2012, ജനുവരി 9, തിങ്കളാഴ്‌ച

അമാവാസി (ഭാഗം - 2)


             പിന്നിൽ നിന്നും  എന്തോ ശബ്ദം കേട്ട്  ഞാൻ തിരിഞ്ഞു നോക്കി. ഏറെ ദൂരെയല്ലാതെ ഒരു പ്രകാശവൃത്തം ഞാൻ കണ്ടു. അണഞ്ഞും തെളിഞ്ഞും  അത് മെല്ലെ മെല്ലെ എന്റെ നേർക്ക് അടുക്കുകയായിരുന്നു. എന്റെ സിരകളിൽ രക്ത സഞ്ചാരം നിലച്ചു. തലയിൽ നിസ്സഹായതയുടേയും ഭീതിയുടേയും കനത്ത മൂളൽ മാത്രം. പ്രകാശവൃത്തം  നോക്കി ഞാൻ ഒരു ദുസ്വപ്നത്തിലെന്നപോലെ ചലനമറ്റിരുന്നു. പെട്ടെന്ന് പ്രകാശത്തിന്റെ ചലനം നിന്നു. അതെന്റെ മുഖത്തിനു നേർക്കുയർന്നു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിനു പിന്നിൽ നിന്നും   പരുപരുത്ത ഒരു ശബ്ദമുയർന്നു.
ആരെടാ കഴുവെർട മോനെ  അസമയത്തിവിടെ വന്നിരിക്കുന്നത്”?
മനുഷ്യ ശബ്ദത്തിലഉള്ള ചോദ്യം  കേട്ട് നിമിഷങ്ങളുടെ ഭീകരമായ മാസ്മരികതയിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു ചാടിയെഴുന്നേറ്റു. മനുഷ്യൻ ടോർച്ചിന്റെ പ്രകാശവൃത്തം എന്റെ മുഖത്തു നിന്നും മാറ്റി. കൊമ്പന്മീശക്കാരനായ ഒരു വൃദ്ധനായിരുന്നു അത്.
എന്തിനാ ഇവിടെയിരിക്കുന്നത്? അയാൾ സംശയം മാറാതെ വീണ്ടും ചോദിച്ചു.
ഞാനീ സ്ഥലമൊക്കെ ഒന്നു കാണാൻ വന്നതാ. ഞാൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. അമ്മാവനാണോ തടവറയുടെ കാവൽക്കാരൻ? ഞാൻ ചോദിച്ചു.
തടവറയോ??? അയാൾ ഒരു വല്ലാത്ത ഭാവത്തിൽ എന്നെ നോക്കി. ഏത് തടവറ?
ഞാൻ പൊളിഞ്ഞു കിടക്കുന്ന കൽക്കെട്ടുകളിലേക്ക് കൈ ചൂണ്ടി. 
ഇതോ? ഇതു പണ്ടു  നയനാരു സഖാവു മുഖ്യമന്ത്രിയായിരുന്നപ്പോ പോലീസ് ക്വാർട്ടേഴ്സിനു വേണ്ടി പണിതു തുട്ങ്ങിയ കെട്ടിടങ്ങളല്ലേ. പിന്നെ കേസും വഴക്കും കോടതിയുമൊക്കെയായപ്പോ ഇതങ്ങുപേക്ഷിച്ചു. ഇപ്പോ ദാ എല്ലാം ഇടിഞ്ഞു പൊളിഞ്ഞു നശിച്ചു കിടക്കുന്നു. അല്ല നിങ്ങളാരാ?
അപ്പോൾ കഴുമരം? അയാളുടെ ചോദ്യം  അവഗണിച്ചു കൊണ്ട്  ഞാൻ തൂണിലേക്കു നോക്കി അറച്ചറച്ച് ചോദിച്ചു.
