2009 ജൂൺ 20, ശനിയാഴ്‌ച

പിണക്കം

സന്ധ്യക്കു കവലയിൽ ബസ്സിറങ്ങിയപ്പോൾ ശേഖരന്‌ ദേഷ്യവും നിരാശയും സങ്കടവുമെല്ലാം ഒരുമിച്ചനുഭവപ്പെട്ടു.രാവിലെ എന്തോ നിസ്സാരകാര്യത്തിനു ഗോമതിയോടു വഴക്കിട്ടു, പിണങ്ങി ഇരങ്ങിപ്പുറപ്പെട്ടപ്പോഴത്തെ വാശിയ്ക്ക്‌ ഇപ്പോഴും കുറവൊന്നും വന്നിട്ടുണ്ടായിരുന്നില്ല.പക്ഷേ ശേഖരന്‌ മനസ്സിന്റെ കോണിലെവിടെയോ നേരിയ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു.

ഇന്നെന്തായാലും വീട്ടിലേക്കില്ലെന്നുറപ്പിച്ചായിരുന്നു രാവിലെ പുറപ്പെട്ടത്‌.പക്ഷേ വൈകിട്ട്‌ വീട്ടിലേക്കുള്ള ബസ്സ്‌ കണ്ടപ്പോൾ ആരോ നിർബ്ബന്ധിച്ചിട്ടെന്നപോലെ കയറിപ്പോയി.കവലയിൽ ബസ്സിറങ്ങുമ്പോഴും വീട്ടിലേക്കു പോകണോ വേണ്ടയോ എന്ന് വ്യക്തമായി തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല.പക്ഷേ വീട്ടിലിപ്പോൾ ഗോമതി തനിച്ചായിരിക്കുമല്ലോ എന്നോർത്തപ്പോൾ കാലുകളറിയാതെ ചലിച്ചു പോയി.

യുദ്ധത്തിൽ ദേഹമാസകലം മുറിവേറ്റ,പരാജിതനായ ഒരു പടയാളിയെപ്പോലെ നിശ്ശബ്ദനായി, തലകുമ്പിട്ട്‌, ശേഖരൻ വീട്ടിലേക്കുള്ള വഴിയിലൂടെ മെല്ലെ നടന്നു.

ശേഖരൻ വീട്ടിലെത്തുന്നതിനു മുൻപു തന്നെ മഴ പെയ്തു തുടങ്ങി.എന്നിട്ടും അയാൾ നടപ്പിനു വേഗം കൂട്ടിയില്ല.ഉമ്മറത്തു നിലവിളക്കു കത്തുന്നത്‌ അയാൾ ദൂരെ നിന്നു തന്നെ കണ്ടു.അതു കണ്ടപ്പോൽ അയാൾക്കാശ്വാസമായി.ഗോമതി വീട്ടിലുണ്ട്‌.വാതിലിനു തൊട്ടു മുകളിലായി വച്ചിരുന്ന, അമ്മയുടെ ഫോട്ടൊയ്ക്കു മുൻപിൽ പതിവു പോലെ ഒരു പച്ച സീറോ ബൾബ്‌ കത്തുന്നുണ്ട്‌.

ശബ്ദമുണ്ടാക്കാതെ അയാൾ ഉമ്മറത്തേക്കു കയറി.അയാളാകെ നനഞ്ഞൊലിച്ചിരുന്നു.ധരിച്ചിരുന്ന മുണ്ടും കുപ്പായവുമൊക്കെ നനഞ്ഞു കുതിർന്ന് ശരീരത്തോടൊട്ടിക്കിടന്നു.ഉമ്മറവാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.അയാൾ കുറ്റബോധത്തോടെ അമ്മയുടെ ചിത്രത്തിലേക്കു നോക്കി.അമ്മ അയാളെത്തന്നെ നോക്കുകയായിരുന്നു.
അമ്മ മെല്ലെ താഴേക്കിറങ്ങി വന്നു.അയാളുടെ കഷണ്ടിത്തലയിൽ അവശേഷിച്ചിരുന്ന നരച്ച മുടിയിലൂടെ വിരലുകളോടിച്ചുകൊണ്ട്‌ അമ്മ മെല്ലെപ്പറഞ്ഞു...

