2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

മഹാമൌനം

                                    “അടിക്കു പന്നി പോയി, നിൻ മുടിക്കൊരന്നവും പറ -
                                      ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ
                                      എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ
                                      നമിച്ചിടും നമശ്ശിവായ നായകാ നമോ നമ:”


                   നല്ല മൂർച്ചയുള്ള പുതിയ ബ്ലെയ്ഡു കൊണ്ടു മുറിയുമ്പോൾ അങ്ങിനെയാണ്‌.മുറിഞ്ഞതായി നാമറിയുകയേയില്ല.എത്ര വലിയ മുറിവായാലും ഏറെ നേരത്തിനു ശേഷം മാത്രമായിരിക്കും ചോര കിനിയുന്നതും വേദന തോന്നുന്നതും.

                         ഗുരുതുല്യനായ സഹപ്രവർത്തകനോടൊപ്പം തിരുപ്പതി ദർശനത്തിനായിരുന്നു വിജയവാഡയിലെത്തിയത്‌.കണ്ണും വിരലുമെല്ലാം പകർത്തിയെടുത്തശേഷം ദർശനത്തിനു നേരം കുറിച്ചു തന്നത്‌ രണ്ടു ദിവസത്തിനു ശേഷമുള്ള ഒരു തീയതിയിലേക്ക്‌. അതു വരെ എന്ത്‌ എന്ന ചോദ്യത്തിനുത്തരമായാണ്‌ "തിരുവണ്ണാമല" എന്ന് ആദ്യമായി കേട്ടത്‌.

                            കാട്പാറ്റിയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച്‌ ആ രാത്രി സഹയാത്രികനിൽ നിന്നും ആ ചോദ്യം ആദ്യമായി കേട്ടു.." ഞാൻ ആരാ....?" ചോര കിനിയാനും വേദന തോന്നാനുമൊക്കെ പിന്നീടെത്രയോ കാലം കഴിയേണ്ടി വന്നു എന്നു മാത്രം.

                               അരുണാചലം ആദ്യദർശനത്തിൽ എന്നെ കാന്തം പോലെ ആകർഷിച്ചൊന്നുമില്ല. ക്ഷേത്രദർശനത്തിനു ശേഷം വിരൂപാക്ഷഗുഹയിലും സ്കന്ദഗുഹയിലും അൽപനെരത്തെ ധ്യാനത്തിനും ശേഷം അരുണാചലത്തിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുമ്പോളാണ്‌മലമുകളിൽ ഏറ്റവുമുയരെ കാർത്തികദീപം തെളിക്കുന്നിടത്തു കയറണമെന്നുള്ള അഹങ്കാരം തോന്നിയത്‌. അതു വലിയ ബുദ്ധിമുട്ടുള്ളതോ അപകടം നിറഞ്ഞതോ ആയ ഒരു യാത്രയൊന്നുമല്ല. പക്ഷെ ആ ഉച്ചസമയത്ത്‌ ഒരു തുള്ളി വെള്ളം പോലും കരുതാതെ, എത്ര ദൂരം പോകണമെന്നറിയാതെ ആ സ്ഥലത്തു തികച്ചും അപരിചിതരായ ഞങ്ങളുടെ മല കയറ്റം അൽപം സാഹസം തന്നെയായിരുന്നു.

അപ്പോൾ നല്ല വെയിലായിരുന്നു. ഞങ്ങൾ പോയ വഴിയിൽ തണൽമരങ്ങളും കുറവായിരുന്നു.കുറെ കയറിച്ചെന്നു തളർന്നിരുന്ന ഞങ്ങൾക്ക്‌ മലയിറങ്ങി വന്ന ഒരാൾ അൽപം വെള്ളവും 2 നാരങ്ങകളും തന്നു.

വീണ്ടും കയറി മുകളിലെത്തിയപ്പോൾ പാറക്കെട്ടിനു മുകളിലെ സമതലത്തിൽ ഇലകളും പ്ലാസ്റ്റിക്കും കൊണ്ടു മറച്ച ഒരു ചെറിയ കുടിൽ. അതിന്റെ ഒരു വശത്തായി ഒരു പാറയിൽ ചാരിയിരിക്കുന്നുണ്ട്‌ ചെറുപ്പക്കാരനായ ഒരു പ്രാകൃതൻ. അദ്ദേഹം ഞങ്ങളോട്‌ ശബ്ദമുണ്ടാക്കരുത്‌ എന്നാഗ്യം കാട്ടി. "തൂങ്ങുന്നവരെ ശല്യപ്പെടുത്തണ്ട" അദ്ദേഹം സ്വരം താഴ്ത്തി പറഞ്ഞു. ഞങ്ങളെ പോലെ മല കയറി വന്ന രണ്ടു പേർ അവിടെ കുടിലിന്റെ തണലിൽ ഉറങ്ങുന്നുണ്ടായിരുന്നു.

