവസരം നൽകാതെ അദ്ദേഹം വണ്ടി വിട്ടു പോന്നു.
സ്ക്കൂളിലെത്തും വരെ ആരുമൊന്നും മിണ്ടിയില്ല. പരസ്പരം നോക്കിയുമില്ല.സ്കൂളിലെത്തിയയുടൻ എല്ലവരും ഓരോ മൂലയ്ക്കിരിപ്പായി.ബേബി സാർ, അനാഥമായി വണ്ടിയിൽ കിടന്ന റീത്തെടുത്ത്‌ പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ടു വച്ചു.അൽപ്പ സമയം കഴിഞ്ഞപ്പോൾ " എന്നാൽ പിന്നെ ഞാനിത്‌ എന്റെ നെഞ്ചത്തോട്ടു തന്നെ വെക്കാം.എന്തിനാ എന്റെ മെക്കിട്ടു കേറാൻ വരുന്നേ? ഞാനെന്നാ വേണം" എന്നൊക്കെ പിറുപിറുത്തുകൊണ്ട്‌ ഒരു റീത്തും തലയിൽ വച്ച്‌ സ്വന്തം ക്വാർട്ടേഴ്സിലേക്ക്‌ പോകുന്നത്‌ കണ്ടു. ഒരു മണിക്കൂർ കൂടിക്കഴിഞ്ഞു വന്ന ബസ്സിലാണ്‌ ശേഖരേട്ടൻ സ്കൂളിലെത്തിയത്‌. ഹാർട്ടറ്റാക്ക്‌ വന്നതു കൊണ്ട്‌ എല്ലാവരും തന്നിൽ നിന്നെന്തോ ഒളിക്കുകയാണെന്നു കരുതി ആ പാവം വെപ്രാളപ്പെട്ട്‌ ഓടി വന്നതാണ്‌.
പിന്നീടൊരു മണീക്കൂറോളം സമയം അവിടമൊരു അസംബന്ധ നടകക്കളരി പോലെയായിരുന്നു. പേടിച്ചു നിലവിളിച്ചോടുന്ന പെൺകുട്ടികൾ. ആർപ്പു വിളിക്കുന്ന ആൺകുട്ടികൾ. ശേഖരേട്ടനെ തൊട്ടും പിച്ചിയും ഒക്കെ നോക്കുന്ന കുട്ടികൾ."ഇയാളിപ്പൊഴെന്തിനാ ഇങ്ങോട്ടു കെട്ടിയെടുത്തത്‌"എന്നു ചോദിച്ച്‌ തലയ്ക്കു കൈയ്യും കൊടുത്തിരിക്കുന്ന പ്രിൻസിപ്പൽ.വളിച്ച ചിരിയുമായി ഞങ്ങൾ.കാര്യമെന്താണെന്നന്വേഷിച്ചു വരുന്ന നാട്ടുകാർ. പിന്നെ ചില പത്രക്കാരും.....
എല്ലാമൊന്നടങ്ങാൻ ആഴ്ച്ചകൾ വേണ്ടി വന്നു. ഒരു മാസം കൂടിവിശ്രമിച്ച ശേഷം ശേഖരേട്ടൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു.വീണ്ടും 2 വർഷം ജോലി ചെയ്തു. ഞങ്ങളുടെ സ്കൂളിൽ നിന്നും ആദ്യമായി പെൻഷൻ പറ്റി പിരിഞ്ഞത്‌ ശേഖരേട്ടനായിരുന്നു.
വിപുലമായ ഒരു യാത്രയയപ്പു സമ്മേളനത്തിനു ശേഷം ഞങ്ങൾ ശേഖരേട്ടനെ വീട്ടിൽ കൊണ്ടു വിട്ടു. തിരികെ പോരാൻ നേരം നിറകണ്ണുകളോടെ എന്നെ കെട്ടിപ്പിടിച്ച്‌ ശേഖരേട്ടൻ പറഞ്ഞു..
"സാറേ എനിക്കൊരു കാര്യം മാത്രം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌. ആരാണ്‌ പാവം ശേഖരേട്ടനെ കൊന്നത്‌...? എന്തിനു വേണ്ടിയിട്ട്‌..? ആർക്കാണ്‌ ശേഖരേട്ടനോട്‌ ഇത്ര വിരോധം ഉണ്ടായിരുന്നത്‌?...."
എനിക്കുത്തരം അറിയില്ലായിരുന്നു.പക്ഷെ ഉത്തരമറിയാവുന്ന ആരോ ഒരാൾ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട്‌ എന്നത്‌ ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു.

