2009 ഫെബ്രുവരി 18, ബുധനാഴ്‌ച

അസ്തമയം

അസ്തമയം
ഇരുളുന്ന സന്ധ്യയിൽ തെക്കേ പറമ്പിലീ
               ത്തറവാടിന്നുടയോന്റെ ചിത കത്തിയെരിയുന്നു.
 നെടുവീർപ്പു ചൂഴുന്ന തറവാടിനുള്ളിലെ
            യിരുട്ടിന്റെ മാറിലൊരു തീത്തുള്ളി വീണപോൽ
       നിലവിളക്കിൽ കരിന്തിരി കത്തിയെരിയുന്നു.

 ഉള്ളിൽ അകത്തളത്തിൽ നേർത്തിരുട്ടിന്റെ
     മാറിൽ മുഖം പൂഴ്ത്തിയാരോ വിതുമ്പുന്നു.
  മുറ്റത്തെ നാട്ടുമാവിൻ ചാഞ്ഞ കൊമ്പിൽനി
           ന്നൊരു ബലിക്കാക്ക നിർത്താതാർത്തു കരയുന്നു.
ചിത കത്തിയമരുന്നു തറവാട്ടിനുള്ളിലെ
             നിലവിളക്കിൻ തിരിയുമാളിപ്പൊലിഞ്ഞു പോയ്‌.

     രാത്രിയായ്‌,സൂര്യൻ മറഞ്ഞു പോയ്‌ കൂരിരു -
  ട്ടെല്ലാം വിഴുങ്ങുവാൻ വായ്‌ പിളർത്തീടവേ,
  മിഴിയൊപ്പി, ഒരു ദീർഘ നിശ്വാസമിട്ടുകൊ-
        ണ്ടൊരുമാത്ര വൈകാതെ പടിയിറങ്ങുന്നു ഞാൻ