                         തണ്ണി കുടിക്ക്‌.  ദാഹിച്ചു വലഞ്ഞിരുന്ന ഞങ്ങൾക്ക്‌ ആ പ്രാകൃതൻ രണ്ടു ചിരട്ടകളിൽ വെള്ളം തന്നു. രണ്ടു ചിരട്ട വെള്ളം വീതം കുടിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ചോദിച്ചു.. ഇവിടെ വെള്ളം കിട്ടുന്നത്‌???
                       കീഴെ നിന്നും കൊണ്ടു വരണം. രാവിലെ വരുമ്പോൾ രണ്ടു കുടം വെള്ളം ഏറ്റി വരും. തീരുമ്പോൾ ഇനിയും പോയി കൊണ്ടു വരും."

                  മതിയായിരുന്നില്ലെങ്കിലും വീണ്ടും ചോദിക്കാൻ മടിച്ചു നിന്ന ഞങ്ങൾക്ക്‌ അദ്ദേഹം ഒന്നും പറയാതെ ഓരോ ചിരട്ട വെള്ളം കൂടി നൽകി.
അതും കുടിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം അൽപം അകലേയ്ക്കു കൈ ചൂണ്ടി പറഞ്ഞു "ദാ അവിടെ ഭഗവാന്റെ കാൽപ്പാദങ്ങളുണ്ട്‌. പോയി കണ്ടു വന്ദിച്ചോളൂ"
അദ്ദേഹം ചൂണ്ടിക്കാട്ടിയിടത്തു കല്ലിൽ കൊത്തിവച്ച രണ്ടു കാൽപ്പാദങ്ങൾ ഉണ്ടായിരുന്നു. അതു കണ്ടു ഞങ്ങൾ തിരിച്ചെത്തി.

"ദാ ആ പാറയുടെ അരികിൽ അൽപം നിഴലുണ്ട്‌. അവിടെ അൽപ സമയം കിടന്നു വിശ്രമിച്ചിട്ടു പോയാൽ മതി." വിശ്രമിക്കാനിരുന്ന ഞങ്ങൾ അറിയാതുറങ്ങിപ്പോയി.ഉണർന്നപ്പോഴേക്കും നേരം വൈകിയിരുന്നു. ആ പ്രാകൃത മനുഷ്യൻ കുറെ ഇലകൾ കൊണ്ട്‌ ശബ്ദമുണ്ടാക്കാതെ ആ പാറ തൂത്തു വൃത്തിയാക്കുകയായിുന്നു.
നേരത്തെ ഉണ്ടായിരുന്നവർ പോയ്ക്കഴിഞ്ഞിരുന്നു; ഒച്ചയുണ്ടാക്കാതെ,ഞങ്ങളെ ഉണർത്താതെ.
പൊയ്ക്കൊള്ളൂ, ഇനി നിന്നാൽ ഇരുട്ടാകും. അദ്ദേഹം പറഞ്ഞു.
ഞങ്ങൾ കുറച്ചു പണം എടുത്തു... "വേണ്ട" അദ്ദേഹം കൈയ്യുയർത്തി വിലക്കി. പിന്നെ കുടിലിനുള്ളിൽ നിന്നും ഒരു കാർഡ്‌ എടുത്തു തന്നു. അതിൽ ഒരു സന്യാസിയുടെ ഫോട്ടോ ഉണ്ടായിരുന്നു. "എന്റെ ഗുരു. ഇവിടെയാണ്‌ അദ്ദേഹം താമസിക്കുന്നത്‌. ഇപ്പോൾ തീർഥാടനത്തിലാണ്‌." ഞങ്ങൾ കാർഡ്‌ വാങ്ങി. യാത്ര പറച്ചിലിനൊന്നും നിൽക്കാതെ അദ്ദേഹം വീണ്ടും പാറ വൃത്തിയാക്കലിൽ മുഴുകി.