2009, ജനുവരി 12, തിങ്കളാഴ്‌ച

സ്മൈലി

ഈ എന്റെ ഒരു കാര്യം.....
എന്നെക്കൊണ്ടു ഞാൻ തോറ്റു.
ഇപ്പോൾ ഞാനൊരു വലിയ കണ്ടുപിടിത്തം നടത്തിയിട്ടിരിക്കുകയാ.ആദ്യാക്ഷരി വായിച്ചു പഠിച്ചപ്പൊഴാണ്‌ ഒരു ബ്ലോഗ്‌ നമ്മൾ സന്ദർശിച്ചതിന്റെ അടയാളമായി സ്മൈലി ഇടാം എന്നു മനസ്സിലായത്‌.:-) ഇങ്ങനെ ഒരു പടവും കൊടുത്തിരുന്നു. ഈ പടം എവിടെ നിന്നും ഡൌൺലോഡ്‌ ചെയ്യാം എന്നന്വേഷിച്ചു നടക്കുകയായിരുന്നു 2 -3 ദിവസമായി. ഇപ്പൊഴല്ലേ അതിന്റെ ഒരു ഗുട്ടൻസ്‌ പിടി കിട്ടിയത്‌.
ഞാനെന്തൊരു മിടുക്കൻ.
വിശ്വാസം വരുന്നില്ല അല്ലേ....
സംഗതി മനസ്സിലായിക്കഴിഞ്ഞപ്പോൾ എനിക്കുപോലും വിശ്വാസം വരുന്നില്ല.
പണ്ട്‌(എന്നു വച്ച്‌ അത്ര പണ്ടൊന്നുമല്ല കേട്ടോ) പെയിന്റ്‌ ബ്രഷിൽ പടം വരയ്ക്കുമ്പോൾ ചുവന്ന കളർ കുറെ ഏറെ ഉപയോഗിച്ചതിനാൽ അതു തീർന്നു പോകണ്ടാ എന്നു കരുതി കുറെക്കാലം ചുവന്ന നിറമില്ലാത്ത പടങ്ങൾ മാത്രമേ ഞാൻ വരച്ചിരുന്നുള്ളു.

നമ്മളുണ്ടോ ഈ കമ്പ്യൂട്ടറും സീ ഡിയുമൊക്കെ മുൻപ്‌ കണ്ടിരിക്കുന്നു. അനന്തിരവൻ പയ്യന്റെ കമ്പ്യൂട്ടറിൽ കണ്ട മനോഹരങ്ങളായ പടങ്ങൾ അവൻ സീഡിയിൽ ആക്കിത്തരാമെന്നു പറഞ്ഞപ്പോൾ ഒരു പ്ലെയിൻ സി ഡി വാങ്ങാൻ നൂറു രൂപ കൊടുത്തിട്ടു ഇനിയും ബാക്കി എത്ര വേണമെന്നു പറഞ്ഞാൽ മതി തരാം എന്നു പറഞ്ഞപ്പോൾ അവൻ ചിരിച്ച ചിരി ഞാനിപ്പോഴും ഓർക്കുന്നു.(സീഡിക്ക്‌ ഒരമ്പത്‌ രൂപയെങ്കിലും ആവും പിന്നെ പത്തിരുന്നൂറു പടങ്ങളുണ്ടായിരുന്നേ. ഒരു പടം സീഡിയിലാക്കുന്നതിന്‌ 50 പൈസ വച്ചായാലും രൂപ 100 ആകുമല്ലോ എന്നയിരുന്നു എന്റെ ലോജിക്‌)

