2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

കടലാസു വഞ്ചി

വൈകുന്നേരമായപ്പോഴേക്കും മഴ വീണ്ടും കനത്തു. മുറ്റത്തും പറമ്പിലുമെല്ലാം പെയ്ത്തുവെള്ളം മുട്ടോളംനിറഞ്ഞുകിടന്നു. സുധാകരനു വല്ലാത്ത തണുപ്പ് തോന്നി. “ നശിച്ച മഴ”……… പിറുപിറുത്തു കൊണ്ട്അയാളകത്തു നിന്നും ഒരു ഷാളെടുത്ത് പുതച്ചു.

സൌദാമിനി സിറ്റൌട്ടിലെ ചുരല്‍ക്കസേരയില്‍ പുറത്തേക്കു നോക്കി കൂനിക്കൂടിയിരുന്നു.തണുത്തകാറ്റടിക്കുമ്പോള്‍അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. സുധാകരന്‍‍ മറ്റൊരു ഷാളെടുത്ത് കൊണ്ടുവന്ന്സൌദാമിനിയുടെ തോളിലൂടിട്ട് അവളെ പുതപ്പിച്ചു. സൌദാമിനി അതൊന്നുമറിഞ്ഞതേയില്ല. മുറ്റത്തെവെള്ളത്തില്‍ മഴത്തുള്ളികള്‍ തീര്‍ക്കുന്ന വൃത്തങ്ങളിലേക്കു ശൂന്യമായ കണ്ണുകള്‍നട്ട്അവളനങ്ങാതിരുന്നു.

സുധാകരന്‍‍ കസേരയിലിരുന്ന് റ്റീപ്പൊയില്‍‍ നിന്നും പത്രം കയ്യിലെടുത്തു. അത്തലേദിവസത്തേതായിരുന്നു. ഒരര്‍ദ്ധ് മയക്കത്തിലെന്നപോലെ, യാന്ത്രികമായി അയാളതു മടക്കാന്‍‍തുടങ്ങി. അയാളൊരു കടലാസു വഞ്ചിയുണ്ടാക്കുകയായിരുന്നു. ഒടുവില്‍‍ മടക്കിയ പേപ്പറിന്റെ രണ്ടറ്റവുംപിടിച്ച് മെല്ലെ വലിച്ചപ്പോള്‍ അതൊരു വഞ്ചിയായി നിവര്‍‍ന്നു വന്നു.

പെട്ടെന്ന് സൌദാമിനി കഴുത്തു ഞെരിഞ്ഞ ഒരു കിളിക്കുഞ്ഞിന്റെ നിലവിളി പോലെ നേര്‍ത്തശബ്ദത്തില്‍ ഒന്ന് കരഞ്ഞു.
എന്തിനാ സുധാകരേട്ടാ അവനെ മഴയത്ത് കളിക്കാന്‍‍ വിട്ടത്?”
അയാള്‍‍ ദയനീയമായി അവളെ നോക്കി. “സൌദാമിനീ ഞാന്‍‍……………..“

പകല്‍ മുഴുവന്‍ ഞാനവനെ മഴയത്ത് വിടാതെ, വഴക്കു പറഞ്ഞ് അകത്തു തന്നെ വച്ചിരുന്നതല്ലെ”…..

ശരിയായിരുന്നു. അന്നും ഇതു പോലെ മഴയായിരുന്നു. അവന്റെ മൂന്നാം പിറന്നാളി
ന് മൂന്നു ദിവസമേഉണ്ടായിരുന്നുള്ളു.പകല്‍‍ മുഴുവന്‍, മഴ നനയാന്‍ വിടാതെ, സൌദാമിനി അവനെഎങ്ങിനെയൊക്കെയോ വീടിനകത്തു തന്നെ വച്ചു കൊണ്ടിരുന്നു.വൈകിട്ട് അയാള്‍ ഓഫീസില്‍ നിന്നുവന്നപ്പോള്‍ അമ്മയെപ്പറ്റി നൂറ് കൂട്ടം പരാതികള്‍ അവന്‍ അയാളോട് പറയാനുണ്ടായിരുന്നു. പിന്നെപുറത്തെ മഴയിലിറങ്ങിക്കളിക്കാന്‍‍ അവന്‍വല്ലാതെ ശാഠ്യം പിടിച്ചപ്പോഴാണ്‍ അയാള്‍‍ അവനേയും കൂട്ടി, കടലാസു വഞ്ചിയുണ്ടാക്കി, കുടയുമെടുത്ത്, മുറ്റത്തേക്കിറങ്ങിയത്. മുറ്റത്ത് കെട്ടിക്കിടന്ന വെള്ളത്തില്‍‍അവരുടെ വഞ്ചി ഒഴുകാതെ കിടന്ന്പ്പോള്‍‍ അവന്‍ കുട വലിച്ചെറിഞ്ഞ് വഞ്ചിയുടെ പിന്നാലെ നടക്കാന്‍‍തുടങ്ങി. അവനെ തടയുന്നതിനു പകരം അയാളും അവനോടൊപ്പം കൂടി. സൌദാമിനി വന്ന്, അവന്റെവഴക്കു കൂട്ടാക്കാതെ അവനെ പിടിച്ചു വലിച്ചു കൊണ്ടു പോയി തല തുവര്‍ത്തിക്കുന്നതു വരെ. അപ്പോഴെല്ലാം അവളയാളെയും അവനെയും വഴക്കു പറഞ്ഞുകൊണ്ടിരുന്നു.