കഴുമരമോ? അയാൾ വീണ്ടും എന്നെ പഴയ നോട്ടം നോക്കി. എന്റെ ബുദ്ധിക്കെന്തോ തകരാറുണ്ടോ എന്നു സംശയിക്കുന്നതു പോലെ.
എതു പണ്ടു തൊട്ടേ ഇവിടെ നിക്കുന്ന വിളക്കു കാലല്ലിയോ. ആരാ പറഞ്ഞത് ഇതു കഴുമരമാണെന്ന്.? നിങ്ങളെന്തായാലും ഇനിയുമിവിടെ നിക്കണ്ട. സന്ധ്യ കഴിഞ്ഞാൽ പിന്നെ  കോളനിക്കാരുടെ കക്കൂസാ ഇവിടം.
ഞാൻ എന്തു പറയണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ എന്റെ സുഹൃത്ത് കരിങ്കൽ കെട്ടുകൾക്കപ്പുറത്തു നിന്നും മൂത്രമൊഴിച്ചിട്ട് തിരിച്ചു വന്നു. വൃദ്ധന് അയാളെ പരിചയമുണ്ടായിരുന്നു.
ങ്ഹാ.. സാറുമൊണ്ടായിരുന്നോ? – നിങ്ങളെന്തിനാ സാറേ ഈസമയത്ത് വെട്ടവും വെളിച്ചവുമൊന്നുമില്ലാതെ ഇവിടൊക്കെ കറങ്ങുന്നത്? വല്ല എഴജന്തുക്കളുമൊണ്ടാകും പിന്നെ അയാൾ എന്റെ നേരേ പഴയപോലെ വീണ്ടും ഒന്നു നോക്കി.  ഇതു സാറിന്റെ കൂട്ടുകാരനാ??? നല്ല പോലെ വീശിയ ലക്ഷണമൊണ്ടല്ലോ.. എന്തൊക്കെയോ പിച്ചും പേയുമൊക്കെ പറയുന്നുണ്ട്. വീട്ടിലാക്കീട്ടേ സാറ്` പോകാവൂ കേട്ടൊ..
ഞാൻ ഒന്നും മിണ്ടാതെ  ഒരു വിഡ്ഡിയെപ്പോലെ വേഗം നടന്നു. വൃദ്ധനോടെന്തൊക്കെയോ പറഞ്ഞിട്ട് എന്റെ സുഹൃത്ത്, സാഹിത്യകാരൻ എന്റെയൊപ്പമെത്താൻ വേണ്ടി ധൃതിയിൽ  നടന്നു വന്നു.
*********************************************************************************
അകത്ത് ടീവിയിൽ നിന്നും പ്രേതസീരിയലിനു ശേഷമുള്ള കണ്ണീർ സീരിയലിന്റെ തുടക്കമറിയിക്കുന്ന ശോകഗാനം കേട്ടു തുടങ്ങി. ഞാൻ പത്രത്താളിലേക്ക് വീണ്ടും നോക്കി. സാഹിത്യകാരൻ സുഹൃത്തിന്റെ പടത്തിനു താഴെ അവാർഡ് കമ്മിറ്റി അംഗം അയാളെ പറ്റി പറഞ്ഞ കാര്യങ്ങളും കൊടുത്തിരുന്നു.
ഭാവനയിലുയിർ കൊള്ളുന്ന  സാങ്കൽപ്പിക ലോകങ്ങൾ വിശ്വസനീയമായ തേജസ്സോടെ നമുക്കു മുൻപിലവതരിപ്പിക്കുന്നതിലുള്ള അസാമാന്യമായ മികവാണ് കഥാകാരനെ പുരസ്കാരത്തിനർഹനാക്കിയത്.
എത്ര ശരിയായ നിരീക്ഷണം. . ഞാനോർത്തു.
ഞാൻ പത്രം മടക്കിയെഴുന്നേറ്റു. അവാർഡ് കിട്ടിയതിന് അയാളെ വിളിച്ചൊന്നനുമോദിക്കണം .