കമ്പ്യൂട്ടറിന്റെ കാര്യത്തിൽ മാത്രമല്ല, കണക്കിന്റെ കാര്യത്തിലെല്ലാം - അല്ലെങ്കിൽ സംഖ്യകളുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും ഞാൻ മിടുക്കൻ തന്നെ.
കുട്ടിക്കാലത്ത്‌ വീട്ടിൽ പായസം വെയ്ക്കുന്നതിനായി അണ്ടിപ്പരിപ്പ്‌, കിസ്മിസ്‌, പിന്നെ ഏലയ്ക്ക. അങ്ങിനെ ഏതാണ്ടെല്ലാം കൂടി വാങ്ങാൻ എന്നെ ബേക്കറിയിൽ വിട്ട കഥ അമ്മ ഇപ്പൊഴും പലരോടും പറഞ്ഞ്‌ എന്നെ പ്രശംസിക്കാറുണ്ട്‌. ഈ പറഞ്ഞ സാധനങ്ങളെല്ലാം വളരെ കുറച്ചു മാത്രം മതി എന്ന് എനിക്ക്‌ അറിയാമായിരുന്നു. പക്ഷെ നടന്ന് നടന്ന് കടയിലെത്തിയപ്പോഴേക്കും എത്രയാണ്‌ വാങ്ങാൻ പറഞ്ഞിരുന്നത്‌ എന്നു ഞാൻ മറന്നു. അണ്ടിപ്പരിപ്പും കിസ്മിസും ഏലക്കായും ഒക്കെ വേണം എന്നു പറഞ്ഞതും കടക്കാരൻ ചോദിച്ചു എത്ര വേണം? ഞാൻ ആകെക്കുഴഞ്ഞു.ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നുമില്ല. എന്തായാലും വളരെ കുറച്ചു മതി എന്നറിയാം. അതുകൊണ്ട്‌ ഒട്ടും കൂടുതലാകെണ്ടാ എന്നു കരുതി രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു "എല്ലാം ഒരു ഗ്രാം വീതം തന്നേക്കൂ"
കടക്കാരൻ എന്നെയൊന്നു സൂക്ഷിച്ചു നോക്കി. ഞാൻ കളിയാക്കുകയല്ല എന്നു മനസ്സിലായി.അദ്ദേഹം ചോദിച്ചു എന്തിനാ മോനെ ഇതൊക്കെ? ഞാൻ വലിയ ഗമയിൽ തന്നെ പറഞ്ഞു പായസം വെക്കാനാ.അപ്പോൾ അടുത്ത ചോദ്യം. "ഉറുമ്പിനു കൊടുക്കാനാ??" ആ ചോദ്യത്തിന്റെ കാരണമൊന്നും മനസ്സിലാവാഞ്ഞതിനാൽ ഇയാളെന്തൊരു മണ്ടൻ എന്നു മനസ്സിൽ കരുതിക്കൊണ്ട്‌ ഞാൻ മറുപടി കൊടുത്തു. അല്ല ഞങ്ങൾക്കു കുടിക്കാനാ.
എങ്കിൽ എല്ലാം കൂടി ഒരമ്പതു ഗ്രാം എടുക്കാം. എന്നായി അദ്ദേഹം. ഞാനൊന്നു ഞെട്ടി. പിന്നെ ചോദിച്ചു അതിനെത്ര രൂപയാകും?
അന്നതിന്‌ പത്തു രൂപയോ മറ്റോ ആയിരുന്നു. എനിക്കു സമാധാനമായി. അത്രയും രൂപ എന്റെ കൈയ്യിൽ ഉണ്ട്‌. ശരി എങ്കിൽ അങ്ങിനെ എടുത്തോളു എന്നു ഞാനും ഒട്ടും ഗമ വിടാതെ തന്നെ പറഞ്ഞു.

ഏറ്റവും വലിയ കാര്യം ഇതിലൊന്നും ഒരു കുഴപ്പവും ഞാൻ കണ്ടതേയില്ല എന്നതാണ്‌.വീട്ടിൽ ചെന്ന് ഞാൻ തന്നെ ഈ സംഭവം എല്ലവരോടും പറഞ്ഞു.കൂടുതൽ സാധനങ്ങൾ വാങ്ങി പൈസ വെറുതെ കളയാതിരുന്ന എന്റെ ബുദ്ധിശക്തിയിൽ എനിക്കഭിമാനവും തോന്നി.
അതുകൊണ്ട്‌ പറയാതെ വയ്യാ
ഈ എന്റെ ഒരു കാര്യം......
പിന്നെ,ഇതൊന്നും ആരോടും പറയല്ലേ... ഇത്‌ നമ്മളു മാത്രം അറിഞ്ഞാൽ മതി കേട്ടോ. ആത്മപ്രശംസയൊന്നും എനിക്കു പണ്ടേ ഇഷ്ടമല്ല. ഇതു പിന്നെ പറഞ്ഞു വന്നപ്പോൾ അങ്ങു പറഞ്ഞു പോയി എന്നേയുള്ളൂ.