കയറിയതിലും മെല്ലെ മൌനമായിട്ടായിരുന്നു ഇറക്കം. പകുതിയായപ്പോഴേക്കും വെളിച്ചം മങ്ങിത്തുടങ്ങി.പുല്ലു മൂടിയ അരണ്ട ഒറ്റയടിപ്പാതയിലെവിടെയോ വഴിതെറ്റി. അരുണാചലത്തിലെ ആ ഇരുണ്ട വഴിത്താരയിൽ തൊട്ടു മുൻപിൽ ഒരു മൂർഖൻ ഫണമുയർത്തി നിന്നു. ഞങ്ങളും നിശ്ചലരായി കൈ കൂപ്പി നിന്നു. അൽപനേരം അങ്ങിനെ നിന്ന ശേഷം അവൻ പത്തി താഴ്തി പുല്ലിനിടയിലേക്ക്‌ ഇഴഞ്ഞു കയറിപ്പോയി.

അങ്ങു താഴെ ക്ഷേത്രത്തിലെ വെളിച്ചം ലക്ഷ്യം വച്ച്‌ ഞങ്ങൾ ഇരുളിൽ വഴിയെന്നു തോന്നിയിടത്തു കൂടി മലയിറങ്ങി താഴെയെത്തി.

തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഒരു മഹാമൌനം പോലെ അരുണാചലം. മുറിയിലെത്തിയിട്ടും ഞങ്ങൾ മൌനമായിരുന്നു. മെല്ലെ മെല്ലെ ചോര പൊടിയാൻ തുടങ്ങിയതു കൊണ്ടാകാം.

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഗുണപാഠകഥ

                    സ്കൂളിൽ ക്ലാസു മുറികളും സ്റ്റാഫ്‌ റൂമും മറ്റും തൂത്തു വൃത്തിയാക്കുന്ന ചേച്ചി സുഖമില്ലാതെ കിടപ്പിലായിട്ട്‌ ഒരാഴ്ചയായി.എല്ലായിടവും പൊടിയും കടലാസു കഷണങ്ങളും ഒക്കെ നിറഞ്ഞ്‌ ആകെ വൃത്തികേടായപ്പോൾ അധ്യാപകരും വിദ്യാർഥികളും ഒക്കെ ചേർന്ന് ഒരു വൃത്തിയാക്കൽ യജ്ഞം തുടങ്ങി.ഒരു പീരിയഡിലെ അധ്വാനം കൊണ്ട്‌ ക്ലാസ്‌ മുറികളും സ്റ്റാഫ്‌ റൂമും സ്കൂളും പരിസരവുമെല്ലാം വൃത്തിയായി.
                      അതൊക്കെ കഴിഞ്ഞു കുട്ടികളോടു സംസാരിച്ചപ്പോഴാണ്‌ അധ്വാനത്തിന്റെ മഹത്വത്തെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങൾ വേണ്ട സമയത്ത്‌ ചെയ്യാൻ എല്ലാവരും തയാറാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഒക്കെ കുട്ടികളെ ഒന്നു ബോധവൽക്കരിച്ചു കളയാം എന്നെനിക്കു തോന്നിയത്‌. എവിടെയോ വായിച്ചിരുന്ന മനോഹരമായ ഒരു സെൻ ബുദ്ധിസ്റ്റ്‌ കഥയും ഞാൻ പറഞ്ഞു.
കഥ ഇങ്ങിനെ
                      ഒരിക്കൽബുദ്ധ ഭിക്ഷുക്കളായ ഗുരുവും ശിഷ്യന്മാരും കൂടി ദേശാടനത്തിനിടയിൽ ഒരു തടാകക്കരയിൽ എത്തിച്ചേർന്നു. അടുത്തെങ്ങും വീടുകളോ മനുഷ്യവാസമോ ഇല്ലാതിരുന്നതിനാൽ അവർക്ക്‌ ആ രാത്രി തടാക കരയിൽ തങ്ങേണ്ടതായി വന്നു. ഗുരു എന്നത്തേയും പോലെ, താൻ സ്ഥിരമായി കൂടെ കൊണ്ടു നടക്കാറുള്ള തടി കൊണ്ടുള്ള ബുദ്ധപ്രതിമയെടുത്ത്‌ മുന്നിൽ വച്ചു പ്രാർഥിച്ചു. ഉണ്ടായിരുന്ന ഭക്ഷണം എല്ലാവരും ചേർന്നു ഭക്ഷിച്ച ശേഷം അവർ തടാകക്കരയിൽ തന്നെ ഉറങ്ങാൻ കിടന്നു. രാത്രി, അസഹ്യമായ തണുപ്പു സഹിക്കാൻ വയ്യാതെ അവരുണർന്നെഴുന്നേറ്റു. പുതയ്ക്കാനോ തീ കൂട്ടാനോ ഒന്നും കിട്ടാതെ അവർ വലഞ്ഞു. 
                        അപ്പോൾ ഗുരു തന്റെ ഭാണ്ഡം തുറന്ന് താൻ ആരാധിക്കുന്ന ബുദ്ധവിഗ്രഹമെടുത്ത്‌ കഷണങ്ങളാക്കി മുറിച്ച്‌ തീ കത്തിച്ച്‌ തണുപ്പകറ്റി. ശിഷ്യന്മാർ ആകെ വല്ലാതായി.അവർ ഗുരുവിനോടു ചോദിച്ചു,"അല്ലയോ ഗുരോ ഇത്ര നാളും അങ്ങാരാധിച്ചിരുന്ന ബുദ്ധഭഗവാനെ ഇത്ര നിസ്സാരമായി കത്തിക്കാൻ എങ്ങിനെ മനസ്സു വന്നു"? അപ്പോൾ ഗുരു പറഞ്ഞു, നാം തണുപ്പു കൊണ്ടു മരവിച്ചു മരിക്കാൻ തുടങ്ങുമ്പോൾ ബുദ്ധനായിരിക്കുന്നതു കൊടിയ പാപമാണ്‌. അപ്പോൾ ദൈവം ചൂടു പകരുന്ന വിറകായി തീരണം. 
                         ലോകത്തിന്റെ, സമൂഹത്തിന്റെ ആവശ്യമറിഞ്ഞു പ്രവർത്തിക്കുന്നവനാണ്‌ യഥാർഥ ദൈവം."വിശക്കുന്നവന്റെ മുൻപിൽ ദൈവം അപ്പമായി മാത്രമേ പ്രത്യക്ഷപ്പെടാൻ പാടുള്ളു. 
                          