അമാവാസി (ഭാഗം - 1)



അതൊരമാവാസി രാത്രിയായിരുന്നു. അത്താഴം കഴിഞ്ഞ് ഞാൻ വാർത്ത കാണുവാനായി ടീവി ഓൺ ചെയ്തു. വാർത്തകൾക്കു ശേഷം ഒരു പ്രേത സീരിയലായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഭീകര രൂപിണിയായ പിശാചിനി തന്റെ ചോര പുരണ്ട കോമ്പല്ലുകൾ കാട്ടിക്കൊണ്ട് നായകനെ  പിന്തുടരുന്നതു കണ്ടൂ കൊണ്ടിരുന്നപ്പോൾ അത്താഴപ്പാത്രങ്ങളൊക്കെ കഴുകി വച്ച ശേഷം ഭാര്യ അന്നത്തെ പത്രവുമായി വന്ന് അടുത്തിരുന്നു.
       ഇതു കണ്ടോ, നിങ്ങളൂടെ സുഹൃത്തിന്റെ പടം ദേ പത്രത്തിലുണ്ട്അവൾ പത്രം എന്റെ നേർക്കു നീട്ടി.ഞാനത് വാങ്ങി അവൾ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി. ശരിയായിരുന്നു.. എന്റെ സുഹൃത്തായ കഥാകൃത്തിന് ഏതോ സാഹിത്യ സമിതിയുടെ അവാർഡ് കിട്ടിയ വാർത്തയും അയാളുടെ ഒരു ചിത്രവും അതിലുണ്ടായിരുന്നു.  അയാളെ കണ്ടിട്ട് വളരെക്കാലമായിരുന്നു. ഞാൻ അയാളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് ടീവിയുടെ മുൻപിൽ നിന്നെഴുന്നേറ്റ് പുറത്തെ വരാന്തയിലേക്ക് നടന്നു. ഒട്ടും നിലാവുണ്ടായിരുന്നില്ല. അകത്തു നിന്നും പിശാചിനിയുടെ ഭീകരമായ ചിരി കേൾക്കാമായിരുന്നു. എന്റെ ചിന്തകൾ വീണ്ടും സാഹിത്യകാരനിലേക്ക് തിരിഞ്ഞു.
       എനിക്ക് നഗരത്തിൽ ലഭിച്ച ആദ്യകാല സുഹൃത്തുക്കളിലൊരാളായിരുന്നു അയാൾ., അന്നയാൾ ഇത്രയൊന്നും അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല. ഞാൻ നഗരത്തിലെത്തിയിട്ട് അധികനാളായിട്ടുമില്ലായിരുന്നു.
അന്നൊരു വൈകുന്നേരം സുഹൃത്തിന്റെ  നിർബ്ബന്ധം മൂലമാണ് ഞാൻ അയാളോടൊപ്പം നഗരം കാണാനിറങ്ങിയത്.  അന്നും ഒരു അമാവാസിയായിരുന്നു.
ചുറ്റി നടക്കുന്നതിനിടയിൽ അയാൾ വാ  തോരാതെ സംസാരിച്ചു കൊണ്ടിരുന്നതു മുഴുവൻ നഗരത്തെക്കുറിച്ചായിരുന്നു. രാജഭരണക്കാലത്തെ അതിന്റെ  പ്രൗഢിയെക്കുറിച്ചും  അന്നത്തെ  ആചാരാനുഷ്ടാനങ്ങളെക്കുറിച്ചും രാജഭരണത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചും ഒക്കെ അയാൾ വല്ലാതെ വാചാലനായി. അയാളുടെ ഒരമ്മാവൻ പണ്ട് രാജാവിന്റെ ആശ്രിതനായിരുന്നതിനാൽ അതേപ്പറ്റിയൊക്കെ  അയാൾക്ക് നല്ല വിവരമായിരുന്നു.
