2009, മാർച്ച് 25, ബുധനാഴ്‌ച

സർപ്പക്കാവിലെ സ്വർണ്ണ നാഗങ്ങൾ



നാലു മണിക്ക്‌ സ്കൂൾ വിട്ടു വന്നയുടൻ കറുത്ത റബ്ബർ ബാന്റിട്ട പുസ്തകക്കെട്ട്‌ ഒരു മൂലയ്ക്കു വച്ച്‌, വേഷം മാറി, കാപ്പികുടിയും കഴിഞ്ഞ്‌, ഉമ്മറത്തിണ്ണയുടെ അരമതിലിൽ തൂണും ചാരിയിരിക്കുമ്പോൾ കേട്ടു വടക്കുപുറത്തെ വേലിക്കപ്പുറത്തെ ഇടവഴിയിൽ നിന്നും പടക്കം പൊട്ടുന്നതു പോലെ ഒരു -"ട്ടോ"-.
നാവു വെച്ചുണ്ടാക്കുന്ന ശബ്ദമാണ്‌.
സുധിയെത്തിപ്പോയ്‌. ഞങ്ങളുടെ പഞ്ചായത്തിൽ ഇത്ര വലിയ "ട്ടോ" വെക്കാനറിയാവുന്ന വേറെയാരുമുണ്ടായിരുന്നില്ല.എന്റെയൊക്കെ "ട്ടോ"യിക്ക്‌ ഒരു ഉറുമ്പു തുമ്മുന്ന ഒച്ചയേ ഉണ്ടായിരുന്നുള്ളു.
സുധി ഞങ്ങളുടെ അയൽക്കാരനാണ്‌.എന്നെക്കാൾ 2 - 3 വയസ്സിനു മൂത്തതാണു സുധി. സ്കൂളിൽ എന്നെക്കാൾ രണ്ടു ക്ലാസ്സ്‌ മുകളിലായിരുന്നു അവൻ. ഞാൻ ഏഴിലും അവൻ ഒൻപതിലും. പക്ഷെ ആ അഹങ്കാരമൊന്നും അവനുണ്ടായിരുന്നില്ല. ഞങ്ങൾ ഭയങ്കര കൂട്ടായിരുന്നു.
"ട്ടോ" കേട്ടതും അരമതിലിൽനിന്നും ചാടിയിറങ്ങി ഒറ്റയോട്ടത്തിന്‌ വടക്കേ വേലിക്കരികിലെത്തി, അതേ സ്പീടിൽ തന്നെ വേലിയോടു ചേർന്നു കിടക്കുന്ന അലക്കുകല്ലിൻ മുകളിലേക്കു ചടിക്കയറി അവിടെ നിന്നും വേലിക്കു മുകളിലൂടെ അപ്പുറത്തെ വഴിയിലേക്ക്‌ ഒരു ചാട്ടം.
ക്ലീനായി റോഡിൽ ലാൻഡ്‌ ചെയ്തപ്പോൾ കണ്ടു തൊട്ടു മുന്നിൽ ഒരു വലിയ കൈലിയുടുത്ത്‌ മടക്കിക്കുത്തി ഗമയിൽ നിൽക്കുന്നു സുധി.

ആദ്യമായാണ്‌ അവനെ കൈലിയുടുത്ത്‌ കാണുന്നത്‌. "നിന്റെ നിക്കറെന്തിയേ?" ഞാൻ ചോദിച്ചു.
"നിക്കറൊക്കെ അടിയിലൊണ്ട്‌". അവൻ പറഞ്ഞു. "അഛന്റെ കൈലിയാ. അലക്കാനിട്ടിരുന്നിടത്തൂന്ന് എടുത്തോണ്ടു പോന്നതാ. കൈലിയുടുത്തു നടക്കാൻ നല്ല സുഖമാടാ."
ആയിരിക്കും - നിക്കറുകാരനായ എനിക്ക്‌ അതേപ്പറ്റി അറിയില്ലല്ലോ.മുതിർന്നവരൊക്കെ ഉടുത്തു നടക്കുന്നത്‌ കണ്ടുള്ള അറിവല്ലേയുള്ളു എനിക്ക്‌ കൈലിയേപ്പറ്റി.

