മനസ്സ്:
എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
ശ്വാസം മുട്ടിക്കുന്ന,
ഒരിടുങ്ങിയ പാഴ്‌ത്തുരുത്താണെന്റെ മനസ്സ്.
ആർക്കും പ്രവേശനമില്ലാത്ത,
എപ്പോഴും മഴ പെയ്യുന്ന
വേദന നിറഞ്ഞ ഒരിടം.
പകൽ:
ദുരന്തങ്ങൾ ഘനീഭവിച്ച നീല മേഘങ്ങൾ
എന്റെ ഉണർവ്വിന്റെ പാഴ്നിലങ്ങളിൽ
വിഷധൂളികളായി പെയ്തിറങ്ങുന്നു
രാത്രി:
ദു:സ്വപ്നങ്ങളുടെ ചുവന്ന മേഘങ്ങൾ
എന്റെ അസ്വസ്ഥ നിദ്രകളിൽ
അമ്ലമഴ പൊഴിക്കുന്നു.
വിശ്വാസം:
മുജ്ജന്മ പാപങ്ങളൂറിക്കൂടിയുറഞ്ഞ മഞ്ഞ മേഘങ്ങൾ;
ഏറെപ്പഴുത്ത ഒരു വ്രണം പൊട്ടിയിഴുകും പോലെ പെയ്യുന്നവ.
ജീവിതത്തിന്റെ തായ്‌വേരറുക്കുന്ന വിഷമഴ.
പ്രതീക്ഷ:
മനസ്സിന്റെ കോണിൽ അറിയാതുരുണ്ടുകൂടുന്ന ഒരു പച്ച മേഘം;
കാട്ടുതീ കത്തുന്ന സ്വകാര്യ നിമിഷങ്ങളിൽ
കരളുരുക്കുന്ന ഒരു തിളച്ച മഴ.
ഒരു സ്വകാര്യ മഴ.
മനസ്സ്:
മഴകളിൽ കുതിർന്ന്, ചെളി നിറഞ്ഞ്
മുടിഞ്ഞ, നാഥനില്ലാത്ത
ഒരു പാഴ് നിലമാണെന്റെ മനസ്സ്.
എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
എപ്പോഴും മഴ പെയ്യുന്ന,
ആർക്കും പ്രവേശനമില്ലാത്ത
വേദന നിറഞ്ഞ ഒരിടം.