2008, ഡിസംബർ 28, ഞായറാഴ്‌ച

ശലഭങ്ങൾ,തുമ്പികൾ പിന്നൊരു വർണ്ണവിസ്മയവും

കുറച്ചു നാളായി വളരെ വലിയ ശലഭങ്ങളെ തൊടിയിലൊക്കെ കാണാൻ തുടങ്ങിയിട്ട്‌. പടമെടുത്തിട്ടു തന്നെ ബാക്കി കാര്യം എന്നു തീരുമാനിച്ച്‌ ഒരു ഞായറാഴ്ച്ച ക്യാമറയുമായി ഇറങ്ങിപ്പുറപ്പെട്ടു. ഒരു വലിയ ശലഭത്തിന്റെ പിറകെ ഒരു മണിക്കൂറോളം നടന്നപ്പോൾ ഒരു കാര്യം മനസ്സിലായി. ഇങ്ങനെ വെട്ടിച്ചു വെട്ടിച്ചു പറക്കുന്നതല്ലാതെ ഇവ ഒരിക്കലും ഒരിടത്ത്‌ അടങ്ങിയിരിക്കാറില്ല.ഒരു പൂവിൽ പോലും ഒരു പടമെടുക്കാനുള്ള നേരം ആ ശലഭങ്ങളൊന്നും ഇരുന്നില്ല. പിന്നെ 2 3 ദിവസത്തെ ശ്രമഫലമായി കിട്ടിയതാണ്‌ ഈ ചിത്രശലഭങ്ങളുടെ പടങ്ങൾ.
തുമ്പികൾ കുറച്ചു കൂടി സഹകരണമനോഭാവമുള്ളവരാണ്‌. അവർ നന്നായി ഇരുന്നു പോസ്‌ ചെയ്തു തരും.ചിലപ്പോൾ ഒരു പടമെടുത്തു കഴിയുമ്പോൾ ചില തുമ്പികൾ ഒന്നു തിരിഞ്ഞു വേറൊരു പോസിൽ ഇരുന്നു തരും."ഈ ആങ്കിളിൽകൂടി ഒന്നെടുത്തോളൂ" എന്നു പറയുമ്പോലെ.
ഒരു തുമ്പിയുടെ പടമെടുത്തുകൊണ്ടിരിക്കുമ്പോൾ മറ്റൊരെണ്ണം വന്ന്‌ അതിനെ ഓടിച്ചുകളഞ്ഞ്‌ അതേ സ്ഥാനത്തിരുന്ന് പോസ്‌ ചെയ്തു തരികയുമുണ്ടായി, ഒന്നിലധികം പ്രാവശ്യം. 1,2 ദിവസം തുമ്പികളുടെ കൂടെയും ചെലവഴിച്ചു.
ടെറസ്സിലെ സിന്റെക്സ്‌ വാട്ടർ റ്റായ്ങ്കിന്മേൽ കൂടു വച്ച വിരുതനാണ്‌ പച്ച പെയിന്റിൽ കുളിച്ചതു പോലെ നിൽക്കുന്നത്‌. അത്‌ വണ്ടാണോ,ഈച്ചയാണോ,അതോ വേട്ടാളനാണോ എന്നൊന്നും അറിയില്ല.









































2008, ഡിസംബർ 19, വെള്ളിയാഴ്‌ച

സഹയാത്രിക

ഞാനെന്റെ സൂര്യന്റെ തിരി കെടുത്താൻ വന്ന
കാറ്റിനായ്‌ വാതിൽ തുറന്നിട്ടിരിക്കവേ
കേട്ടു ഞാനെന്റെ സ്ഥിര സഹയാത്രികേ നിന്റെ
മൃദുപദനിസ്വനം വാതിലിന്നപ്പുറം.

പാമ്പുകൾ മാറാടുമിടവഴികളിൽ, രാത്രി
ഏകനായ്‌ ഞാൻ പണ്ടു യാത്ര ചെയ്തീടവേ,
നഗരത്തിലേറെത്തിരക്കുള്ള പാതകൾ-
ക്കപ്പുറം പോകുവാനായൊരുങ്ങീടവേ,
ഒപ്പമുണ്ടായിരുന്നെന്നും, വിശപ്പുള്ള
നോട്ടവുമായെന്റെയീ സഹയാത്രിക.

ദീനക്കിടക്കയിലൊപ്പമിരുന്നവൾ
രണ്ടുനാൾ മുഴുവൻ ക്ഷണിച്ചതാണെങ്കിലും,
ഇപ്പോൾ തുറന്നിട്ട വാതിലിന്നപ്പുറ-
ത്തെന്തേ മടിച്ചകലത്തായി നിൽപ്പു നീ?

