2009, മേയ് 27, ബുധനാഴ്‌ച

ഇനി തൊടുപുഴയിൽ ചെല്ലുമ്പോൾ കണ്ടേക്കാവുന്ന ചില കാഴ്ചകൾ

അയ്യോ രക്ഷിക്കണേ...


അയ്യോ... ഞാൻ ഈ നാട്ടുകാരനല്ലേ....

എന്തിനാണ്‌ ഹരീഷും നാട്ടുകാരനും ഓടുന്നത്‌?
ആരാണിവരെ ഓടിക്കുന്നത്‌?
ശരിയുത്തരം പറയുന്നവർക്ക്‌ സമ്മാനം......

തൊടുപുഴ ബ്ലോഗ്‌ മീറ്റ്‌ - ചില ചിത്രങ്ങൾ

ഇവിടെ കടത്തുവള്ളമുണ്ടാകുമോ അക്കരെപ്പോകാൻ??


ഓ.. ഇതിനു ഭയങ്കര പുളിയാ..


ദാ... ഇപ്പോ ശരിയാക്കാം.....



തെന്നി വീഴാതെ സൂക്ഷിച്ച്‌.....



സരിജേ ബിരിയാണിയൊക്കെ ദഹിച്ചു. ഇവിടെ തിന്നാൻ വല്ലതും കിട്ടുമോ??



എന്നെ പിടിച്ചോണേ.... (സോജൻ)



ഞാനിങ്ങിനെ നിന്നാൽ മതിയോ? (നാട്ടുകാരനും വീട്ടുകാരിയും)



ഇവരൽപ്പം കൂടി പിന്നോട്ടു നീങ്ങിയിരുന്നെങ്കിൽ ഒരു ഉഗ്രൻ ഫോട്ടോ കിട്ടുമായിരുന്നു....



ഭീകരസൌന്ദര്യം



വനയാത്ര, അരുവിക്കരയിലൂടെ

തൊടുപുഴ ബ്ലോഗ്‌ മീറ്റ്‌


മെയ്‌ 24
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ബ്ലോഗർമാർ തൊടുപുഴയിൽ അർബൻ ബായ്ങ്ക്‌ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നപ്പോൾ കേരളത്തിലെ ആദ്യത്തെ ബ്ലോഗേഴ്സ്‌ മീറ്റിനു തുടക്കമായി.
മലയാളം ബ്ലോഗിന്റെ ചരിത്രത്തിൽ തൊടുപുഴ സ്ഥാനം പിടിച്ചു.


The Venue


                                തിരുവനന്തപുരത്തു പാറശ്ശാലയിൽ നിന്നും മലപ്പുറത്തു തിരൂരിൽ നിന്നുമൊക്കെയുള്ള ബ്ലോഗർമാർ വരെ എത്തിച്ചേർന്നിരുന്നു ഈ സൌഹൃദക്കൂട്ടായ്മയിലേക്ക്‌.കൂട്ടത്തിൽ ഞാനും.
അൽപ്പം വൈകിയതിന്റെ ചമ്മലോടെ അർബൻ സഹകരണബായ്ങ്ക്‌ ഓഡിറ്റോറിയത്തിലെത്തിയപ്പോൾ വരവേറ്റത്‌ കഴുത്തിൽ ക്യാമറയുമായി ഒരു വരയൻ റ്റീഷർട്ടുമിട്ടു നിൽക്കുന്ന ആതിഥേയൻ ഹരീഷാണ്




പിന്നെ പരിചയപ്പെടൽ കവിതകളിലേക്കും ചർച്ചകളിലേക്കും നാടൻ പാട്ടുകളിലേക്കുമൊക്കെ പടർന്നു കയറി.അതിനോടൊപ്പം ശ്രീ കാപ്പിലാന്റെ "നിഴൽച്ചിത്രങ്ങൾ" പ്രകാശനം ചെയ്തയുടൻ തന്നെ തൊടുപുഴയിൽ ലഭ്യമാക്കാനായത്‌ ഒരു വലിയ കാര്യമായി.

താൻ നിരക്ഷരനാണെങ്കിലും അതിന്റെ യാതിരു അഹങ്കാരവും ഇല്ലാത്ത നിരക്ഷരൻ സമൂഹത്തിൽ ബ്ലോഗുകളിലൂടെ നടത്തപ്പെടുന്ന സാർഥകമായ ഇടപെടലുകളെപ്പറ്റി പറഞ്ഞത്‌ ഗൌരവതരമായ ചർച്ചയ്ക്കു വഴി വച്ചു.