"വാ മങ്ങാട്ടു കാവിലെ ആഞ്ഞിലിയിൽ നിറയെ ആഞ്ഞിലിച്ചക്ക പഴുത്തിട്ടുണ്ട്‌. അങ്ങോട്ടു പോകാം".
സുധി അന്നത്തെ പരിപാടി വ്യക്തമാക്കി.

വലിയൊരു സർപ്പക്കാവാണ്‌ മങ്ങാട്ടു കാവ്‌.ആണ്ടിലൊരിക്കൽ, ആയില്യം പൂജയ്ക്കു മാത്രമേ ആൾക്കാർ കാവിനകത്തു കയറാറുള്ളു. ചൂരലും ചുണ്ണാമ്പു വള്ളികളുമൊക്കെ പടർന്നു കിടക്കുന്ന, വന്മരങ്ങൾ നിറഞ്ഞ ഇരുണ്ട കാവാണു മങ്ങാട്ടു കാവ്‌.
ആരും കാണാതിരിക്കാനായി ശ്രീധരൻ ചേട്ടന്റെ വീടിനു പിന്നിൽക്കൂടി കയറി വാതല്ലൂരെ പറമ്പു ചുറ്റിയാണു ഞങ്ങൾ കാവിന്റെ പിന്നിലെത്തിയത്‌.

"സർപ്പക്കാവാ, സൂക്ഷിച്ചു കേറണം" സുധി മുന്നറിയിപ്പു തന്നു. "വാ കാലും മുഖവും കഴുകി ശുദ്ധിയായിട്ടു കയറാം."ഞങ്ങൾ കാവിനോടു ചേർന്ന കുളത്തിലേക്കിറങ്ങി. ഈ കുളത്തിൽ ആരും കുളിക്കാൻ വരാറില്ല. കാവിൽ നിന്നൽപ്പം മാറിയുള്ള കിഴക്കേ കുളത്തിലാണ്‌ എല്ലാവരും കുളിക്കുന്നത്‌.
കാലും മുഖവും കഴുകി കുറച്ചു വെള്ളം തലയിലും കുടഞ്ഞ്‌ ഞങ്ങൾ ശുദ്ധിയായി. പിന്നെ ആരും കാണാതെ ഞങ്ങൾ കാവിനകത്തേക്കു കയറി. നിറയെ, പഴുത്ത ആഞ്ഞിലിപ്പഴങ്ങളുടെ അവശിഷ്ടങ്ങളും പക്ഷിക്കാഷ്ടവും വീണ്‌ ആകെ വൃത്തികെട്ടു കിടക്കുന്ന നാഗത്തറയിലെ നാഗപ്രതിഷ്ടകൾക്കും ചിത്രകൂടങ്ങൾക്കും മുന്നിൽ സുധി സാഷ്ടാംഗം വീണു നമസ്കരിച്ചു. ഞാൻ അടുത്തുണ്ടായിരുന്ന കോളമ്പി ചെടിയിൽ നിന്നും കുറച്ചു മഞ്ഞ പൂക്കൾ പറിച്ച്‌ നാഗത്താന്മാർക്കു മുൻപിൽ വച്ചു തൊഴുതു.

"ഇനി കുഴപ്പമില്ല" എന്നു പറഞ്ഞുകൊണ്ട്‌ സുധി നാഗത്തറയിലേക്കു ചാടിക്കയറി. അവിടെ നിന്നും താഴ്ന്നു കിടന്ന ഒരു മരക്കൊമ്പിൽ പിടിച്ചു തൂങ്ങി, ആഞ്ഞിലിയിലേക്കു കയറി.ഉയരെ സൌകര്യമായി ഇരിക്കാവുന്ന ഒരു കവരത്തിലെത്തി അവൻ കാലു രണ്ടും ഇരുവശത്തേക്കുമിട്ട്‌ തടിയിൽ ചാരി കുതിരപ്പുറത്തിരിക്കുന്ന ഒരു രാജാവിനെപ്പോലെ ഇരുന്നു. നാഗത്തറയിൽ ചവിട്ടാനുള്ള ധൈര്യമില്ലാത്തതുകൊണ്ട്‌ ഞാൻ താഴെ ആഞ്ഞിലിയുടെ ഒരു വേരിലിരുന്നു.