 അങ്ങിനെ അലഞ്ഞു നടക്കുന്നതിനിടയിലാണ് ഞങ്ങളാ കരിങ്കൽ കെട്ടുകൾക്കരികിലെത്തിയത്. പ്രധാന പാതയിൽ നിന്നേറെ വിട്ട്, ഒരു കുന്നിന്മുകളിൽ ആൾപ്പെരുമാറ്റമേയില്ലാത്ത തീർത്തും വിജനമായ ഒരിടമായിരുന്നു അത്. കരിങ്കൽകെട്ടുകളാകെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുകയായിരുന്നു.. പരിസരമാകെ കമ്യൂണിസ്റ്റ് പച്ചയും ശവം നാറിച്ചെടികളും നിറഞ്ഞ് കാടുപിടിച്ചിരുന്നു. അങ്ങു ദൂരെ കടും ചുവപ്പുവർണ്ണത്തിൽ  കടൽ തിളയ്ക്കുന്നുണ്ടായിരുന്നു. മൂവന്തിയുടെ വരണ്ട രക്തപ്രഭയിൽ പരിസരത്തിനാകെ വല്ലാത്തൊരു ഭീകരതയായിരുന്നു. നിശ്ശബ്ദതയ്ക്കു ശ്രുതിയിടുന്നതു പോലെ അങ്ങകലെനിന്നും കടലിന്റെ നേരിയ ഇരമ്പൽ കേൾക്കാമായിരുന്നു.
       ഏകാന്ത വിജനമായ നിമിഷങ്ങളുടെ വീർപ്പുമുട്ടിക്കുന്ന നിശ്ശബ്ദതയിൽ നിന്നും രക്ഷപ്പെടാനെന്നപോലെ  സുഹൃത്ത്  പെട്ടെന്ന് സംസാരിച്ചു തുടങ്ങി.  ഇതാണ് കുപ്രസിദ്ധമായ ചോരപ്പാടം കെട്ട് കൊട്ടാരക്കെട്ടിനടിയിലാണ് രാജാവിന്റെ കുപ്രസിദ്ധമായ നിലയറകൾ ഉണ്ടായിരുന്നത്. രാജകോപത്തിനിരയാകുന്നവരെ അറകളിലാണ് ചങ്ങലയ്ക്കിട്ടു സൂക്ഷിച്ചിരുന്നത്. പറഞ്ഞുകേൾക്കുമ്പോൾ തന്നെ രക്തം മരവിച്ചു പോകുന്ന കൊടും ഭീകരമായ ശിക്ഷാവിധികളാണ് ഇവിടെ നടപ്പാക്കിയിരുന്നത്.അപരാധികളും നിരപരാധികളുമായ ആയിരക്കണക്കിനാൾക്കാരുടെ ദയനീയരോദനങ്ങൾ കേട്ട് വിറങ്ങലിച്ചവയാണ് ഇവിടുത്തെ  ഓരോ പുൽക്കൊടിയും. അവരുടെ രക്തം വീണു കുതിർന്നതാണിവിടുത്തെ ഓരോ മണൽത്തരിയും.
ഇവിടെ പൈശാചികമായി കൊല്ലപ്പെട്ടവരുടെ  ഗതികിട്ടാത്ത ആത്മാക്കൾ ഇപ്പോഴും പരിസരത്താകെ അലഞ്ഞു നടപ്പുണ്ടെന്നാണ് പറയപ്പെടുന്നത്. അവരുടെ ശാപം കൊണ്ടാണത്രേ പ്രദേശം ഇപ്പോഴും ഇങ്ങിനെ നശിച്ചു കിടക്കുന്നത്.പകൽ സമയങ്ങളിൽ പോലും ആരും, ഇങ്ങോട്ടെങ്ങും ഇപ്പോഴും വരാറില്ല.” സുഹൃത്ത് പറഞ്ഞു നിർത്തി.