"മഴ നനഞ്ഞു അല്ലേ?"
"ഉം" തലയുയർത്താതെ, തെറ്റു ചെയ്ത കുട്ടിയെപ്പോലെ അയാൾ മൂളി.
"പുതുമഴയാ; നനഞ്ഞൊലിച്ചു ദെണ്ണം പിടിച്ചോണ്ടു വന്നു കിടന്നാൽ ഞാനൊരുത്തി ഇവിടുള്ളതോണ്ടല്ലേ നിയ്യിങ്ങിനെ......എന്നും അമ്മയുണ്ടാവില്ലെന്നോർത്തോ..."

അമ്മ ശേഖരന്റെ തല തുവർത്തിക്കൊടുത്തു. നിറുകയിൽ രാസ്നാദി പൊടി തിരുമ്മി. അയാളപ്പോഴെല്ലാം ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു. അയാൾക്ക്‌ അമ്മയോട്‌ വല്ലാത്ത സ്നേഹം തോന്നി.അയാൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുയർത്തി അമ്മയെ നോക്കി.
അമ്മ ചിത്രത്തിലേക്കു തന്നെ കയറിപ്പോയിരുന്നു...

ആകെ നനഞ്ഞ്‌ കുതിർന്നിരുന്നതുകൊണ്ട്‌ തണുത്ത കാറ്റടിച്ചപ്പോൾ ശേഖരന്‌ വല്ലാത്ത കുളിരു തോന്നി. അകത്തേയ്ക്കു കടക്കുവാനായി വാതിൽക്കലേക്കു നോക്കിയപ്പോഴാണയാളതു കണ്ടത്‌.അലക്കി പെട്ടിയിൽ വച്ചിരുന്ന തുവർത്തും നീട്ടി ഗോമതി വാതിൽക്കൽ നിൽക്കുന്നു. അവളുടെ മുഖത്ത്‌ രാവിലത്തെ വഴക്കിന്റെയോ പിണക്കത്തിന്റെയോ ഭാവമൊന്നും ഉണ്ടായിരുന്നില്ല.പക്ഷേ അവളൊന്നും മിണ്ടിയില്ല.അയാളും.അയാൾ നിശ്ശബ്ദനായി തുവർത്തു വാങ്ങി തല തുവർത്തി.ഗോമതി അകത്തേക്കു തന്നെ തിരിച്ചു പോയി.നനഞ്ഞ മുണ്ടും കുപ്പായവും മാറി അയയിൽ നിന്നും ഉണങ്ങിയ ഒരു കൈലിയെടുത്തുടുത്ത ശേഷം ചാരുകസേരയിലിരുന്ന്‌ അയാൾ മഴ കാണുവാൻ തുടങ്ങി.

വീണ്ടുമെപ്പോഴോ ശേഖരന്റെ ശ്രദ്ധ മഴയിൽ നിന്നും അമ്മയിലേക്കു തിരിഞ്ഞു. അമ്മ ചിരിച്ചു കൊണ്ട്‌ ശേഖരനോടു ചോദിച്ചു.
"എന്തിനേ ശേഖരാ നിയ്യ്‌ രാവിലേ ഗോമതീമായിട്ട്‌ പിണങ്ങീത്‌?"
അയാളൊന്നും മിണ്ടിയില്ല. അമ്മയും വെറുതെ പുഞ്ചിരിച്ചു കൊണ്ട്‌ നിന്നതേയുള്ളു.
കാറ്റത്തു തുറന്നു വച്ച പുസ്തകത്തിലേപ്പോലെ ശേഖരന്റെ ഓർമ്മയുടെ താളുകൾ മെല്ലെ പുറകോട്ടു മറിഞ്ഞു കൊണ്ടിരുന്നു.
അയാൾ ഗോമതി എന്ന കുഞ്ഞനിയത്തിയുടെ ശബ്ദം കേട്ടു.