                          നാമോരോരുത്തരും മറ്റുള്ളവരുടെ, സമൂഹത്തിന്റെ ഒക്കെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ പെരുമാറണം. ഇന്നിപ്പോൾ സ്കൂൾ വൃത്തിയാക്കേണ്ട ആവശ്യം വന്നപ്പോൾ ഞാൻ ഇംഗ്ലീഷ്‌ അദ്ധ്യാപകനാണ്‌, ഞങ്ങൾ വിദ്യാർഥികളാണ്‌, ഞങ്ങൾ തൂത്തു വാരില്ല എന്നു പറഞ്ഞ്‌ ഒഴിഞ്ഞു മാറാതെ നാം ഒന്നിച്ചു ജോലി ചെയ്ത്‌ ഇവിടം സുന്ദരമാക്കിയില്ലേ. ജീവിതത്തിലുടനീളം നാമീ പാഠം മറക്കരുത്‌....
കുട്ടികൾ നിശ്ശബ്ദരായി കഥ കേട്ടിരുന്നു.. ഒരു നല്ല സന്ദേശം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തൊടെയാണ്‌ അന്നു ഞാനും വീട്ടിൽ പോയത്‌.


അനുബന്ധം.
                       പിറ്റേന്നു ക്ലാസിൽ ഞാൻ കവിത പഠിപ്പിക്കുമ്പോൾ ക്ലാസ്സിലെ ആസ്ഥാന ഉഴപ്പനായ രവികുമാർ മറ്റെന്തോ പരിപാടിയിൽ മുഴുകിയിരിക്കുന്നതു കണ്ട്‌ അവനെ എഴുന്നേൽപ്പിച്ചു.
ഞാൻ: എവിടെടാ നിന്റെ പുസ്തകം?
രവി: ഇന്നലെ രാത്രി ഭയങ്കര തണുപ്പായിരുന്നു സർ.....
ഞാൻ കഥ പറച്ചിൽ ഇതോടെ നിർത്തി.