2008, ഡിസംബർ 17, ബുധനാഴ്‌ച

ശങ്കരന്റെ യാത്ര

ശങ്കരന്റെ യാത്ര കുറച്ചു കുടി വിപുലമാക്കിയാലോ എന്നു തോന്നി. അതിങ്ങിനെയായി


ഹൊ, വീട്ടിനകത്തു തന്നെയിരുന്നു ബോറടിച്ചു. പുറത്തൊക്കെ ഒന്നു കറങ്ങിയാലോ....

എന്തായാലും ചെരുപ്പിടാം. ആരെങ്കിലും ഇതൊന്ന് ഇട്ടു തായോ .....


ഇതെന്താ, ഡിനോസറിന്റെ വാലോ? പിടിച്ചാൽ പുലിവാലാകുമോ? ഓ മാവിന്റെ വേരാ. പേടിച്ചു പോയല്ലോ....

ഇതെന്താ മുറ്റത്തു വട്ടത്തിലൊരു സാധനം?


(ആ റ്റൈലിനടിയിൽ ഉണ്ടായിരുന്നത്‌ ഇതാണ്‌. ഭാഗ്യത്തിന്‌ കടിച്ചില്ല.പിന്നീട്‌ ഇതു കണ്ടപ്പോൾ അവന്റെ അമ്മ പാർശ്വസ്തനായ എന്നെ ഒരു നോക്കു നോക്കി; അത്ര മാത്രം)


ഇതിലേ പുറത്തു കടക്കാൻ പറ്റുമെന്നു തോന്നുന്നില്ലാ



ഇതിൽ പിടിച്ചാണല്ലൊ എല്ലാവരും ഈ ഗേറ്റ്‌ തുറക്കുന്നത്
ഓ അതു ശരി. തുറന്നു കിടക്കുകയായിരുന്നോ. ഞാനറിഞ്ഞില്ല
                                                  ഇനി ആരെങ്കിലും കാണും മുൻപ്‌ വേഗം പോയേക്കാം

നേരെ പോയാൽ ശരിയാവില്ല. ഇങ്ങോട്ടു കയറാം.


ശ്ശെടാ, വഴി തെറ്റിയോ???ആരെയും കാണുന്നില്ലല്ലോ. എനിക്കാണെങ്കിൽ വിശക്കുന്നുമുണ്ട്‌.

ഇതിനൊരു സ്വാദുമില്ലല്ലോ

അമ്മേ......


2008, ഡിസംബർ 12, വെള്ളിയാഴ്‌ച

2008, ഡിസംബർ 10, ബുധനാഴ്‌ച

ശല്യം

      മുതുകത്തു ഹൈക്കുവുമായ്‌ വരുന്ന ചങ്ങാതി എന്നെനോക്കി തൊഴുതു പറഞ്ഞു പൊന്നു ചേട്ടാ ശല്യപ്പെടുത്താതെ.

2008, ഡിസംബർ 9, ചൊവ്വാഴ്ച

ബലിമൃഗം



                                                                       ദൈവനാമത്തിൽ



1997 - കർണ്ണാടകത്തിലെ ലക്ഷ്യമില്ലാത്ത യാത്രകൾക്കിടയിൽ കണ്ടത്‌.500 ഓളം പൂവൻ കോഴികളുടെയും 15 ആടുകളുടെയും പ്രാർഥനകൾ അന്നു ദേവി കേട്ടില്ല.എവിടെയോ മറന്നു കിടന്നിരുന്ന ഈ ഫോട്ടോ ഈയ്യിടെയാണു വീണ്ടും കണ്ണിൽ പെട്ടത്‌. കുറെയാലോചിച്ചു, ഇത്‌ പോസ്റ്റ്‌ ചെയ്യണോ വേണ്ടയോ എന്ന്.എന്തായാലും ഇടുന്നു.

2008, ഡിസംബർ 5, വെള്ളിയാഴ്‌ച

അജീർണ്ണം

എനിക്കു വല്ലാത്ത വിശപ്പായിരുന്നു
വീട്ടിൽ തിന്നാൻ ഒത്തിരിയുണ്ടായിരുന്നു.
ഞാൻ കഥകൾ കൊറിച്ചു തീർത്തു,
കവിതകൾ കഴിച്ചു തീർത്തു,
എന്നിട്ടും വിശപ്പു മാറാഞ്ഞ്‌,ഞാൻ
ലേഖനങ്ങളും ജീവചരിത്രങ്ങളും
വാരിവലിച്ചു തിന്നു തീർത്തു.