"അമ്മേ ഈ ഏട്ടനെന്നോടു മിണ്ട്ണില്ലാ...
"ഓ, തുടങ്ങി.. എന്താടാ ശേഖരാ നിയ്യ്യ്യ്‌ അവളോടു മിണ്ടാത്തേ?
അവളെന്നോടു പെണക്കായിട്ടാ അമ്മേ
ആങ്ങ്‌ഹാ...ഞാനെങ്ങുമല്ലമ്മേ പെണങ്ങീത്‌..ഏട്ടനാ എന്നോട്‌ ആദ്യം പെണങ്ങീത്‌.
അല്ലമ്മേ ഞാൻ ചോദിച്ചപ്പോ ഇവളാ എനിക്കു മയിൽപ്പീലി തരാഞ്ഞത്‌.
അതെന്റെ മയിൽപ്പീലിയാമ്മേ... ഞാനത്‌ പെറാനായിട്ട്‌ പുസ്തകത്തീ വച്ചിരിക്ക്യയാ..
ഓ‍ാ ഒന്നു നിർത്തുന്നുണ്ടോ രണ്ടും....അല്ലെങ്കി ഞാനിപ്പോ അങ്ങോട്ടു വന്നു തരും രണ്ടു പേർക്കും...പഠിത്തം കഴിഞ്ഞെങ്കി വന്നു ചോറുണ്ട്‌ കിടന്നുറങ്ങാൻ നോക്ക്‌..രാത്രിയിലും സ്വൈര്യം തരില്ല എന്നു വെച്ചാ....."

പിറ്റേന്നു രാവിലേയുണർന്നപ്പോൾ മാനം കണ്ടിട്ടില്ലാത്ത ഒരു മയിൽപ്പീലി തന്റെ പുസ്തകക്കെട്ടിന്റെ പുറത്തിരുന്നതോർത്തപ്പോൾ ശേഖരൻ അറിയാതെ ചിരിച്ചു പോയി.

"എന്തേ തന്നിരുന്നു ചിരിക്കുന്നേ?"

അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി. ഗോമതി ആയിരുന്നു.അവളുടെ കൈയ്യിൽ കുരുമുളകിട്ടു തിളപ്പിച്ച ചക്കരക്കാപ്പിയുണ്ടായിരുന്നു."ങൂഹും ഒന്നൂല്ല, വെറുതെ...."അയാൾ കാപ്പി കൈയ്യിൽ വാങ്ങിയ ശേഷം അമ്മയെ നോക്കി. അമ്മ അയാളെത്തന്നെ നോക്കുകയായിരുന്നു.

ഗോമതി അയാളുടെ പിന്നിലൂടെ വന്ന് അരഭിത്തിമേലിരുന്നു കൊണ്ട്‌ വലതു കൈത്തലം അയാളുടെ നെറ്റിമേൽ മലർത്തി വച്ച്‌ ചൂടു നോക്കി.പിന്നെ മെല്ലെപ്പറഞ്ഞു

"എന്തിനേ മഴ നനഞ്ഞത്‌? മഴ നനഞ്ഞ്‌ ദെണ്ണം പിടിപ്പിച്ചോണ്ടു വന്നു കിടന്നാൽ നോക്കാൻ ഞാനൊരുത്തി ഇവിടുള്ളതോണ്ടല്ലേ.....??"

അയാൾ അമ്മയുടെ നേരെ നോക്കി.അയാളുടെ കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വന്നതു കൊണ്ട്‌ അയാൾക്കൊന്നും വ്യക്തമായി കാണാനായില്ല.ഗോമതിയുടെ മടിയിലേക്കു തല ചായ്ച്ച്‌ അയാൾ ഏങ്ങിയേങ്ങിക്കരഞ്ഞു.