വീണ്ടും കഥകളും പാട്ടും കവിതയുമൊക്കെയായി കൂട്ടുചേരലിന്റെ ആഘോഷംതുടർന്നപ്പോൾ ഇതൊന്നു നിർത്തിക്കിട്ടാൻ കണ്ണീർവാതകം പ്രയോഗിക്കണോ ജലപീരങ്കി വേണോ ആകാശത്തേക്കു വെടിവെക്കണോ എന്നൊക്കെ ആലോചിച്ച്‌ വേവലാതിപ്പെട്ട ഹരീഷ്‌ അവസാനം ബിരിയാണി വിളമ്പാൻ തീരുമാനിച്ചു.അങ്ങിനെ ബുദ്ധിപൂർവ്വവും അവസരോചിതവുമായ തീരുമാനമെടുക്കാൻ ഉപദേശിച്ചത്‌ ഹരീഷിന്റെ അമ്മയും ഭാര്യയും ചേർന്നാണെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌.

എന്തായാലും അതോടെ ആഘോഷഘോഷങ്ങൾക്ക്‌ ഒരു തത്ക്കാലിക വിരാമമായി.

ഭക്ഷണശേഷം, മുൻ നിശ്ചയപ്രകാരം പുലികൾ കാടുകയറാൻ യാത്രയായി. തൊമ്മൻ കുത്തിലേക്കു പോകാൻ ഏർപ്പാടാക്കിയിരുന്ന ബസ്സിനെ ചില പുലികൾ തൊട്ടുതലോടുകയും ഉമ്മവയ്ക്കുകയുമൊക്കെ ചെയ്യുന്നതു കണ്ട്‌ അമ്പരന്നു നിന്നവർക്കായി നാട്ടുകാരൻ കാര്യം വിശദീകരിച്ചു."ബസ്സ്‌ ഒരു സിനിമാ താരമാണ്‌.വെറുതേ ഒരു ഭാര്യ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടത്രേ ഈ ബസ്സ്‌."(തലോടുകയും ഉമ്മവയ്ക്കുകയും ചെയ്തവർ വേണ്ടരീതിയിൽ എന്നെ വന്നു കണ്ടില്ലെങ്കിൽ അവരുടെ പേരും പടവും പോസ്റ്റാക്കുന്നതാണ്‌)

തൊടുപുഴയിലെ എല്ലാ വഴികളും ചെന്നെത്തുന്നത്‌ തന്റെ വീട്ടിലേക്കാണ്‌ എന്ന്‌ നാട്ടുകാരൻ രാജകുമാരൻ യാത്രയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത്‌ എല്ലാവരും വിശ്വസിച്ചു. പിന്നെ തൊടുപുഴയിൽ നിന്നും പെണ്ണു കെട്ടാൻ താൽപര്യമുള്ളവർ, വാഹനമോടിക്കുമ്പോൾ കൊടും വളവുകൾ ഒറ്റയടിക്കു തിരിക്കാനുള്ള വിദ്യ അറിഞ്ഞിരിക്കുന്നത്‌ ചിലപ്പോൾ സഹായകരമായേക്കാം എന്ന കാര്യവും നാട്ടുകാരൻ അറിയിച്ചു.(സൂചിതകഥ ആരെങ്കിലും ഉടനെ പോസ്റ്റാക്കും എന്നു പ്രതീക്ഷിക്കുന്നു.കഥയറിയാൻ ആക്രാന്തമുള്ളവർ നാട്ടുകാരനുമായി ബന്ധപ്പെടുക)

തൊമ്മൻ കുത്തിൽ നിന്നും തിരികെയെത്തി കഴിച്ചത്‌, നല്ല കപ്പ പുഴുങ്ങിയതും കാന്താരിമുളകു ചമ്മന്തിയും കട്ടൻ കാപ്പിയും.

ഇനിതൊമ്മൻ കുത്തിലെ കാഴ്ച്ചകളിലേക്ക്‌................

2009, മേയ് 22, വെള്ളിയാഴ്‌ച

പന്തയം (ഭാഗം 2)

പക്ഷെ അയാൾ കടയ്ക്കു പുറത്തേക്കു കാലെടുത്തു വയ്ക്കുന്നതിനു മുൻപെ ഭാസി അയാളെ വിളിച്ചു.

" അനിയാ, നിക്ക്‌, നിനക്ക്‌ വീട്ടിൽ വരെയെത്താൻ എത്ര രൂപയാകും വണ്ടിക്കൂലി"?

അയാൾ പെട്ടെന്നു നിന്നു. മെല്ലെ തിരിഞ്ഞു. അയാളുടെ മുഖത്ത്‌ വല്ലാത്തൊരാശ്വാസ ഭാവമായിരുന്നു. അതോ ഒരു കള്ള ലക്ഷണമോ? എന്തായാലും ഭാസി പെട്ടു കഴിഞ്ഞു എന്നു ഞങ്ങൾക്കു മനസ്സിലായി. അവൻ വീണ്ടും പറഞ്ഞു" മടിക്കാതെ പറയനിയാ നിനക്കെത്ര രൂപയാകും വണ്ടിക്കൂലി"?