രക്തം മുഴുവൻ വാർന്നൊലിച്ചു പോയ പകലിന്റെ നഗ്നശരീരം  പുതയ്ക്കാനൊരു നിലാക്കീറു പോലുമില്ലാതെ കരിനീലിച്ചു കിടന്നു .കടലിരമ്പം ഒരു  മരണഗീതം പോലെ അനുനിമിഷം ഉച്ചത്തിലായിക്കൊണ്ടിരുന്നു. മറ്റേതോ ലോകത്തു നിന്നെന്നപോലെ  ഏതോ രാപ്പക്ഷിയുടെ ഇരുണ്ട ശബ്ദം ഉയരുന്നുണ്ടായിരുന്നു.
സുഹൃത്തിന്റെ ശബ്ദം നിലച്ചപ്പോൾ എനിക്കു വീണ്ടും വീർപ്പു മുട്ടൽ തോന്നി. ഹൃദയത്തിൽ ഭാരമേറിയ വല്ലാത്തൊരു വിങ്ങൽ. എന്റെ തൊണ്ട വരണ്ടിരുന്നു. ഞാൻ നന്നായി വിയർക്കുന്നുമുണ്ടായിരുന്നു. എനിക്കാകെ ക്ഷീണം തോന്നി. അടുത്തുണ്ടായിരുന്ന ഒറ്റപ്പെട്ട ഒരു തൂണിൽ ചാരി ഞാനിരുന്നു. അയാൾ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നെങ്കിൽ എന്നു ഞാനാശിച്ചു. എന്റെ മനസ്സു വായിച്ചിട്ടെന്ന പോലെ  അയാൾ പെട്ടെന്നു പറഞ്ഞു, “അവിടെ ഇരിക്ക്ണ്ട. ഇത് കഴുമരമാണ്. ഞാൻ ഭയങ്കരമായൊന്നു ഞെട്ടി. എനിക്കു ചാടിയെഴുന്നേൽക്കണമെന്നുണ്ടായിരുന്നു.പക്ഷേ എന്റെ കാലുകൾ മരവിച്ചു പോയിരുന്നു. വരണ്ടുണങ്ങിയ  എന്റെ തൊണ്ടയിൽ നിന്നും ഒരു ശബ്ദവും പുറത്തേക്കു വന്നില്ല സർവ്വശക്തിയുമെടുത്ത് ശ്രമിച്ചിട്ടും എനിക്ക് ഇരുന്നിടത്തു നിന്നൊന്നനങ്ങുവാൻ  പോലുമായില്ല. കണ്ണു തുറിച്ച്, പുറത്തേക്കുന്തിയ നാവു കടിച്ചു മുറിച്ച നിലയിൽ  തൂങ്ങിയാടുന്ന ആയിരക്കണക്കിനു നിർജ്ജീവശരീരങ്ങൾക്കു നടുവിലാണ് ഞാനിരിക്കുന്നതെന്നെനിക്ക് തോന്നി. അവയ്ക്കിടയിൽ നിന്നും രക്ഷപ്പെടാനാവാതെ ഞാൻ വെറങ്ങലിച്ചു നിന്നു.. എന്റെ നിലവിളി തൊണ്ടയിൽ തന്നെ അമർന്നൊടുങ്ങി. എന്റെ കാതുകളിൽ, ഗതികിട്ടാതലയുന്ന പ്രേതാത്മാക്കളുടെ ദീനരോദനം മുഴങ്ങി.
കൂടെയുണ്ടായിരുന്ന സുഹൃത്ത് എന്റെയീ അവസ്ഥയൊന്നുമറിയാതെ മുന്നോട്ട്  നീങ്ങി. ഇടിഞ്ഞു പൊളിഞ്ഞ കരിങ്കൽക്കെട്ടിനപ്പുറത്തേക്ക് അയാൾ നടന്നു മറയുന്നത് ഞാൻ നിസ്സഹായനായി നോക്കിയിരുന്നു.
                                                               (തുടരും)