അപ്പോൾ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ സുധി കൈലിക്കടിയിലെ നിക്കറിന്റെ പോക്കറ്റിൽ നിന്നും ഒരു ബീഡിയും തീപ്പെട്ടിയും എടുത്തു. ബീഡി ചുണ്ടിൽ വച്ചു കത്തിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ ഒരു പുകവളയം ഊതി വിട്ടിട്ട്‌ അവൻ ചോദിച്ചു"നിനക്കു വേണോ?"
ഉടൻ അവൻ തന്നെ ഉത്തരവും പറഞ്ഞു. " അല്ലേൽ വേണ്ട, നീ കുറച്ചൂടെ വളർന്നിട്ട്‌ വലിച്ചു തുടങ്ങിയാൽ മതി".
ഒന്നു രണ്ടു പുകയെടുത്തു കഴിഞ്ഞപ്പോൾ പെട്ടെന്നവൻ നിശ്ശബ്ദനായി.ബീഡി വലിക്കുന്നതു നിർത്തി. നോട്ടം ഒരിടത്തു തന്നെ തറച്ചു നിന്നു.പിന്നെ ശബ്ദം താഴ്ത്തി അവൻ മന്ത്രിച്ചു; " എടാ ദേ ലീലാമണി."

ലീലാമണി സുധിയുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്‌. മങ്ങാട്ടെ മാധവിച്ചേച്ചിയുടെ ഇളയ മകൾ.
"എവിടെ?" ഞാൻ ചോദിച്ചു.
"ദാ കിഴക്കേ കുളത്തിൽ കുളിക്കുന്നു. ഇവിടിരുന്നാൽ എല്ലാം കാണാമെടാ,"അവന്റെ ശ്വാസം വേഗത്തിലായി."അവള്‌ തോർത്തു മാത്രമേ ഉടുത്തിട്ടുള്ളെടാ". പിന്നെ കുറേ നേരം അവൻ നിശ്ശബ്ദനായി അനങ്ങാതെ അവിടെത്തന്നെ ഇരുന്നു. ഞാൻ താഴെയും.

കുറെക്കഴിഞ്ഞ്‌ കൈയ്യെത്തുന്നിടത്തുണ്ടായിരുന്ന കുറെ ആഞ്ഞിലിപ്പഴങ്ങൾ പറിച്ച്‌; മടക്കിക്കുത്തിയ കൈലിക്കുള്ളിലിട്ട്‌ അവൻ ഇറങ്ങിവന്നു. തിരികെ, നാഗത്തറയിൽ തന്നെ ചവിട്ടി താഴെയിറങ്ങി. പിന്നെ നാഗത്തറ തൊട്ടു തലയിൽ വച്ചു. ഒരാഞ്ഞിലിച്ചക്ക പൊളിച്ച്‌ കുറെ ചുളകൾ ഒരിലയിലാക്കി നാഗങ്ങൾക്കു മുൻപിൽ വച്ച്‌ അവൻ വീണ്ടും സാഷ്ടാംഗം നമസ്കരിച്ചു.

സന്ധ്യ മയങ്ങിത്തുടങ്ങിരുന്നു. കാവിനകത്ത്‌ ഇരുട്ട്‌ പരന്നിരുന്നു. ഞങ്ങൾ കാവിൽ നിന്നും പുറത്തു കടന്നു. പുറത്ത്‌ അപ്പോഴും വെളിച്ചമുണ്ടായിരുന്നു. കുളക്കരയിലിരുന്ന് ഞങ്ങൾ ആഞ്ഞിലിപ്പഴങ്ങൾ തിന്നു തീർത്തു. കുളത്തിലിരങ്ങി കൈയ്യും മുഖവും കഴുകി കാവിനു മുൻ വശത്തു കൂടി തിരികെ റോഡിലേക്കു കയറാൻ തുടങ്ങുമ്പോൾ കണ്ടു ലീലാമണി. പാവാടയും ബ്ലൌസുമൊക്കെയിട്ടു കാവിൽ വിളക്കു വെയ്ക്കാൻ വരുന്നു. ലീലാമണി ഞങ്ങളെ കണ്ടിട്ടുണ്ടായിരുന്നില്ല.