"എഴുപതു രൂപയോളമാകും" അയാൾ മെല്ലെപ്പറഞ്ഞു.

"അനിയാ, നീ പറഞ്ഞതൊക്കെ ശരിയാണോ, കള്ളമാണോ എന്നൊന്നും എനിക്കറിയില്ല.എന്നാലും ഞാൻ നിനക്ക്‌ നൂറു രൂപ തരാം". ഭാസി മേശ തുറന്ന് രണ്ട്‌ അമ്പതു രൂപാ നോട്ടുകളെടുത്തു."പക്ഷെ നീ ഇതെനിക്കു തിരിച്ചു തരണം. നൂറു രൂപയെന്നത്‌ നമ്മളെ സംബന്ധിച്ച്‌ അത്ര വലിയ ഒരു തുകയൊന്നുമല്ല എന്നെനിക്കറിയാം. ഇത്‌ തിരിച്ചു കിട്ടിയില്ല എന്നു വച്ച്‌ ഞാൻ കേസു കൊടുക്കാനോ നിന്നെയന്വേഷിച്ച്‌ ഇടുക്കിക്കു വരാനോ ഒന്നും പോകുന്നില്ല എന്നും നമുക്കു രണ്ടു പേർക്കും അറിയാം.
പക്ഷെ നീ ഈ പൈസ തിരിച്ചു തന്നില്ലെങ്കിൽ ഇനിയൊരിക്കൽ സഹായം ചോദിച്ചെത്തുന്ന ഒരാളെയും ഞാൻ സഹായിക്കില്ല. അങ്ങിനെ വരുന്നവരെയെല്ലാം പിന്നെ ഞാൻ കള്ളന്മാരായേ കാണൂ. അതുണ്ടാവാതിരിക്കാൻ വേണ്ടി നീ ഈ പൈസ തിരിച്ചു തരണം".ഭാസി രൂപ അയാളുടെ നേർക്കു നീട്ടി.

അയാളതു വാങ്ങി. "തീർച്ചയായും ഞാനിതു തിരിച്ചു തരും ചേട്ടാ.അടുത്തയാഴ്ച്ച ഞാൻ തിരുവനന്തപുരത്തിനു പോകുന്ന വഴി അല്ലെങ്കിൽ അവിടെ നിന്നും തിരിച്ചു വരുന്ന വഴി - എന്തായാലും ഒരു മാസത്തിനകം ഞാനീ പൈസ തിരിച്ചു തരും. എന്തായാലും ചേട്ടൻ എന്നെ വിശ്വസിച്ചല്ലോ. ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല ചേട്ടാ."ഭാസിയെ നോക്കി കൈകൂപ്പിയ ശേഷം അയാൾ റോഡിലേക്കിറങ്ങി നടന്നു. ഭാസി ഞങ്ങൾ കാണാതിരിക്കാൻ ശ്രമിച്ചുകൊണ്ട്‌ കണ്ണു തുടച്ചു.

എനിക്കു ചിരി വന്നു. എനിക്കു പറയാതിരിക്കാനായില്ല "എടാ പൊട്ടാ, എത്ര കൊണ്ടാലും പഠിക്കാത്ത മണ്ടാ, നിനക്കിത്ര വിവരമില്ലാതായല്ലോ, രൂപാ 100 വെറുതെ കളഞ്ഞില്ലേ...?

അല്ലെടാ; ഭാസി തറപ്പിച്ചു പറഞ്ഞു നീ നോക്കിക്കോ അയാളതു തിരിച്ചു തരും. തർക്കം മുറുകിയപ്പോൾ വേണു എരി കേറ്റി.. എന്നാൽ ശരി ബെറ്റു വെയ്ക്കുന്നോ?
ഞാൻ : ഞാൻ റെഡി. ആ പൈസ അയാൾ തിരിച്ചു തന്നാൽ ഞാൻ 100 രൂപയ്ക്കു ചെലവു ചെയ്യാം.
ഭാസി: ഒരു മാസത്തിനുള്ളിൽ അയാളതു തിരിച്ചു തന്നില്ലെങ്കിൽ ഞാൻ ചെയ്യാം ചെലവ്‌ 100 രൂപയ്ക്ക്‌.
അങ്ങിനെ വേണുവിന്റെ സാന്നിധ്യത്തിൽ ആ പന്തയം ഉറപ്പിക്കപ്പെട്ടു.