2009, ജനുവരി 9, വെള്ളിയാഴ്‌ച

ഡബ്ലിയു സീ

പണ്ടെവിടെയോ വായിച്ച ഒരു തമാശക്കഥയാണ്‌.എന്റെ ഒരു സന്തോഷത്തിനായി വീണ്ടും പറയുകയാണ്‌.വായിച്ചതിനു ശേഷം ഇതു ഞങ്ങൾക്ക
റിയാവുന്ന കഥയായിരുന്നു എന്നു പറഞ്ഞ്‌ എന്റെ മെക്കിട്ടുകേറാൻ വരരുത്‌. വന്നാൽ......
വന്നാലെന്താ??? നീ എന്തു ചെയ്യും??
ഓ ഒന്നുമില്ല... വെറുതെ പറഞ്ഞെന്നേ ഉള്ളൂ. എന്തെങ്കിലും ഒന്നെഴുതണമെന്നൊക്കെ എനിക്കും ഇല്ലേ ആഗ്രഹം? അതുകൊണ്ട്‌ ഞാനാ പഴയ,നിങ്ങൾക്കറിയാവുന്ന, കഥ തന്നെ വീണ്ടും പറയുകയാണ്‌.

മാത്തപ്പൻ നാട്ടിൻപുറത്തു നിൽക്കാൻ ഒരു നിവർത്തിയുമില്ലാതെ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട്‌ ഇങ്ഗ്ലണ്ടിലെത്തിച്ചേർന്നിട്ട്‌ അധികകാലമായിട്ടില്ലായിരുന്നു.അറിയാവുന്ന ലൊട്ടുലൊടുക്ക്‌ ഇങ്ഗ്ലീഷൊക്കെ വച്ച്‌ എങ്ങിനെയൊക്കെയോ തട്ടി മുട്ടി ജീവിച്ചു പോകുന്ന കാലം. നാട്ടിൽ നിന്ന് അശനിപാതം പോലെ ഒരു കത്തു വരുന്നു. വകയിലൊരമ്മാച്ചന്റെ അനന്തിരവളു കൊച്ചിന്‌ അവിടെ ജോലി കിട്ടിയിരിക്കുന്നു. അവൾ വരുമ്പോഴേക്കും ഒരു താമസസ്ഥലം റഡിയാക്കി വെക്കണം.

ഇങ്ഗ്ലണ്ടിൽ ആരും ഒന്നിനും (രണ്ടിനും) വെള്ളമൊന്നും ഉപയോഗിക്കാറില്ലെന്നും പകരം കടലാസിലാണ്‌ പ്രയോഗമെന്നും കേട്ടിട്ടുണ്ടായിരുന്ന അപ്പാപ്പൻ അരോടൊക്കെയോ എന്തൊക്കെയൊ അന്വേഷിച്ച്‌ ആ പ്രശ്നത്തിന്‌ ഒരു പരിഹാരവും കണ്ടെത്തിയിരുന്നു. വാടകയ്ക്കെടുക്കുന്ന വീടിന്‌ വെള്ളം ഉപയോഗിക്കാവുന്ന വാട്ടർ ക്ലോസെറ്റ്‌ അഥവാ ഡബ്ലിയൂ. സീ ഉണ്ടെന്ന് ആദ്യമേ തന്നെ ഉറപ്പു വരുത്തണം. മാത്തപ്പനു കിട്ടിയ കത്തിൽ അക്കാര്യം പ്രത്യേകം എഴുതിയിട്ടുണ്ടായിരുന്നു. താമസസ്ഥലത്ത്‌ ഡബ്ലിയൂ സീ ഉണ്ടായിരിക്കണം.

കത്തു വായിച്ച മാത്തപ്പന്‌ ഒരു കാര്യം മാത്രം മനസ്സിലായില്ല. ഈ ഡബ്ലിയു സീ എന്നാൽ എന്താണെന്ന്.അദ്ദേഹം പരിചയമുള്ള ഒരു പാതിരിയോട്‌ അന്വേഷിച്ചു.ഈ ഡബ്ലിയൂ സീ എന്നു വച്ചാൽ എന്താണെന്ന് കാര്യമൊന്നും വിശദമായി പറഞ്ഞതുമില്ല. പാതിരി തനിക്കറിയാവുന്ന ഒരു ഉത്തരം പറഞ്ഞു. ഡബ്ലിയൂ സീ എന്നു പറഞ്ഞാൽ വേ സൈഡ്‌ ചാപ്പൽ എന്നാണ്‌.എന്നു പറഞ്ഞാൽ യാത്ര ചെയ്യുന്നവർക്കും മറ്റും പ്രാർഥിക്കനുള്ള ചെരിയ ഒരു പ്രാർഥനാലയം.

ഇപ്പോൾ മാത്തപ്പനു കാര്യം മനസ്സിലായി. അല്ലെങ്കിലും അവൾ പണ്ടേ വലിയ ഭക്തിയും കാര്യങ്ങളുമൊക്കെ ഉള്ളവളാ.ഇവിടെ വന്നാലും പ്രാർഥന മുടങ്ങരുത്‌ എന്നതാണവളുടെ ഉദ്ദേശം.മാത്തപ്പൻ വളരെ കഷ്ടപ്പെട്ട്‌ ഒരു വീടു കണ്ടെത്തിയതിനു ശേഷം അപ്പാപ്പനു മറുപടി എഴുതി.