ഇപ്പോൾ അജീർണ്ണം മാറാൻ
ഗീതയും ബൈബിളും ഖുറാനും കഴിച്ചിട്ടും
വലിയ മാറ്റാമൊന്നും കാണാനില്ല.
പഴകിയ രോഗമല്ലേ,
കുറെക്കാലം പിടിക്കുമായിരിക്കും

2008, നവംബർ 29, ശനിയാഴ്‌ച

വെല്ലുവിളി


താഴെക്കാണുന്ന പൂക്കൾ ഏതുചെടിയിലേതാണെന്നു പറയാമോ? വെല്ലുവിളിയാണ്‌
ശരിയായ ഉത്തരം പറയുന്നവർക്ക്‌ ഒരു തുമ്പക്കുടം സമ്മാനം
സൂചനകൾ
തൊടിയിലും പറമ്പിലുമൊക്കെ സാധാരണ കാണപ്പെടുന്ന കുഞ്ഞു പൂവുകളാണ്‌. ഔഷധ സസ്യങ്ങളാണ്



പ്രേതകാലം.

ഇതു പൂക്കാലമല്ല
ഇവിടെ കേൾക്കുന്നത്‌
കിളികളുടെ ശബ്ദവും വണ്ടുകളുടെ മുരളലുമല്ല
വെടിയൊച്ചകളും സ്ഫോടനങ്ങളും മാത്രം.


ആ രണ്ടു വയസ്സുകാരന്റെ പിറന്നാൾ സമ്മാനപ്പൊതിയിലുണ്ടായിരുന്നത്‌
മിഠായികളും കുഞ്ഞുടുപ്പുകളുമായിരുന്നില്ല,
വെടിയേറ്റു തുളഞ്ഞു ചിതറിയ
അവന്റെ അമ്മയുടേയും അഛന്റേയും ജഡങ്ങളായിരുന്നു
എന്റെ പൂക്കളിൽ തിളങ്ങിനിൽക്കുന്നത്‌ മഞ്ഞുതുള്ളികളല്ല
അവന്റെ കണ്ണീരാണ്‌

ജീവിതം സ്വപ്നം കണ്ട്‌ കൈപിടിച്ചു നടന്ന ഒരഛന്റേയും മകന്റേയും,
തൊണ്ടയിൽ ചോര വിക്കി പാതിയിൽ നിലച്ചുപോയ നിലവിളിയൊച്ച.
എന്റെ പൂക്കളിൽ ചിതറിത്തെറിച്ചുകിടക്കുന്ന നിറം അവരുടെ ചോരയുടേതാണ്‌
എന്റെ പൂക്കൾക്കെല്ലാമിന്നൊരേ നിറം - ചോരയുടെ ചുവപ്പ്‌
ഇന്ത്യയുടെ , അമേരിക്കയുടെ, ബ്രിട്ടന്റെ, ഇസ്രയേലിന്റെ...
പിന്നെ പേരറിയാത്തവരാരുടെയൊക്കെ ചോര...

ഇതു പൂക്കാലമല്ല,
ഇരുൾ നിറഞ്ഞ കരളിൽ
ചോരയുറഞ്ഞുകിടക്കുന്ന
കൊടുംശൈത്യത്തിന്റെ പ്രേതകാലം.

2008, നവംബർ 27, വ്യാഴാഴ്‌ച

പൂക്കാലം




മകൾ സ്കൂളിൽ നിന്നു വന്നത്‌ ഒരു ആവശ്യവുമായാണ്‌.അവൾക്ക്‌ ഒരു തുമ്പച്ചെടി വേണം. പിറ്റേദിവസം സ്കൂളിൽ കൊണ്ടുപോകാനാണ്‌.അവളുടെ ക്ലാസ്സിലെ ചില കുട്ടികൾ തുമ്പ കണ്ടിട്ടില്ലത്രെ.

പിറ്റേ ദിവസം രാവിലെ ഞാൻ പറമ്പിലേക്കിറങ്ങി. ഒരു തുമ്പച്ചെടി പറിക്കാൻ. പക്ഷെ അദ്ഭുതം. തൊടിയിലെങ്ങും ഒരു കുഞ്ഞു തുമ്പച്ചെടി പോലും കാണാനുണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം അന്വേഷിച്ച ശേഷം ഞാൻ നിരാശനായി തിരിച്ചുവന്നു.
മകൾ എന്നോടു പിണങ്ങിയാണ്‌ അന്നു സ്കൂളിൽ പോയത്‌.എനിക്കും വാശിയും അമ്പരപ്പും തോന്നി.ഒരു തുമ്പച്ചെടിയില്ലത്ത തൊടിയോ? വൈകിട്ടു വീണ്ടും ഞാൻ അന്വേഷണം തുടർന്നെങ്കിലും ഒരു കുഞ്ഞു തുമ്പച്ചെടി പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

