2008, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

പൂച്ചെടികള്‍

തന്റെ ആകാരവടിവുകളെല്ലാം തുറന്നു കാട്ടുന്ന ഒരു നേര്‍ത്ത മൂടുപടം മാത്രം അണിഞ്ഞു മലനിര മയങ്ങിക്കിടന്നു. ഇടതൂര്‍ന്ന മുടിയഴിച്ചിട്ട സുന്ദരിപ്പനയുടെ തലയില്‍ കാറ്റു മെല്ലെ തലോടി . പന ഉടലിളക്കി ശ്രിംഗാര ച്ചിരിയുതിര്ത്തു.
സ്വര്‍ണ്ണ കസവ് മുണ്ടുടുത്ത കണിക്കൊന്ന നവവധുവിനെപ്പോലെ നാണിച്ചു തല താഴ്ത്തി നിന്നു.
രജസ്വലയായ ചെമ്പരത്തി ആകെ ചുവന്നു തുടുത്തു കളിചിരികള്‍ ഒതുക്കി ഗൌരവത്തില്‍ ഒഴിഞ്ഞു മാറി നിന്നു. ചുറ്റും പറക്കുന്ന വണ്ടുകളെയും പൂമ്പാറ്റകളെയും അവള്‍ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.
വെള്ള വസ്ത്രം ധരിച്ചു, നെറ്റിയില്‍ ഭസ്മക്കുറിയണിഞ്ഞു നന്ത്യാര്‍ വട്ടം ഒരൊഴിഞ്ഞ കോണില്‍ നാമം ജപിച്ച്ചിരുന്നു. ജ്വലിക്കുന്ന സൌന്ദര്യമുള്ള ഒരു യുവ സന്ന്യാസിനിയെപ്പോലെ.
ഹൃദയ സ്പര്‍ശിയായ ഒരു പഴയ ബ്ലാക്ക് & വൈറ്റ് ചിത്രം പോലെ അലന്കാരങ്ങളും ആടയാഭരണങ്ങളും ഇല്ലാതെ നില്ക്കുന്ന പാവം തുളസിച്ചെടി.