"എടാ ഞാനവളെ ഒന്നു കണ്ടിട്ടു വരാം". സുധി കൈലി മടക്കിക്കുത്തിക്കൊണ്ട്‌ ലീലാമണിയുടെ അടുത്തേക്കു നടന്നു.

രണ്ടു മൂന്നു ചുവടു മുന്നോട്ടു വച്ച അവൻ പെട്ടെന്നു തീയിൽ ചവിട്ടിയതു പോലെ നിന്നു.അരണ്ട വെളിച്ചത്തിൽ, തൊട്ടു മുൻപിൽ കരിയിലകൾക്കിടയിൽ ഒരനക്കം.സുധി ഭയന്നു പിന്നോട്ടു മാറിയപ്പോൾ കണ്ടു; സീൽക്കാരത്തോടെ തലയുയർത്തി പത്തി വിടർത്തുന്ന ഒരു സ്വർണ്ണ നാഗം.
സുധി ഒരു ഞെട്ടലോടെ കൈകൂപ്പി തൊഴുതു. അൽപ്പസമയം തലയുയർത്തി നിന്നാടിയ ശേഷം അത്‌ മെല്ലെ തല താഴ്ത്തി കാവിനുള്ളിലേക്ക്‌ ഇഴഞ്ഞു കയറിപ്പോയി.

പിന്നെ നോക്കുമ്പോൾ ലീലാമണിയും ഉണ്ടായിരുന്നില്ല അവിടെയെങ്ങും.കാവിനു മുൻപിലെ കൽവിളക്കിൽ ഒരു ചെറുതിരി മാത്രം മന്ദഹസിച്ചു നിൽക്കുന്നുണ്ടായിരുന്നു.

  *************************************





2009, മാർച്ച് 12, വ്യാഴാഴ്‌ച

യുദ്ധം


ഞാനൊരു ചിത്രപതംഗം,
ഉയരങ്ങളിലേക്കു പറക്കവേ
എന്റെ ചിറകുകൾ പരസ്പരം കലഹിച്ചു.
വഴക്കിട്ടു വഴക്കിട്ട്‌, അവർ എന്നെയുപേക്ഷിച്ച്‌
എതിർ ദിശകളിലേക്കു പറന്നു പോയി.
ഞാനോ......
വീഴ്ച്ചയിലേറ്റ ക്ഷതങ്ങളുടെ വേദനയും പേറി,
മണ്ണിലിഴഞ്ഞു നടക്കുന്നു

ഞാനൊരു ചുവന്ന പനിനീർ പുഷ്പം,
വിരിയുന്നതിനു മുൻപേ
ഇതളുകൾ പരസ്പരം യുദ്ധം ചെയ്ത്‌
കൊഴിഞ്ഞു മണ്ണിൽ വീണു.
ഞാനോ.......
നിറവും മണവുമില്ലാത്തൊരു പേക്കോലമായി
ചെടിച്ചില്ലയിൽ, ആകാശം നോക്കി
നാണം കെട്ടു നിൽക്കുന്നു.

ഇനി...........
ഞാനെന്നോടു തന്നെ യുദ്ധം ചെയ്യട്ടെ.
രണ്ടിലൊരാൾ മരിച്ചു വീഴും വരെയുള്ള യുദ്ധം.
പക്ഷെ, ആരു മരിച്ചാലും
ജയമെനിക്ക്‌ തന്നെ - തോൽവിയും.
കാരണം
ഇതെന്നോടു തന്നെ ഞാൻ ചെയ്യുന്ന യുദ്ധം.

2009, മാർച്ച് 2, തിങ്കളാഴ്‌ച

രാമക്കൽമേട്‌


ഇടുക്കി ജില്ലയിൽ മൂന്നാർ തേക്കടി റൂട്ടിൽ നെടുംകണ്ടത്തു നിന്നും 15 കി മീ അകലെ, തൂക്കു പാലത്തിനു സമീപമാണ്‌ രാമക്കൽമേട്‌.കാറ്റിൽ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുവാനായി സ്ഥാപിച്ചിരിക്കുന്ന കറ്റാടിയന്ത്രങ്ങളാണ്‌ രാമക്കൽമേട്ടിൽ ആദ്യം കണ്ണിൽ പെടുക.