ഒരു മാസം എന്നത്‌ വളരെ നീണ്ട കാലയളവായതിനാലും, അതിനിടയ്ക്ക്‌ ഇലക്ഷൻ പോലെ പ്രധാനപ്പെട്ട പല സംഗതികളും വന്നതിനാലും ഞങ്ങളെല്ലാം ആ പന്തയത്തെപ്പറ്റി മറന്നു കഴിഞ്ഞ സമയത്തൊരു ദിവസം വൈകുന്നേരം പതിവുപോലെ ഞാനും വേണുവും കടയിലേക്കു ചെന്നപ്പോളാണ്‌ ഭാസി പറഞ്ഞത്‌,
"എടാ ചെലവു ചെയ്യാൻ തയാറായിക്കോ നീ പന്തയത്തിൽ തോറ്റു. ആ വെള്ളത്തൂവലുകാരൻ പൈസ തിരിച്ച്‌ അയച്ചു തന്നു".

ഭാസി ഒരു കവർ എന്റെ നേരെ നീട്ടി. അതിൽ ഒരു കത്തും രണ്ടായി മടക്കിയ ഒരു നൂറു രൂപ നോട്ടും ഉണ്ടായിരുന്നു.

എന്റെ മനസ്സൊന്നു പിടഞ്ഞു. ദൈവമേ, അപ്പോൾ അന്നയാൾ പറഞ്ഞതെല്ലാം സത്യമായിരുന്നോ?എനിക്കു വല്ലാത്ത കുറ്റബോധം തോന്നി.

ഭാസീ, അപ്പോളയാൾ പറഞ്ഞതൊക്കെ സത്യമായിരുന്നോ? അയാളുടെ അമ്മ....?
ഭാസി: അല്ലെടാ, അയാൾ പറഞ്ഞതൊക്കെ കള്ളമായിരുന്നു. ഇങ്ങിനെ ഓരോ കഥകൾ പറഞ്ഞ്‌ ആൾക്കരെ പറ്റിച്ചു ജീവിക്കുന്ന ഒരു കള്ളനാണ്‌ അയാൾ..
എനിക്കൊന്നും മനസ്സിലായില്ല. അപ്പോൾ പിന്നെ ഇത്‌.....
നീയാ കത്തു വായിച്ചു നോക്ക്‌ ഭാസി പറഞ്ഞു...
ഞാൻ കത്തു തുറന്നു വായിച്ചു.

പ്രിയപ്പെട്ട ചേട്ടാ,
എന്നെ മറന്നിട്ടില്ലെന്നു കരുതുന്നു. ഞാൻ അന്നു 100 രൂപ വങ്ങിക്കൊണ്ടു പോയ വെള്ളത്തൂവലുകാരനാണ്‌.ചേട്ടൻ അന്നെനിക്കു തന്ന പണം ഇതോടൊപ്പം അയക്കുന്നു.ഇതു തിരിച്ചു കിട്ടും എന്നു പ്രതീക്ഷിച്ചു കാണില്ല എന്നെനിക്കറിയാം.
ഒരു കാര്യം പറയട്ടെ, ഞാനന്നു പറഞ്ഞതെല്ലാം കള്ളമായിരുന്നു. ദിവസവും പലയിടത്തായി ഇങ്ങനെ ഓരോരോ കഥകൾ പറഞ്ഞ്‌ ആൾക്കാരെ പറ്റിച്ച്‌ ദിവസം 1000 രൂപ വരെ ഞാനുണ്ടാക്കാറുണ്ട്‌ - ഇപ്പ്പോഴും. അന്ന് അവിടെ നിന്നും പൈസ വാങ്ങി പോരുമ്പോളും അത്‌ തിരിച്ചു തരണം എന്ന ഉദ്ദേശമൊന്നുമുണ്ടായിരുന്നില്ല എനിക്ക്‌. പക്ഷെ ചേട്ടന്റെ വാക്കുകൾ എനിക്കൊരിക്കലും മറക്കാനായില്ല. എന്റെ കള്ളക്കഥകൾ കേട്ട്‌ വിശ്വസിച്ച്‌ ഓരോരുത്തർ എന്നെ സഹായിക്കുമ്പോഴും ഞാൻ ചേട്ടനെയോർത്തു.മനുഷ്യന്റെ നന്മയും, പരസ്പര വിശ്വാസവും, ദയയും ഒന്നും ഒരിക്കലും ഈ ലോകത്തു നിന്നും നഷ്ടപ്പെടാൻ പാടില്ല.യഥാർത്ഥത്തിൽ ഇതൊക്കെ അർഹിക്കുന്നവരായി വളരെയേറെപ്പേർ ഈ ലോകത്തുണ്ട്‌.എന്നെപ്പോലെയുള്ളവർ കാരണം അവർക്കത്‌ ഒരിക്കലും നിഷേധിക്കപ്പെടരുത്‌.അതുകൊണ്ട്‌ അന്നു ഞാൻ വാങ്ങിയ പണം തിരിച്ചയയ്ക്കുന്നു.ചേട്ടന്റെയുള്ളിലെ നന്മയുടെ തിരിനാളം ഒരിക്കലും അണയാതെ പ്രകാശം പരത്തി നിൽക്കട്ടെ.
എന്ന്, ഒരു വെള്ളത്തൂവലുകാരൻ.