"പ്രിയപ്പെട്ട അപ്പാപ്പന്‌.ഇവിടെ വീടു കിട്ടാനൊക്കെ വലിയ പാടാണ്‌.പ്രത്യേകിച്ചും ഡബ്ലിയൂ സീ സൌകര്യമൊക്കെ ഉള്ളത്‌.ഇവിടുത്തെ ആൾക്കാർക്ക്‌ ഇപ്പോൾ ഇതിലൊന്നും വലിയ താൽപ്പര്യമൊന്നുമില്ല.ഒന്നോ രണ്ടോ മാസം കൂടുമ്പോഴെങ്ങാനുമേ അവർ ഒരു ഡബ്ലിയൂ സീയിൽ പോകാറുള്ളൂ. എന്തായാലും അവൾക്കു ഞാൻ കണ്ടു വച്ചിരിക്കുന്ന വീട്ടിൽ നിന്ന് 10 കിലോമീറ്റർ മാത്രമേയുള്ളു തൊട്ടടുത്ത ഡബ്ലിയൂ സീയിലേക്ക്‌.

ഈ അടുത്ത പ്രദേശത്തുള്ളതിൽ വച്ച്‌ ഏറ്റവും നല്ല ഡബ്ലിയൂ സീയാണ്‌ അത്‌. ദിവസവും ധാരാളം ആളുകൾ അവിടെ വരാറുണ്ടെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌.ഒരു അൻപതു പേർക്ക്‌ ഒരേ സമയം അതിലിരിക്കാൻ പറ്റും.പിന്നെ ഒന്നഡ്ജസ്റ്റ്‌ ചെയ്ത്‌ ഒരു സീറ്റിൽ രണ്ടു പേരു വച്ചിരുന്നാൽ കുറെപ്പേർക്കു കൂടി അകത്തിരിക്കാം.ബാക്കിയുള്ളവർക്കു പുറത്തു തന്നെ ഇരിക്കാനുള്ള സൌകര്യവുമുണ്ട്‌. പക്ഷെ മുഴുവൻ ഗ്ലാസ്സായതു കൊണ്ട്‌ പുറത്ത്‌ നിന്നാലും അകത്തു നടക്കുന്നതെല്ലാം നല്ല ക്ലിയറായി കാണാൻ പറ്റും എന്ന് ഒരു മെച്ചമുണ്ട്‌.

നല്ല ഒന്നാംതരം സൌണ്ട്‌ സിസ്റ്റമാണ്‌ അവിടെയുള്ളത്‌.അത്യന്താധുനിക സംവിധാനങ്ങൾ ഒക്കെയുള്ളതിനാൽ എല്ലാ ശബ്ദവും പുറത്തു നിൽക്കുന്നവർക്കും വ്യക്തമായി കേൾക്കാൻ സാധിക്കും.
അതുകൊണ്ട്‌ എത്രയും പെട്ടെന്നു തന്നെ കൊച്ചിനെ ഇങ്ങോട്ട്‌ വിട്ടേക്കുക. താമസകാര്യത്തിനുള്ള എല്ലാ ഏർപ്പാടുകളും ഞാൻ ചെയ്തു കൊള്ളാം. ഒന്നും പരിഭ്രമിക്കാനില്ല.

എന്നു സ്വന്തം മാത്തപ്പൻ"

അപ്പാപ്പൻ കൊച്ചിനേ വിദേശത്തേക്കെങ്ങും വിടുന്നതേയില്ല എന്നു തിരുമാനിച്ചതെന്താണെന്ന് മാത്തപ്പനിന്നും അറിയില്ല.

2009, ജനുവരി 6, ചൊവ്വാഴ്ച

സൌഹൃദം

നമ്മുടെ ഡ്രസ്സിനൊരേ നിറമാണല്ലോ. താഴെ വന്നാൽ ഒരു സെയിം പിഞ്ച്‌ തരാം
ദാ അവന്റെ ഡ്രസ്സിനും ഇതേ നിറമാ. ആദ്യം അവനൊരു സെയിം പിഞ്ച്‌ കൊടുത്തിട്ടു വാ.എന്നിട്ടു ഞാൻ വരാം.

വെറുതേ ആശിപ്പിക്കല്ലേ, വരുന്നെങ്കിൽ വേഗം വാ. എനിക്കു വിശക്കുന്നു.