കാറ്റാടിപ്പാടത്തേക്കു സ്വാഗതം

ദൂരെ നിന്നു കാണുമ്പോൾ ചെറുതായി തൊന്നുമെങ്കിലും 250 ഓളം അടി ഉയരമുള്ള തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന 70, 80 അടി നീളമുള്ള 3 ഇതളുകൾ വീതമുള്ള രാക്ഷസന്മാരാണ്‌ ഇവരോരോരുത്തരും. ഒരോ പ്രൈവറ്റ്‌ കമ്പനിക്കാർ സ്ഥാപിച്ചിരിക്കുന്ന ഇവരോരോന്നിനും 5കോടി രൂപ വീതം ചെലവു വരുമത്രെ.
പൊടി നിറഞ്ഞ വഴിയിലൂടെ അൽപദൂരം പോയാൽ ഈ ഭീമന്മാരുടെ സമീപത്തെത്താം.


ദൂരെ മലമുകളിലായി കുറവന്റെയും കുറത്തിയുടെയും പ്രതിമ കാണാം.ഇനി അങ്ങോട്ടേയ്ക്കാണു പോകേണ്ടത്‌.

 റോഡിൽ വണ്ടി നിർത്തി, ഈ പടികൾ കയറി മുകളിലെത്താം. അല്ലെങ്കിൽ പിന്നിൽ കൂടി വണ്ടിയിൽ തന്നെ അങ്ങെത്താം


കുറവനും കുറത്തിയും കുഞ്ഞും പിന്നൊരു പൂവൻ കോഴിയും. ശിൽപി - ജിനൻ സി ബി, ഷാഡോസ്‌, ബാലരാമപുരം

പടികളിറങ്ങി താഴേക്കു വരുന്ന വഴി കരിങ്കൽ ബെഞ്ചിലിരിക്കുമ്പോൾ അഷറഫിനൊരാഗ്രഹം - കുറവൻ ഫാമിലിയെ തന്റെ കൈയ്യിലെടുത്ത്‌ ഒന്നടുത്ത്‌ കാണണമെന്ന്.


രാവണൻ അപഹരിച്ചു കൊണ്ടു പോയ സീതയെ തിരഞ്ഞ്‌ അനുജൻ ലക്ഷ്മണനോടൊപ്പം, വിരഹാർത്തനായി സീതേ, സീതേ.. എന്നു വിളിച്ച്‌ കരഞ്ഞ്‌
ശ്രീരാമൻ നിന്ന പാറയുടെ മുകളിലേക്കാണിനി യാത്ര.


പാറയുടെ മുകളിലേക്കുള്ള വഴി തുടങ്ങുന്നത്‌ ഇവിടെ നിന്ന്, ഇങ്ങിനെ.


ഇനി പാറയിലൂടെ നടന്നു കയറി അവിടെയെത്തി അൽപസമയം താഴത്തെ കാഴ്ച്ചകൾ കണ്ട്‌ വിശ്രമിക്കാം


താഴേക്കു നോക്കുമ്പോൾ


തമിഴ്‌നാട്ടിലെ കൃഷിയിടങ്ങൾ മുകളിൽ നിന്നു നോക്കുമ്പോൾ ഇങ്ങിനെ


അങ്ങു താഴെ ഒരു ഹൈവേയും കാണാം.

താഴെ കാണാവുന്ന ഒരു ക്ഷേത്രം. മാക്സിമം സൂം ചെയ്തിട്ടാണ്‌ ഇത്രയെങ്കിലും ക്ലിയറായത്‌.


ഇനി വീണ്ടും മുകളിലേക്കു കയറണം ആ പാറപ്പുറത്തെത്താൻ.


ഈ പാറയുടെ ഇടയിലൂടെ കടന്ന് അപ്പുറത്തെത്തി മുകളിലേക്കു വലിഞ്ഞു കയറാം.



കഷ്ടപ്പാടിന്റെ പ്രതിഫലം


സൂര്യൻ ആ മലയുടെ അപ്പുറത്തേക്കു വളരെ വേഗം മറയുകയാണ്




വീണ്ടും വരാനായി ഇനി മടക്കയാത്ര