അന്നാദ്യമായി ഒരു പന്തയം തോറ്റ സന്തോഷത്താൽ എന്റെ കണ്ണുകളിൽ നനവു പടർന്നു.
"ലോകാ സമസ്ത്ഠാ സുഖിനോ ഭവന്തു"
ശുഭം

2009, മേയ് 16, ശനിയാഴ്‌ച

പന്തയം (ഭാഗം 1)

മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ഞങ്ങളൊത്തുകൂടുന്നത്‌ കവ ലയിലുള്ള ഭാസിയുടെ സ്റ്റേഷനറിക്കടയിലാണ്‌. സിനിമ, സാഹിത്യം, രാഷ്ട്രീയം തുടങ്ങി ഞങ്ങൾക്കറിയാവുന്നതും അറിയാൻ പാടില്ലാത്തതുമായ എല്ലാ കാര്യങ്ങളും അവിടെ ചർച്ച ചെയ്യപ്പെടും.(വിഷയമെന്തായാലും, വളരെ ദീർഘമായ, ചൂടു പിടിച്ച ചർച്ചകൾക്കു ശേഷം മാത്രമേ ഞങ്ങൾ കബീറണ്ണന്റെ തട്ടുകടയിൽ നിന്നും ചൂടു ദോശയും, ഓമ്ലെറ്റും ചായയും കഴിക്കാൻ പോകാറുള്ളു.)

ഒരു വൈകുന്നേരം പതിവുപോലെ ഞാനും വേണുവും കടയിലേക്കു ചെന്നപ്പോൾ ഭാസി പറഞ്ഞു - എടാ, ചെലവു ചെയ്യാൻ തയ്യാറായിക്കോ. നീ പന്തയത്തിൽ തോറ്റു. ആ വെള്ളത്തൂവലുകാരൻ പൈസ അയച്ചു തന്നു. ദേ... ഭാസി ഒരു കവർ എന്റെ നേരെ നീട്ടി. അതിലൊരു കത്തും രണ്ടായി മടക്കിയ ഒരു നൂറു രൂപ നോട്ടും ഉണ്ടായിരുന്നു.

എനിക്കപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി. ദൈവമേ, അപ്പോൾ അയാളന്നു പറഞ്ഞതെല്ലാം സത്യമായിരുന്നോ? ഞാൻ ഏതാണ്ടൊരു മാസം മുൻപ്‌ ആ പന്തയം വെക്കാനുണ്ടായ സാഹചര്യം ഓർത്തു....

ഒരു വൈകുന്നേരം. കടയിലെ അന്നത്തെ ഒത്തുകൂടലിൽ ചർച്ച എങ്ങിനെയൊക്കെയോ കറങ്ങിത്തിരിഞ്ഞ്‌ ഭഗവദ്‌ ഗീതയിലും, നിഷ്ക്കാമ കർമത്തിലുമൊക്കെ എത്തിനിൽക്കുമ്പോഴാണ്‌ അയാൾ കടയിലേക്കു കടന്നു വന്നത്‌. അയാൾക്ക്‌ കാഴ്ച്ചയിൽ ഒരു ഇരുപത്‌, ഇരുപത്തിരണ്ട്‌ വയസ്സു തോന്നിക്കുമായിരുന്നു. മെലിഞ്ഞ ശരീരത്തിനു ചേരാത്ത വലിയ മുഷിഞ്ഞ കുപ്പായവും,ദൈന്യത നിറഞ്ഞ വാടിയ മുഖവും കണ്ടാൽത്തന്നെ അയാളൊരു ദീർഘയാത്ര കഴിഞ്ഞു വരുന്ന വഴിയാണെന്നറിയാമായിരുന്നു.

അയാൾ കയറി വന്നപ്പോൾ ഞങ്ങൽ ചർച്ച തത്ക്കാലത്തേക്കു നിർത്തി.കച്ചവടം ഭാസിയുടെ ഉപജീവനമാർഗ്ഗമാണ്‌. ഞങ്ങളുടെ വെടിവട്ടം അതിനെ ബാധിക്കരുതല്ലോ. വന്നയാൽ ഒന്നും മിണ്ടാതെ പരുങ്ങി നിന്നതേയുള്ളു.അപ്പോൾ ഭാസി ചോദിച്ചു. "എന്താ, എന്താ വേണ്ടത്‌?
അയാൾ മെല്ലെ, മടിച്ചു, മടിച്ചു പറയാൻ തുടങ്ങി...

"അതേ ചേട്ടാ, എന്റെ വീട്‌ അങ്ങിടുക്കീലാ. വെള്ളത്തൂവലില്‌."