രാത്രി അവന്‍ കുറെ പ്രാവശ്യം തുമ്മിയപ്പോഴും പിന്നെ വല്ലാതെ പനിച്ചപ്പോഴും സൌദാമിനി അയാളെദേഷ്യത്തോടെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
പക്ഷെ, പെരുമഴ പെയ്തു തോര്‍ന്ന് വെയില്‍ തെളിഞ്ഞ ഒരു തിങ്കളാഴ്ച്ച, ഒരാഴ്ച്ചത്തെആശുപത്രിവാസത്തിനുശേഷം അവന്റെ ജീവനില്ലാത്ത കുഞ്ഞു ശരീരം ആംബുലന്‍സില്‍ മുറ്റത്തുകൊണ്ടു വന്നതില്‍ പിന്നെ അവളതേപ്പറ്റി ഒരിക്കലും സംസാരിച്ചതേയില്ല. ഒന്നിനേപ്പറ്റിയും അവള്‍പിന്നീടങ്ങിനെ സംസാരിച്ചിട്ടേയില്ല.ഇന്നു വരെ.

ഇപ്പോള്‍ കഴുത്തു ഞെരിഞ്ഞ കിളിക്കുഞ്ഞിന്റെ നിലവിളി പോലെ…….പെട്ടെന്നയാള്‍ക്കത് ഓര്‍മ്മവന്നു. അവന്റെ നാലാം പിറന്നാളിന് ഇനി മൂന്നു ദിവസം കൂടിയെയുള്ളു.

സുധാകരന്‍ കടലാസു തോണിയുമെടുത്ത്, മഴ വകവെയ്ക്കാതെ മുറ്റത്തേക്കിറങ്ങി.അയാള്‍ മെല്ലെ കടലാസു വഞ്ചി മുറ്റത്തെ വെള്ളത്തിലേക്കിട്ടു. അതെങ്ങോട്ടും ഒഴുകി നീങ്ങിയില്ല.മഴത്തുള്ളികള്‍ വീണ്നനഞ്ഞു കുതിര്‍ന്ന് അതവിടെത്തന്നെ മുങ്ങിത്താണു കിടന്നു.

ചെറായ്‌ ബ്ലോഗ്‌ മീറ്റ്‌ - ആരും പറയാത്ത കഥകൾ അഥവാ ചക്ക അവിയൽ ഉണ്ടാക്കുന്നതെങ്ങിനെ.

പ്ലാവിൽ നിന്നും നല്ല വിളഞ്ഞ ചക്ക നോക്കി പറിച്ചെടുക്കുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌.പിന്നീട്‌ ആ ചക്കയെ പല ഭാഗങ്ങളായി മുറിച്ച്‌ ചുള മാത്രം വേർതിരിച്ചെടുക്കുക.ഈ സമയത്ത്‌ കയ്യിൽ ചക്കയരക്കു പറ്റാതിരിക്കുവാൻ അൽപം എണ്ണ കയ്യിൽ പുരട്ടുന്നത്‌ നന്നായിരിക്കും. ചക്കച്ചുളയ്ക്കുള്ളിൽ നിന്നും ലഭിക്കുന്ന ചക്കക്കുരു പ്രത്യേകമായി ഒരു ഭാഗത്ത്‌ കൂട്ടി വയ്ക്കുക.ഇതു പിന്നീട്‌ ആവശ്യമായി വരും.

