ഞാനൊരു ചിത്രപതംഗം,
ഉയരങ്ങളിലേക്കു പറക്കവേ
എന്റെ ചിറകുകൾ പരസ്പരം കലഹിച്ചു.
വഴക്കിട്ടു വഴക്കിട്ട്, അവർ എന്നെയുപേക്ഷിച്ച്
എതിർ ദിശകളിലേക്കു പറന്നു പോയി.
ഞാനോ......
വീഴ്ച്ചയിലേറ്റ ക്ഷതങ്ങളുടെ വേദനയും പേറി,
മണ്ണിലിഴഞ്ഞു നടക്കുന്നു
ഞാനൊരു ചുവന്ന പനിനീർ പുഷ്പം,
വിരിയുന്നതിനു മുൻപേ
ഇതളുകൾ പരസ്പരം യുദ്ധം ചെയ്ത്
കൊഴിഞ്ഞു മണ്ണിൽ വീണു.
ഞാനോ.......
നിറവും മണവുമില്ലാത്തൊരു പേക്കോലമായി
ചെടിച്ചില്ലയിൽ, ആകാശം നോക്കി
നാണം കെട്ടു നിൽക്കുന്നു.
ഇനി...........
ഞാനെന്നോടു തന്നെ യുദ്ധം ചെയ്യട്ടെ.
രണ്ടിലൊരാൾ മരിച്ചു വീഴും വരെയുള്ള യുദ്ധം.
പക്ഷെ, ആരു മരിച്ചാലും
ജയമെനിക്ക് തന്നെ - തോൽവിയും.
കാരണം
ഇതെന്നോടു തന്നെ ഞാൻ ചെയ്യുന്ന യുദ്ധം.