അങ്ങിനേയും ഒരു സ്ഥലമോ?ഞങ്ങളെല്ലാവരും ആദ്യമായിട്ടായിരുന്നു ആ സ്ഥലത്തെപ്പറ്റി കേൾക്കുന്നത്‌.

"എന്താ ഇവിടെ? വേണു ചോദിച്ചു.

"എന്റെ അമ്മയ്ക്കു സുഖമില്ല. തിരുവനന്തപുരത്താ. ആർ സി സിയിലാ.

അപ്പോഴും അയാൾ ഇവിടെ, മാന്നാറിൽ വന്നതിന്റെ കാരണം ഞങ്ങൾക്കു പിടികിട്ടിയില്ല.മാന്നാറിൽ നിന്നും തിരുവനന്തപുരത്തേക്കു 100 കി മീയിലേറെ ദൂരമുണ്ട്‌. ഇടുക്കിയിലേക്ക്‌ അതിലിരട്ടിയുണ്ട്‌ ദൂരം. ഞങ്ങളുടെ ചിന്തകൾ മനസ്സിലാക്കിയിട്ടെന്നവണ്ണം അയാൾ തുടർന്നു.

"ഞാൻ തിരുവനന്തപുരത്ത്‌ അമ്മയോടൊപ്പം ആശുപത്രിയിലായിരുന്നു.ഇപ്പോൾ അമ്മയുടെ കൂടെ നിൽക്കാൻ അനിയത്തി വന്നു. അതുകോണ്ട്‌ ഞാൻ തിരിച്ചു വീട്ടിലേക്കു പോകുന്ന വഴിയാണ്‌.

ഓ അതു ശരി...ഇപ്പോൾ ഞങ്ങൾക്ക്‌ കാര്യങ്ങൾ ഒരുമാതിരി മനസ്സിലായി വന്നു. കഥകൾ പറഞ്ഞ്‌ ആൾക്കാരെ പറ്റിച്ച്‌ കാശു പിടുങ്ങുന്ന പാർട്ടിയാണ്‌. എന്തായാലും മുഴുവൻ കേൾക്കാം എന്നിട്ടു നിവർത്തിയില്ലെങ്കിൽ അഞ്ചോ പത്തോ കൊടുത്തു വിടാം. ഞാൻ മനസ്സിൽ കരുതി.

പിന്നെ പേടിക്കാനുള്ളത്‌ ഭാസിയെയാണ്‌.അവൻ ഒരു ലോലഹൃദയനാണ്‌.ചെറിയ കാര്യം മതി അവന്‌ കണ്ണു നിറയാൻ. ആരുടെയെങ്കിലും ബുദ്ധിമുട്ടു കേട്ടാൽ അവനു പിന്നെ അവരെ സഹായിച്ചാലല്ലാതെ ഉറക്കം വരില്ല. ഞാൻ അവന്റെ മുഖത്തേക്കു പാളി നോക്കി.എന്റെ ഊഹം ശരിയായിരുന്നു. അവന്റെ കണ്ണുകൾക്ക്‌ നനവിന്റെ ഒരു തിളക്കം വച്ചിരുന്നു.

വീണ്ടും ഞങ്ങളുടെ ചിന്തകൾ പിടിച്ചെടുത്തിട്ടെന്നപോലെ അയാൾ തുടർന്നു.

"ചേട്ടന്മാരെ, ഞാൻ പറ്റിക്കാൻ നടക്കുന്ന ആളൊന്നുമല്ല. എനിക്ക്‌ നാട്ടിലൊരു കടയുണ്ട്‌. ചേട്ടൻ പട്ടാളത്തിലാ. ഞാൻ പറയുന്നത്‌ സത്യമാ. വിശ്വസിക്കണം. യാത്രക്കിടയിൽ എന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി. കായംകുളം സ്റ്റാന്റിലിറങ്ങി സ്റ്റേഷൻ മാസ്റ്ററെക്കണ്ട്‌ പരാതിയൊക്കെ കൊടുത്ത്‌ വന്നപ്പോഴേക്കും ഞാൻ വന്ന ബസ്സും പോയി.പിന്നെ ഒരു ലോറിയിലാണ്‌ ഇവിടെ വരെ വന്നത്‌.

ചോദിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്‌..പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്‌.സഹായിക്കണം. വണ്ടിക്കൂലിക്ക്‌ ഒരു നൂറു രൂപ തരണം.കടമായിട്ടു മതി. തിരിച്ചു തരാം. എന്റെ വാക്കു വിശ്വസിക്കണം."
ഇതൊക്കെ ഇത്തരക്കാരുടെ സ്ഥിരം നമ്പരാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടായിരുന്നു.ഒരിക്കൽ ഇതേപോലെ ഒരു പോക്കറ്റടിക്കഥയുമായി വന്ന് ഭാസിയുടെ അടുത്തു നിന്നും 50 രൂപ വാങ്ങി പോയ പാലക്കാടുകാരൻ പിറ്റേ ദിവസം തന്നെ ചങ്ങനാശ്ശേരിയിൽ വച്ച്‌ അതേ കഥയുമായി ഭാസിയെ വീണ്ടും സമീപിച്ചത്‌ ഒന്നോ രണ്ടോ മാസം മുൻപായിരുന്നു. രണ്ടാമത്‌ അയാളെ സഹായിക്കാഞ്ഞതിന്റെ വിഷമം ഭാസി ഇപ്പോഴും ഇടയ്ക്കിടെ പറയാറുണ്ട്‌.