ഇനി ചക്കച്ചുളയെല്ലാം നീളത്തിൽ അരിഞ്ഞ്‌ മറ്റ്‌ പച്ചക്കറികളോടൊപ്പം തേങ്ങയും മറ്റും ചേർത്ത്‌ വേവിച്ചാൽ നല്ല ചക്ക അവിയലായി. നന്നായി വെന്തു കഴിയുമ്പോൾ കുറച്ച്‌ വെളിച്ചെണ്ണ കൂടി ചേർത്താൽ നല്ല മണവും രുചിയും ഉണ്ടാവും..
******* ************** *********** ***********
തുടർന്നു വായിക്കുക.......
ഈ പോസ്റ്റിന്റെ രചയിതാവും പ്രശസ്ത പാചക വിദഗ്ദ്ധനുമായ ശ്രീമാൻ മണ്ടച്ചാരുമായി ഞങ്ങളുടെ പ്രത്യേക ലേഖകൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

പ്ര:ലേ: താങ്കൾ ചെറായിയിലെ ബ്ലോഗ്‌ സുഹൃദ്‌ സംഗമത്തിൽ പങ്കെടുത്തിരുന്നോ?

മണ്ട: ഏയ്‌. ഒരിക്കലുമില്ല. അത്തരം നികൃഷ്ടമായ അസംബന്ധ പരിപാടികളിലൊന്നും ഞാൻ പങ്കെടുക്കാറില്ല എന്നത്‌ നിങ്ങൾക്കും അറിവുള്ളതല്ലേ?

പ്ര:ലേ:അത്ര നികൃഷ്ടവും അസംബന്ധവുമാണെങ്കിൽ പിന്നെ താങ്കളെന്തിനാണ്‌ അതേപ്പറ്റി ഇത്ര മാത്രം വ്യാകുലപ്പെടുകയും ഇത്രയേറെ പോസ്റ്റുകളിടുകയും ചെയ്യുന്നത്‌?

മണ്ട: അത്‌, ബ്ലൊഗ്‌ മീറ്റെന്നും ചെറായ്‌ എന്നുമൊക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും. അതു കൊണ്ടാണതേപ്പറ്റി എഴുതുന്നത്‌. അല്ലാതെ എനിക്കു താൽപര്യമുള്ളതുകൊണ്ടൊന്നുമല്ല.

പ്ര:ലേ: അതൊക്കെ പോട്ടെ ഈ ചക്ക അവിയലും ബ്ലോഗ്‌ മീറ്റും തമ്മിൽ എന്താണു ബന്ധം?

മണ്ട: ഒരു ബന്ധവുമില്ല. പിന്നെ അവിടെ ചക്ക അപ്പവും പഴുത്ത ചക്കയും ഒക്കെ ഉണ്ടായിരുന്നു എന്നു വായിച്ചും പറഞ്ഞു കേട്ടുമൊക്കെ അറിഞ്ഞിരുന്നു.

പ്ര: ലേ: അപ്പോ ഈ പോസ്റ്റിന്‌ ചെറായ്‌ ബ്ലോഗ്‌ മീറ്റ്‌ അഥവാ ചക്ക അവിയൽ എന്നു പേരിടാനെന്താണു കാരണം?

മണ്ട: കാരണമുണ്ട്‌ ഞാൻ നേരത്തെ പറഞ്ഞല്ലോ, ചെറായ്‌ എന്നും ബ്ലൊഗ്‌ മീറ്റെന്നും ഒക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും. അല്ലാതെ വെറുതെ ചക്ക അവിയൽ എന്നു കണ്ടാൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോ?

പ്ര: ലേ: ഓ അതു ശരി. മനസ്സിലായി. വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌ കൂടി ഉടനെയുണ്ടെന്നു കേൾക്കുന്നു. താങ്കൾ പങ്കെടുക്കുമോ?

മണ്ട: ഒരിക്കലുമില്ല. അതിന്റെ ആവശ്യമില്ലല്ലോ. അത്‌ വെറും അസംബന്ധമാണെന്നും, അത്‌ നടന്നാലുമില്ലെങ്കിലും എനിക്കൊരു ചുക്കുമില്ലെന്നും, അതിൽ പങ്കെടുക്കുന്നവരൊക്കെ മണ്ടന്മാരാണെന്നുമൊക്കെ പറഞ്ഞ്‌ ഒരു പത്ത്‌ പോസ്റ്റെങ്കിലും ഇടും അത്ര തന്നെ. അല്ലാതെന്താ..

പ്ര ലേ: ശരി, ശരി. അപ്പോൾ താങ്കൾക്കും ചക്ക അവിയലിനും എല്ലാ ഭാവുകങ്ങളും നേരുന്നു. ഞങ്ങളോടു സഹകരിച്ചതിന്‌ വളരെ നന്ദി.

മണ്ട: നന്ദി.