2008, ഡിസംബർ 19, വെള്ളിയാഴ്‌ച

സഹയാത്രിക

ഞാനെന്റെ സൂര്യന്റെ തിരി കെടുത്താൻ വന്ന
കാറ്റിനായ്‌ വാതിൽ തുറന്നിട്ടിരിക്കവേ
കേട്ടു ഞാനെന്റെ സ്ഥിര സഹയാത്രികേ നിന്റെ
മൃദുപദനിസ്വനം വാതിലിന്നപ്പുറം.

പാമ്പുകൾ മാറാടുമിടവഴികളിൽ, രാത്രി
ഏകനായ്‌ ഞാൻ പണ്ടു യാത്ര ചെയ്തീടവേ,
നഗരത്തിലേറെത്തിരക്കുള്ള പാതകൾ-
ക്കപ്പുറം പോകുവാനായൊരുങ്ങീടവേ,
ഒപ്പമുണ്ടായിരുന്നെന്നും, വിശപ്പുള്ള
നോട്ടവുമായെന്റെയീ സഹയാത്രിക.

ദീനക്കിടക്കയിലൊപ്പമിരുന്നവൾ
രണ്ടുനാൾ മുഴുവൻ ക്ഷണിച്ചതാണെങ്കിലും,
ഇപ്പോൾ തുറന്നിട്ട വാതിലിന്നപ്പുറ-
ത്തെന്തേ മടിച്ചകലത്തായി നിൽപ്പു നീ?