ഭാസിയെ വിശ്വസിക്കാൻ പറ്റില്ല. ചിലപ്പോൾ അവൻ കയറി സഹായിച്ചു കളയും. അതുകൊണ്ട്‌ അവനെന്തെങ്കിലും പറയുന്നതിനു മുൻപ്‌ ഞാൻ ചാടിക്കയറിപ്പറഞ്ഞു.

"അനിയാ, നിങ്ങൾ പറയുന്നത്‌ ശരിയാവാം, കള്ളമാവാം; പക്ഷേ ഇതുപോലുള്ള കഥകളുമായി ഒരാഴ്ചയിൽ കുറഞ്ഞത്‌ 2 - 3 പേരെങ്കിലും ഇവിടെ വരാറുണ്ട്‌.അതിൽ 99 ശതമാനവും കള്ളന്മാരാണ്‌.അതുകൊണ്ട്‌ അനിയനൊന്നും തോന്നരുത്‌... സഹായിക്കാൻ ബുദ്ധിമുട്ടുണ്ട്‌.

പെട്ടെന്ന് അയാളുടെ മുഖം വിവർണ്ണമായി."അയ്യോ എനിക്കറിയാം, ഞാൻ ചോദിച്ചെന്നേയുള്ളു...വേണ്ട... ഞാൻ വല്ല ലോറിയും കിട്ടുമോ എന്നു നോക്കാം...ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം... ഞാൻ പൊക്കോളാം...

പിന്നെ ഒന്നും പറയാതെ അയാൾ തിരിഞ്ഞു നടന്നു. ഞാനും വല്ലാതെയായി. ഇത്ര പെട്ടെന്ന് അയാൾ പൊയ്ക്കളയുമെന്ന് ഞാനും കരുതിയിരുന്നില്ല.ശരിക്കും അയാൾ വല്ലാതെ അപമാനിതനായപോലെ തോന്നി.ഏയ്‌ ഇതൊക്കെ ഇവന്മാരുടെ നമ്പരല്ലേ..ഇവിടെ ചിലവാകില്ലെന്നു മനസ്സിലായതു കൊണ്ട്‌ സ്ഥലം കാലിയാക്കാൻ നോക്കുകയല്ലേ.. എന്നൊക്കെ മനസ്സിൽ വിചാരിച്ച്‌ ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
(തുടരും)

2009, മേയ് 2, ശനിയാഴ്‌ച

ജെ എൻ വി ചെന്നിത്തലയിലെ ചുവർ ചിത്രങ്ങൾ.

ആലപ്പുഴ ജില്ലയിലെ ജവഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌ ചെന്നിത്തലയിലാണ്‌.മാവേലിക്കരയ്ക്കും മാന്നാറിനുമിടയ്ക്ക്‌ പുത്തുവിളപ്പടി ജങ്ങ്ഷനിലാണ്‌ (ഇപ്പോൾ നവോദയ ജങ്ങ്ഷൻ എന്നറിയപ്പെടുന്നു.) നവോദയ വിദ്യാലയം
ചെന്നിത്തല നവോദയ വിദ്യാലയത്തിലേക്കു കയറിച്ചെല്ലുമ്പോൾ നമ്മെ ആദ്യം സ്വീകരിക്കുന്നത്‌ വരാന്തയുടെ ഇരുവശത്തുമുള്ള ചുവരുകളിലെ മനോഹരമായ ചുവർചിത്രങ്ങളാണ്‌. അവിടുത്തെ ആർട്ട്‌ അധ്യാപകനായ ഡോക്ടർ. വിനോദിന്റെ നേതൃത്വത്തിലാണ്‌ ഈ സുന്ദരമായ കലാസൃഷ്ടി രൂപം കൊണ്ടത്‌.ജെ എൻ വി ചെന്നിത്തലയിലെ എല്ലാ ജീവനക്കാരും, എല്ലാ വിദ്യാർഥികളും ഈ കലാസൃഷ്ടിയിൽ പങ്കാളികളായിട്ടുണ്ടത്രെ.അവിടെയുള്ള ഓരോരുത്തരും ഇതിൽ ഒരു ചെറു വരയെങ്കിലും ഇട്ടിട്ടുണ്ട്‌, അല്ലെങ്കിൽ ഒരൽപ്പം ചായമെങ്കിലും തേച്ചിട്ടുണ്ട്‌
പരമ്പരാഗത കേരളീയ ചുവർചിത്ര രീതികളാണ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കിലും അക്രിലിക്കാണ്‌ ഉപയോഗിച്ചിരിക്കുന്ന മീഡിയം.
വിനോദ്‌ സാർ പറയുന്നു - കുട്ടികൾക്ക്‌ അമൂല്യമായ ഒരു എക്സ്‌പീരിയൻസായിരുന്നു ഈ വർക്ക്‌. പിന്നെ ഒന്നുമില്ലെങ്കിലും, അന്യം നിന്നുകൊണ്ടിരിക്കുന്ന നമ്മുടെ പരമ്പര്യ കലാരൂപം എങ്ങിനെയായിരുന്നു എന്ന് ഒന്നു കാണാനെങ്കിലും ഇതു സഹായിക്കുമല്ലോ....
ഇനി ചിത്രങ്ങളിലേക്ക്‌.......