പക്ഷെ അതുവരെ കണ്ണിൽ പെടാതിരുന്ന മറ്റു പലചെടികളും പൂക്കളും തൊടിയിലും പറമ്പിലുമൊക്കെ ഞാൻ കണ്ടു.ക്യാമറയിലൂടെ കണ്ടപ്പോൾ അവയ്ക്കൊക്കെ വല്ലാത്ത ഭംഗി.

ഇതാ കുറെയെണ്ണം....അറിയാവുന്നവയുടെ പേരുകൾ കൊടുത്തിട്ടുണ്ട്‌.ശരിയാണോ എന്നറിയില്ല.

(മുറ്റത്തു ചട്ടിയിൽ നട്ടു വളർത്തിയ തുമ്പ അൽപം വലുതായിട്ടുണ്ട്‌.പൂവായിട്ടു പടമെടുക്കാം എന്നു കരുതുന്നു.)

ഫോട്ടോ ഇട്ട ഉടൻ പ്രതികരിച്ച "മാറുന്ന മലയാളി"ക്കും "ശ്രീക്കും"നന്ദി.(ശ്രീയുടെ ബ്ലോഗിലെ ചിത്രങ്ങളും കണ്ടു.)

മന്ദാരം വെള്ള. മഞ്ഞയുമുണ്ട്‌





ഇതു മഞ്ഞത്തെറ്റി


ഇതാണ്‌ പുഷ്ക്കരമുല്ല.
ആയുർവേദത്തിലെ ദശമൂലത്തിൽ ഒരുവൻ.
അമാവാസി, പൌർണ്ണമി നാളുകളിൽ മാത്രമേ പൂക്കുകയുള്ളൂ


  
ഇതു മത്തപ്പൂ
വലിയ മത്തങ്ങ ഉണ്ടാവേണ്ടതല്ലേ, പൂവിനും വലുപ്പമുണ്ട്


തൊട്ടാവാടി
വളരെ ഫോട്ടോജനിക്കാണ്‌ - എന്റെ ഒരു ദൌർബ്ബല്യവും
എവിടെക്കണ്ടാലും ഒരു ക്ലോസപ്പെടുത്തില്ലെങ്കിൽ ഉറക്കം വരില്ല


ഒന്നുകിൽ ഇതു തെറ്റി,അല്ലെങ്കിൽ എനിക്കു തെറ്റി
ഇതൊരു തരം തെറ്റിയാണെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌.ഒരേ ചെടിയിൽ തന്നെ വെള്ളയും ചുവപ്പും മഞ്ഞയും പൂക്കൾ കാണാറുണ്ട്


ഇതു ശംഖുപുഷ്പം - വെള്ള
ഇതു തന്നെ നീലയുമുണ്ട്‌
കൂടുതൽ ഇതളുകളുള്ള മറ്റൊരു വെറൈറ്റിയുമുണ്ട്‌ പക്ഷെ നിറം വെള്ളയും നീലയും മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു


ഒരു തെറ്റിപ്പൂവ്‌
സാധാരണ കുലയായേ കാണാറുള്ളൂ.
ഇതു ചാട്ടം പിഴച്ചോ, കൂട്ടം തെറ്റിയോ ഒരിലയിൽ വന്നു പതിച്ചതാണ്‌


ഇതു പയറു വർഗത്തിൽ പെട്ട ഏതോ കാട്ടുവള്ളിച്ചെടിയുടെ പൂവാണ്‌.ഞങ്ങൾ ഇവിടെ വയറ എന്നു പറയും
പക്ഷെ പടത്തിൽ കണ്ടാൽ രാജകുടുംബാംഗമാണെന്നേ പറയൂ


അയ്യോ ഇതു നമ്മുടെ നാണം കുണുങ്ങി മുക്കൂറ്റുയല്ലേ??
ആളാകെയങ്ങു മാറിപ്പോയല്ലോ.
ഇപ്പോൾ കണ്ടലറിയില്ല കേട്ടോ


ഇതൊരു പാവം റോസ്‌.
പൊങ്ങച്ചക്കൊച്ചമ്മമാർ ചട്ടിയിൽ വളർത്തുന്ന ഇനമല്ല - നാടൻ
എങ്കിലും റോസ്‌ റൊസ്‌ തന്നല്ലോ... യേത്‌ 


കനകാംബരം - ഇതു വെള്ള, നീലയുമുണ്ട്‌
കുറെയെണ്ണം ഒന്നിച്ചു പിന്നി സുന്ദരിമാർ മുടിയിലണിയും.
അതല്ലേ ഈ കുസുമേ കുസുമോൽപ്പത്തി.....