കയറിച്ചെല്ലുന്ന വാതിലിന്‌ ഇരു വശങ്ങളിലുമായി ഗുരുകുല വിദ്യാഭ്യാസത്തിന്റെ പ്രതീകമായി ഗുരുവിനേയും ശിഷ്യന്മാരേയും ചിത്രീകരിച്ചിരിക്കുന്നു.(നവോദയ വിദ്യാലയത്തിൽ കുട്ടികൾ അദ്ധ്യാപകരോടൊപ്പം താമസിച്ചാണു പഠിക്കുന്നത്‌)

ഗുരു ശിഷ്യന്മാരെക്കാൾ ഉയരത്തിലാണ്‌ കാണപ്പെടുന്നത്‌.ശിഷ്യരെക്കാൾ ഉന്നതമായ ധിഷണയും, ചിന്തയും, ധാർമ്മിക ബോധവുമൊക്കെയുള്ള ആളാവണം ഗുരു എന്ന് ഇതു സൂചിപ്പിക്കുന്നു.



ശിഷ്യരെ പല നിറത്തിൽ ചിത്രീകരിച്ചിരിക്കുന്നു.ജാതി, മത, വർണ്ണ, വർഗ്ഗ ഭേദങ്ങളേതുമില്ലാത്ത, അർഹതയുള്ള ആർക്കും വിദ്യ അഭ്യസിക്കാവുന്ന ഒരിടമാണിവിടം എന്നു സൂചിപ്പിക്കുന്നു ഇത്‌.
ഇവിടെ നിന്നും അകത്തേക്കു കയറുമ്പോൾ, വലതു വശത്തെ ചുവരിൽ കാണുന്ന മനോഹരമായ വലിയ ചിത്രം ഒരു ഘോഷയാത്രയുടേതാണ്‌.ഭൂമിയിലെ ഘോഷയാത്ര വീക്ഷിക്കുന്ന ആകാശവാസികളേയും കാണാം ഈ ചിത്രതിൽ.

ഘോഷയാത്ര. ആനപ്പുറത്തിരിക്കുന്ന രാജാവും, കൂടെയുള്ള പരിവാരങ്ങളും



മേഘങ്ങൾക്കിടയിൽ നിന്നും ഘോഷയാത്ര വീക്ഷിക്കുന്ന വാനവർ


അശ്വാരൂഢരായ പടയാളികൾ. അകാശത്ത്‌ സംഗീതോപകരണങ്ങളുമായി ചില വിചിത്ര ജീവികളും



ഘോഷയാത്രയ്ക്കൊപ്പമുള്ള വാദ്യഘോഷക്കാർ



ഘോഷയാത്രയെ അനുഗമിക്കുന്ന പടയാളികൾ





വിനോദ്‌ - ഈ ചിത്രം കണ്ടിട്ട്‌ എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?
ഞാൻ - ഒരു ചുവന്ന ആനയെ കാണുന്നുണ്ട്‌.
വിനോദ്‌ - അതല്ല. യഥാർത്ഥത്തിൽ ഒരാനയ്ക്ക്‌ ഒരിക്കലും കഴുത്ത്‌ തിരിച്ചു നോക്കാനാവില്ല.പക്ഷെ ചിത്രത്തിലിതാ, കഴുത്തു തിരിച്ചു നോക്കുന്ന ഒരാന.അതിനുള്ള സ്വാതന്ത്ര്യം ഒക്കെ കലാകാരന്മാർക്കുണ്ട്‌.

ഇനി അടുത്തത്‌ ഇടതു പാനൽ.
ആലപ്പുഴ ജില്ലയുടെ സാമൂഹിക സാംസ്കാരിക ചിഹ്നങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്ന ഇടതു ചുവരിലെ ചിത്രങ്ങളെപ്പറ്റി അടുത്ത പോസ്റ്റിൽ.