ഇതറിയാമല്ലോ - ചെമ്പരത്തി
പടത്തിനൊരു 3 ഡി ഇഫക്റ്റുണ്ടോ എന്നൊരു സംശയം.
ഇല്ല അല്ലേ.എങ്കിൽ എനിക്കു തോന്നിയതാവും


നന്ത്യാർവട്ടം - ചെറുത്‌
അടുക്കടുക്കായി ധാരാളം ഇതളുകളുള്ള മറ്റൊരെണ്ണവുമുണ്ട്‌
ഇത്‌ കുല കുലയായി പൂക്കും


പേരറിയില്ല. 
പടത്തിൽ കാണുന്ന ഗെറ്റപ്പൊന്നും നേരിൽ കാണുമ്പോളില്ല.
ഒരു കുഞ്ഞു പൂവാണ്‌


കോളാമ്പി - ഇവനാണ്‌ ഒറിജിനൽ
കുഞ്ഞ്‌ ഇലകളും കുഞ്ഞ്‌ പൂക്കളുമായി ഒരുവനെ നാട്ടിലിപ്പോൾ കാണാറുണ്ട്‌ ; ചട്ടികളിൽ




വേലിപ്പരത്തി 
ചുവപ്പും മഞ്ഞയുമാണ്‌ നാടൻ. ഇവൻ വരവാ....


മഞ്ഞ മന്ദാരം
പാവം മഴ നനഞ്ഞ്‌ തളർന്നിരിക്കുന്നു.അതാ തല കുനിച്ചു കിടക്കുന്നത്‌.
അല്ലെങ്കിൽ സാധാരണയായി മേലോട്ടു നോക്കിത്തന്നെയാണു നിൽപ്പ്


കാക്കപ്പൂവ്‌ - മതിലുകൾ കണ്ടുപിടിക്കപ്പെടുന്നതിനു മുൻപ്‌ ഈ ചെടി വേലിയായി നിർത്തിയിരുന്നു
നിറയെ പൂവുണ്ടാകുമായിരുന്നു

(എന്റെ ഒരു പഴയ പോസ്റ്റാണ്‌
ഇവിടെ വീണ്ടും കൊടുക്കുന്നു)
തന്റെ ആകാരവടിവുകളെല്ലാം തുറന്നു കാട്ടുന്ന ഒരു നേര്‍ത്ത മൂടുപടം മാത്രം അണിഞ്ഞു മലനിര മയങ്ങിക്കിടന്നു. ഇടതൂര്‍ന്ന മുടിയഴിച്ചിട്ട സുന്ദരിപ്പനയുടെ തലയില്‍ കാറ്റു മെല്ലെ തലോടി . പന ഉടലിളക്കി ശ്രിംഗാര ച്ചിരിയുതിര്ത്തു.
സ്വര്‍ണ്ണ കസവ് മുണ്ടുടുത്ത കണിക്കൊന്ന നവവധുവിനെപ്പോലെ നാണിച്ചു തല താഴ്ത്തി നിന്നു.
 
രജസ്വലയായ ചെമ്പരത്തി ആകെ ചുവന്നു തുടുത്തു കളിചിരികള്‍ ഒതുക്കി ഗൌരവത്തില്‍ ഒഴിഞ്ഞു മാറി നിന്നു. ചുറ്റും പറക്കുന്ന വണ്ടുകളെയും പൂമ്പാറ്റകളെയും അവള്‍ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. 

വെള്ള വസ്ത്രം ധരിച്ചു, നെറ്റിയില്‍ ഭസ്മക്കുറിയണിഞ്ഞു നന്ത്യാര്‍ വട്ടം ഒരൊഴിഞ്ഞ കോണില്‍ നാമം ജപിച്ച്ചിരുന്നു. ജ്വലിക്കുന്ന സൌന്ദര്യമുള്ള ഒരു യുവ സന്ന്യാസിനിയെപ്പോലെ. 

ഹൃദയ സ്പര്‍ശിയായ ഒരു പഴയ ബ്ലാക്ക് & വൈറ്റ് ചിത്രം പോലെ അലന്കാരങ്ങളും ആടയാഭരണങ്ങളും ഇല്ലാതെ നില്ക്കുന്ന പാവം തുളസിച്ചെടി.